
അരൂർ: അരൂർ നിയോജക മണ്ഡലത്തിൽ പ്രധാന മുന്നണികളിലെ സ്ഥാനാർത്ഥികൾ ചിത്രം വ്യക്തമായതോടെ പ്രചരണ പ്രവർത്തനങ്ങൾ ശക്തമായി. ഇടതുമുന്നണിയുടെ സിറ്റിംഗ് എം.എൽ.എ ദലീമ ജോജോയും, എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.പി.എസ് ജ്യോതിസും നേരത്തെ തന്നെ പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഷാനിമോൾ ഉസ്മാന്റെ പേര് സ്ഥിരീകരിച്ചതോടെ മണ്ഡലത്തിൽ മൂന്ന് മുന്നണികളും സജീവമായി.
ദലീമ ജോജോ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന ദിവസം തന്നെ പ്രചാരണം ആരംഭിച്ചിരുന്നു. തുടർന്ന് വിവിധ പ്രദേശങ്ങളിലെ വോട്ടർമാരെ നേരിൽ കണ്ടും പ്രമുഖരുടെ അനുഗ്രഹം തേടിയും പര്യടനം നടത്തി. ചൊവ്വാഴ്ച നടന്ന റോഡ് ഷോ എഴുപുന്നകുമ്പളങ്ങി പാലത്തിന് സമീപം നിന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ. പ്രസാദ് ഫ്ളാഗ് ഒഫ് ചെയ്തു. കുമ്പളങ്ങി–തുറവൂർ വഴിയും തൈക്കാട്ടുശ്ശേരി–പള്ളിപ്പുറം–അരൂക്കുറ്റി വഴി അരൂരിലേക്കും നീങ്ങിയ റോഡ് ഷോയിൽ ഇരുചക്രവാഹനങ്ങളും കാറുകളും പങ്കെടുത്തു.
എൻ.ഡി.എ സ്ഥാനാർത്ഥിയായ അഡ്വ.പി.എസ്.ജ്യോതിസ് തുറവൂർ ക്ഷേത്ര സന്ദർശനത്തോടെ പ്രചാരണത്തിന് തുടക്കമിട്ടു. തുടർന്ന് പ്രദേശത്തെ പ്രമുഖരെയും ആട്ടോ തൊഴിലാളികളെയും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി മേഖലകളിലും പര്യടനം നടത്തി. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നിശ്ചയിച്ചിരിക്കുകയാണ്.
യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ഷാനിമോൾ ഉസ്മാൻ കുത്തിയത്തോട് ടൗണിലും മാർക്കറ്റിലുമെത്തി പ്രവർത്തകരോടൊപ്പം വോട്ടർമാരെ കണ്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതാക്കളും പ്രവർത്തകരും സ്ഥാനാർത്ഥിയെ സ്വീകരിച്ചു. മണ്ഡലത്തിൽ സജീവമായി പ്രചരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് യു.ഡി.എഫ് നേതൃത്വം. ഇതോടെ അരൂർ മണ്ഡലത്തിൽ മൂന്ന് മുന്നണികളും പ്രചാരണ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച് പോരാട്ടം ശക്തമാക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |