സ്വർണ വില റെക്കാഡ് മുന്നേറ്റം തുടരുന്നു
പവൻ വില@89,480 രൂപ
കൊച്ചി: ആഗോള മേഖലയിൽ സാമ്പത്തിക, രാഷ്‌ട്രീയ അനിശ്ചിതത്വങ്ങൾ ശക്തമായതോടെ സ്വർണ വില റെക്കാഡുകൾ പുതുക്കി കുതിക്കുന്നു. സുരക്ഷിതത്വം തേടി കേന്ദ്ര ബാങ്കുകളും ആഗോള ഫണ്ടുകളും സ്വർണം മത്സരിച്ച് വാങ്ങിയതോടെ രാജ്യാന്തര വിപണിയിൽ വില ഔൺസിന്(31.1 ഗ്രാം) 3,977 ഡോളറിലെത്തി റെക്കാഡിട്ടു. ഇതോടെ കേരളത്തിൽ സ്വർണ വില പവന് 920 രൂപ ഉയർന്ന് 89,480 രൂപയിലെത്തി. ഗ്രാമിന്റെ വില ഇന്നലെ 115 രൂപ വർദ്ധിച്ച് 11,185 രൂപയിലെത്തി. മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ ഇന്നലെ സ്വർണ വില പത്ത് ഗ്രാമിന് 1,20,900 രൂപയായി.
ചൈനീസ് സെൻട്രൽ ബാങ്ക് ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകൾ വലിയ തോതിൽ സ്വർണം വാങ്ങികൂട്ടുകയാണ്. അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയാണ് നിക്ഷേപകരെ ആശങ്കാകുലരാക്കുന്നത്. അമേരിക്കയിൽ ഷട്ട്‌ഡൗൺ തുടരുന്നതിനാൽ പ്രധാന സാമ്പത്തിക കണക്കുകൾ പുറത്തുവിടുന്നില്ല. ഷട്ട്‌ഡൗൺ ഏഴ് ദിവസം പിന്നിടുമ്പോഴും പ്രതിസന്ധിയിൽ അയവില്ല. ഒക്‌ടോബറിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കാൽ ശതമാനം കുറയ്ക്കാനുള്ള സാദ്ധ്യതയും അനുകൂലമാണ്.
പവൻ വില ഒരു ലക്ഷം കവിഞ്ഞേക്കും
ആഗോള സാമ്പത്തിക അനിശ്ചിതത്വം ശക്തമായതിനാൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 4,030 ഡോളറിലെത്തുമെന്ന് പ്രവചനം. നിലവിൽ വില 3,950 ഡോളറിലാണ്. രൂപയുടെ മൂല്യത്തകർച്ച കൂടി കണക്കിലെടുത്താൽ ദീപാവലിക്ക് മുമ്പ് പവൻ വില കേരളത്തിൽ ഒരു ലക്ഷം രൂപയിലെത്തിയേക്കും. പ്രതിസന്ധി കാലയളവിലെ ഏറ്റവും സുരക്ഷിത നിക്ഷേപമാണ് സ്വർണം.
ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകൾ വിദേശ നാണയ ശേഖരത്തിൽ അമേരിക്കൻ ഡോളർ, ബോണ്ടുകൾ എന്നിവ ഒഴിവാക്കി സ്വർണ ശേഖരം ഉയർത്തുകയാണ്. നടപ്പു വർഷം സ്വർണ വിലയിൽ ഇതുവരെ 51 ശതമാനം വർദ്ധനയുണ്ട്. വെള്ളി വിലയും റെക്കാഡുകൾ പുതുക്കി കുതിക്കുകയാണ്.
വില 4,900 ഡോളറാകുമെന്ന് ഗോൾഡ്‌മാൻ സാക്ക്‌സ്
രാജ്യാന്തര വിപണിയിൽ സ്വർണ വില അടുത്ത വർഷം ഡിസംബറോടെ ഔൺസിന് 4,900 ഡോളറാകുമെന്ന് പ്രമുഖ ആഗോള ഏജൻസിയായ ഗോൾഡ്മാൻ സാക്ക്സ് പ്രവചിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |