ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനത്തെയും വിളനഷ്ടത്തെയും അതിജീവിക്കാൻ വിത്ത് മാറ്റത്തിനൊരുങ്ങി കുട്ടനാട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഉമയെന്ന ഒരേയിനം നെൽവിത്താണ് കുട്ടനാട്ടിൽ വ്യാപകമായി കൃഷി ചെയ്തുപോന്നത്.
എന്നാൽ, വിളവിലും രോഗപ്രതിരോധത്തിലും കുറവ് വന്നതോടെ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത പൗർണമിലേക്ക് (എം.ഒ- 23) ചുവടുമാറ്റാനൊരുങ്ങുകയാണ് കർഷകർ.
മൂന്ന്പതിറ്റാണ്ട് മുമ്പ് മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രം തന്നെ വികസിപ്പിച്ചെടുത്ത ഉമ (ഡി–വൺ) നെൽവിത്തിന് പകരക്കാരനെ തേടിയുള്ള കുട്ടനാട്ടുകാരുടെ കാത്തിരിപ്പിന് പൗർണമിയോടെ പരിഹാരമാകും. 2015ൽ വികസിപ്പിച്ചെടുത്തെങ്കിലും
പൗർണമി വ്യാപകമായി കൃഷി ചെയ്യുന്നത് ഇത് ആദ്യമായിട്ടാണ്. 120 ദിവസമാണ് പൗർണമിയുടെ മൂപ്പ്. മങ്കൊമ്പിലാണ് പൗർണമിയെ വികസിപ്പിച്ചതെങ്കിലും പാലക്കാട്, തൃശൂർ ജില്ലകളിലെ കോൾനിലങ്ങളിലാണ് നൂറുമേനി വിളഞ്ഞത്.
അധികംവിളയും രോഗങ്ങളെ വെല്ലും
1.ഉമയേക്കാൾ വലിയ നെൽമണികളാണ് പൗർണമിയുടേത്. നല്ല ചുവന്ന നിറത്തിലുള്ള അരിക്ക് ഉമയേക്കാൾ രുചിയും കൂടും.120 ദിവസം മൂപ്പള്ള നെല്ല് അതേ ദിവസം തന്നെ വിളവെടുക്കാൻ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. 125 ദിവസം മൂപ്പുള്ള ഉമ വിളവെടുക്കാൻ 130 മുതൽ 140 ദിവസം വരെ സമയമെടുക്കും
2.രോഗപ്രതിരോധത്തിലും ഉത്പാദനക്ഷമതയിലും മുന്നിലാണ് പൗർണമി.
ചാഞ്ഞു വീഴാത്തതിനാൽ കൂടുതൽ വൈയ്ക്കോൽ കിട്ടുന്നത് ക്ഷീരകർഷകർക്കും ഗുണകരമാണ്. രണ്ടാം വിളയ്ക്കാണ് കൂടുതൽ അനുയോജ്യം. പള്ളാത്തുരുത്തി വള്ളുവൻകാട് പാടശേഖരങ്ങളിലെ പരീക്ഷണം വിജയകരമായിരുന്നു
3.കുമിൾ, കീട ബാധകളെ പ്രതിരോധിക്കും. വരൾച്ചയെയും കാലാവസ്ഥ വ്യതിയാനം കാരണമുള്ള അമിതചൂടിനെയും ഉപ്പിനെയും പ്രതിരോധിക്കാൻ പൗർണമിക്ക് കഴിയുമെന്നും വള്ളുവൻകാട് പാടശേഖരങ്ങളിലെ പരീക്ഷണം തെളിയിച്ചു
വിത്തിന് ക്ഷാമം
മങ്കൊമ്പ് നെൽകൃഷി ഗവേഷണ കേന്ദ്രത്തിന്റെ സ്വന്തം വിത്തിനമായിട്ടും പൗർണമി കിട്ടാനില്ല. കുട്ടനാട്ടിൽ കഴിഞ്ഞ സീസണിൽ കൃഷി ചെയ്തവരുടെ പക്കലല്ലാതെ, വടക്കൻ ജില്ലകളിൽ നിന്ന് വിത്തെത്തിക്കാനുള്ള യാതൊരു നടപടിയും കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഉണ്ടായിട്ടില്ല. കുട്ടനാടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമാണെന്ന് കണ്ടാൽ വിത്ത് ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം കൃഷി വകുപ്പിനാണ്. എന്നാൽ, കൃഷി ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ മതിയായ ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് കർഷകരുടെ പരാതി.
പൗർണമി (ഏക്കറിൽ)
കഴിഞ്ഞ സീസൺ : 1500-2000
പുതിയ സീസൺ : 3500-4000
കുട്ടനാട്ടിൽ ഉമയ്ക്ക് പകരം ധാരാളം കർഷകർ പൗർണമി പരീക്ഷിക്കുന്നുണ്ട്. അനുയോജ്യമായ കൃഷിയാണെന്നാണ് അഭിപ്രായം
- പ്രിൻസിപ്പൽ കൃഷി ഓഫീസർ, ആലപ്പുഴ
വിലത്തകർച്ചയിലും വിളവ് കുറവിലും നട്ടം തിരിയുന്ന കർഷകർക്ക് പൗർണമി വലിയ ആശ്വാസമാണ്. എന്നാൽ, ആവശ്യമായ വിത്ത് ലഭ്യമാക്കാൻ സർക്കാർ തയ്യാറാകണം
- മോനച്ചൻ, നെൽകർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |