തളിപ്പറമ്പ്: ധർമ്മശാല, കോൾതുരുത്തി പാലത്തിനു സമീപത്തെ കോടല്ലൂർ മുഹ്‌യുദീൻ ജുമാമസ്‌ജിദിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു. ഇന്നലെ പുലർച്ചെ സുബ്ഹ് നമസ്‌കാരത്തിന് എത്തിയവരാണ് ഭണ്ഡാരത്തിന്റെ പൂട്ടുകൾ തകർത്ത നിലയിൽ കണ്ടത്. കമ്മിറ്റി ഭാരവാഹികൾ എല്ലാ മാസവും ഭണ്ഡാരം തുറന്ന് പണമെടുക്കാറുണ്ട്. കഴിഞ്ഞ മാസത്തെ പണം ഈ വെള്ളിയാഴ്ച പുറത്തെടുക്കാനിരിക്കെയാണ് കവർച്ച നടന്നത്. രണ്ടായിരം രൂപയോളം ഉണ്ടാകാറുണ്ടത്രെ. എന്നാൽ റംസാൻ മാസത്തിൽ ഭണ്ഡാരത്തിൽ കൂടുതൽ സംഭാവനകൾ വരാറുണ്ട്. അതിനാൽ വലിയ തുക നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് നിഗമനം. കഴിഞ്ഞ വർഷവും ഇതേ ഭണ്ഡാരം കവർച്ച ചെയ്‌തിരുന്നു. ഇതേത്തുടർന്ന് രണ്ട് പൂട്ടുകളിട്ടിരുന്നെങ്കിലും രണ്ട് പൂട്ടുകളും തകർത്താണ് പണം കവർന്നത്. മഹല്ല് പ്രസിഡന്റ് ഹംസഹാജിയുടെ പരാതിയിൽ തളിപ്പറമ്പ പൊലീസ് അന്വേഷണമാരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |