
ആലപ്പുഴ: ചക്രവാതച്ചുഴിയുടെ ആശങ്കകൾക്കിടെ കുട്ടനാട്ടിൽ പുഞ്ചക്കൊയ്ത്ത് പുരോഗമിക്കുന്നു. കൊയ്‌ത്ത് ആരംഭിച്ച് ആഴ്ചകൾക്കകം കുട്ടനാട്ടിൽ ഇന്നലെ വരെ 1508 കർഷകരിൽ നിന്നായി 2112.064 മെട്രിക് ടൺ നെല്ല് സംഭരിച്ചു.
38 മില്ലുകളാണ് ഇത്തവണ നെല്ല് സംഭരണത്തിനായി എത്തിയിട്ടുള്ളത്. കൊയ്ത്തു നടത്തിയ പാടശേഖരങ്ങളിൽ നിന്നും 5170.13 മെട്രിക് ടൺ നെല്ല് സംഭരിക്കാൻ മില്ലുകാരെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. രണ്ടാം കൃഷിയുടെ നെല്ല് സംഭരിക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ മാസം അനുവദിച്ചതിന്റെ ബാക്കിയായുള്ള 200 കോടിയിലധികം രൂപ ബാങ്കിംഗ് കൺസോഷ്യങ്ങളുടെ പക്കലുള്ളതിനാൽ ആദ്യഘട്ടത്തിൽ നെല്ല് കൈമാറുന്ന കർഷകർക്ക് പണത്തിനും കാത്തിരിക്കേണ്ടിവരില്ല. ഏക്കറിന് ശരാശരി 25 ക്വിന്റലിനും 30 ക്വിന്റലിനും ഇടയിലുള്ള വിളവാണ് ഇത്തവണ ലഭിക്കുന്നത്. തകഴി, വെൺമണി കൃഷിഭവൻ പരിധികളിലും കൊയ്ത്ത് പുരോഗമിക്കുന്നുണ്ട്. മഴയ്ക്കു മുമ്പ് കൊയ്ത്ത് പൂർത്തിയാക്കി നെല്ല് സപ്ലൈകോയ്ക്ക് കൈമാറാനുള്ള ശ്രമത്തിലാണ് കർഷകർ. വേനൽമഴതുടരാൻ സാദ്ധ്യയയുള്ളതിനാൽ കൊയ്യുന്ന നെല്ല് അടിയന്തരമായി സംഭരിക്കാൻ ക്രമീകരണങ്ങൾ ചെയ്യണമെന്നതാണ് കർഷകരുടെ ആവശ്യം.
പണത്തിന് കാത്തിരിക്കേണ്ട
1.ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 4.03ശതമാനം പാടശേഖരത്തെ നെല്ലാണ് കൊയ്‌തെടുത്തത്. പുഞ്ചക്കൃഷി ലിസ്റ്റിൽ ഉൾപ്പെടുത്തിയും അല്ലാതെയും നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ള തുകയും വിതരണവും ചെയ്യുന്നുണ്ട്
2.ജില്ലയിൽ ഈ മാസം 27 വരെ കർഷകരിൽ നിന്ന് സം ഭരിച്ച നെല്ലിന്റെ വിലയായ 2.97 കോടി രൂപയുടെ പേ ഓർഡർ ബാങ്കുകൾക്ക് നൽകി. 334 കർഷകർക്ക് നൽകാനുള്ള തുകയാണിത്
3. കനറാ ബാങ്ക് വഴി 177 കർഷകർക്കുള്ള 1.73 കോടിയുടെയും എസ്.ബി.ഐ വഴി 157കർഷകർക്കുള്ള 1.26 കോടിയുടെയും പി.ആർ.എസ് രസീതുകൾ ബാങ്കുകൾക്ക് കൈമാറിയിട്ടുണ്ട്
പുഞ്ചകൃഷി സംഭരണം
പ്രതീക്ഷിക്കുന്ന വിളവ് ........1,31,050.29 മെട്രിക് ടൺ
കൃഷിസ്ഥലം.........................................24,134.49 ഹെക്ടർ
കൊയ്‌ത്ത് ഇതുവരെ......................4.03ശതമാനം
നെല്ല് സംഭരിച്ച കർഷകർ...............1,508 പേർ
കൊയ്ത്ത് കഴിഞ്ഞത്...........................5,170.13 മെട്രിക് ടൺ
പുഞ്ചക്കൊയ്ത്ത് പുരോഗമിക്കുകയാണ്. നിലവിൽ സംഭരിക്കുന്ന നെല്ലിന്റെ പണം കർഷകർക്ക് ലഭ്യമാക്കുന്നതിനൊപ്പം കൊയ്ത്ത് പുരോഗമിക്കുന്നതനുസരിച്ച് മുഴുവൻ കർഷകർക്കും പണം ലഭ്യമാക്കാൻ സർക്കാരും സപ്ളൈകോയും നടപടി സ്വീകരിക്കണം
-സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |