SignIn
Kerala Kaumudi Online
Saturday, 25 April 2026 11.18 AM IST

കുട്ടനാട്ടിൽ നെല്ല് സംഭരണം വീണ്ടും പ്രതിസന്ധിയിൽ

Increase Font Size Decrease Font Size Print Page
nellu

ആലപ്പുഴ: കുട്ടനാട്ടിലെ കായൽ നിലങ്ങളിലടക്കം ലോഡ് കണക്കിന് പുഞ്ചനെല്ല് കുന്നുകൂടിയിട്ടും സംഭരണത്തെ കൈയ്യൊഴിഞ്ഞ് മില്ലുകൾ.

പുഞ്ചവിളവെടുപ്പ് അമ്പത് ശതമാനം പോലുമാകും മുമ്പേ ലോഡ് കണക്കിന് നെല്ലാണ് പാടങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നത്. വർഷാന്ത്യകണക്കെടുപ്പും രണ്ടാംവിളയുടെ നെല്ല് ഗോഡൗണുകളിൽ കെട്ടികിടക്കുന്നതും ചൂണ്ടിക്കാട്ടിയാണ് സംഭരണത്തോട് മില്ലുകൾ മുഖം തിരിഞ്ഞുനിൽക്കുന്നത്. ഇത് കുട്ടനാട്ടിലെ കർഷകരും ആശങ്കയിലാക്കിയിട്ടുണ്ട്.

അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലെ കായൽ നിലങ്ങളിൽ ഉൾപ്പടെ ഏക്കർ കണക്കിന് പാടങ്ങളിലായി ടൺ കണക്കിന് നെല്ലാണ് ദിവസങ്ങളായി കെട്ടിക്കിടക്കുന്നത്. അമ്പലപ്പുഴ കാട്ടുകോണം പാടത്ത് 50 ലോഡോളം നെല്ല് കെട്ടികിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായപ്പോൾ പുളിങ്കുന്ന്, നീലമ്പേരൂർ, തകഴി, കുട്ടനാട്, ചമ്പക്കുളം കൃഷി ഭവൻ പരിധികളിലെ വിവിധ പാടങ്ങളിലും മില്ലുകാരെ കാത്ത് ആയിരക്കണക്കിന് ക്വിന്റൽ നെല്ലാണ് കൂട്ടിയിട്ടിരിക്കുന്നത്.

കുട്ടനാട്ടിൽ ശ്രീമൂലമംഗലം പാടത്തും പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ 6300 ഏക്കറോളം വരുന്ന മറ്റു പാടങ്ങളിൽ പകുതിയിലും വിളവെടുപ്പ് ഇതിനകം പൂർത്തിയായിട്ടുണ്ട്. 600 ലോഡോളം നെല്ലാണ് ഇവിടങ്ങളിൽ കെട്ടികിടക്കുന്നത്.

മതികായൽ തെക്ക്, മതികായൽ വടക്ക്, മഠത്തിക്കായൽ, പുത്തൻപുരക്കായൽ,മാതാകായൽ, മഠത്തിൽകായൽ താഴ്ച, മഠത്തിൽകായൽ പൊക്കം,പടിഞ്ഞാറെ വേണാട്ടുകരി തുടങ്ങിയ പാടങ്ങളിലും ലോഡ് കണക്കിന് നെല്ല് മില്ലുകാരെയും കാത്ത് കിടപ്പുണ്ട്

കൈവിട്ട് മില്ലുകൾ

1.മികച്ച വിളവുള്ള കായൽ നിലങ്ങളിൽ വൻകിട മില്ലുകളെ നിയോഗിച്ച് സംഭരണം സുഗമമാക്കാനായിരുന്നു സപ്ളൈകോയുടെ ആലോചന. എന്നാൽ,​ രണ്ടാം വിളയുടെ നെല്ല് ഗോഡൗണുകളിൽ കെട്ടികിടക്കുന്നതിനാൽ സംഭരണം വൈകുമെന്നാണ് മില്ലുകാരുടെ വിശദീകരണം

2.അരഡസനോളം വരുന്ന വൻകിട മില്ലുകളുടെ ഗോഡൗണുകളിൽ ലോഡ് കണക്കിന് നെല്ല് അരിയാക്കാനായി കെടിക്കിടക്കുന്നുവെന്നാണ് മില്ലുടകൾ സപ്ളൈകോയ്ക്ക് നൽകുന്ന മറുപടി. വർഷാന്ത്യം കണക്കെടുപ്പിലെ കാലതാമസവും മറ്റൊരു പ്രധാന കാരണമായി മില്ലുകാർ പറയുന്നു.

3.റംസാൻവ്രതവും ആഘോഷവും ലോറികൾ ലഭ്യമാകുന്നതിനുണ്ടായ കാലതാമസവും നെല്ലെടുക്കുന്നതിന് തടസമുണ്ടാക്കിയതായി അവർ വിശദീകരിക്കുന്നു. സംഭരണം വൈകുന്നതിൽ 25ന് മങ്കൊമ്പ് പാഡി ഓഫീസിന് മുന്നിൽ പ്രതിഷേധിക്കാനാണ് കർഷകരുടെ തീരുമാനം

4. അതേസമയം,​ കെട്ടികിടക്കുന്ന നെല്ല് പലമില്ലുകൾക്കായി വീതം വച്ചുനൽകി സംഭരണം പൂർത്തിയാക്കാനാണ് സപ്ളൈകോ പാഡി വിഭാഗത്തിന്റെ ഇപ്പോഴത്തെ ശ്രമം. ഇതിലൂടെ സംഭരണ പ്രശ്‌നം അധികം താമസിയാതെ പരിഹരിക്കാൻ കഴിയുമെന്നും കരുതുന്നു

പ്രതീക്ഷിക്കുന്ന വിളവ് ........1,31,050.29 മെ.ടൺ​

കൊയ്‌തത് ...........................42,103.02 മെ.ടൺ​

സംഭരിച്ചത്.............................16,985 ടൺ

കൊയ്ത്ത് ശതമാനം................. 39.93

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.