
കോട്ടയം : സംസ്ഥാനത്ത് വേനൽച്ചൂടിന്റെ തീവ്രതയിൽ മുൻപന്തിയിലുള്ള കോട്ടയത്ത് മനുഷ്യർ മാത്രമല്ല മൃഗങ്ങളും വാടിത്തളരുകയാണ്. രണ്ട് പശുക്കൾ ചത്തു. കോഴികൾക്കും താറാവിനും ചൂട് ഭീഷണി ഉയർത്തുന്നു.
ഫാമുകളിലെ കന്നുകാലികളെക്കാൾ വേനൽച്ചൂട് പ്രതികൂലമായി ബാധിക്കുന്നത് പുറത്ത് മേയാൻ വിടുന്നവയെയാണ്. മൃഗങ്ങളിൽ വിയർപ്പ് ഗ്രന്ഥികൾ കുറവായതിനാൽ ശരീരം വേഗത്തിൽ ചൂടാകും. ഒപ്പം ശ്വസന നിരക്കും വർദ്ധിക്കും. ചൂട് കനത്തതോടെ പാൽ ഉത്പാദനവും ഗണ്യമായി കുറഞ്ഞു. ഒരു പശു നിലവിൽ ചുരത്തുന്ന പാലിന്റെ അളവിൽ നിന്ന് ഒന്ന് മുതൽ രണ്ട് ലിറ്റർ വരെ കുറഞ്ഞു. പൂച്ച, നായ്ക്കൾ, പക്ഷികൾ തുടങ്ങിയവയുടെ പരിപാലനവും ശ്രദ്ധിക്കേണ്ട സമയമാണ്. എരുമകൾക്ക് മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളം ഒരുക്കുന്നതും ഉചിതമാണ്. പന്നികൾക്ക് എപ്പോഴും ശുദ്ധമായ കുടിവെള്ളം നൽകണം.
സൂര്യാഘാതത്തെ കരുതണം
മൃഗങ്ങൾക്ക് തളർച്ച, ഭക്ഷണം വേണ്ടാത്ത അവസ്ഥ, പനി, വായിൽ നിന്നും നുരയും പതയും വരിക, വായ തുറന്ന് ശാസ്വോച്ഛാസവും പൊള്ളിയ പാടുകളും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വെറ്ററിനറി ഹോസ്പിറ്റലിൽ വിദഗ്ദ്ധ ചികിത്സ തേടണം. ചൂട് കൂടിയതോടെ മനുഷ്യരും ശരീര പരിചരണം തുടങ്ങി. വെയിലിന്റെ ആഘാതമേൽക്കാതിരിക്കാൻ ശരീരത്തിൽ പുരട്ടുന്ന സൺ ക്രീമിന് ഡിമാൻഡ് കൂടി. അഞ്ഞൂറ് മുതലാണ് വിലയെങ്കിലും വില്പന കൂടുതലാണെന്ന് മെഡിക്കൽ സ്റ്റോറുടമകൾ പറയുന്നു.
കോഴികളെ രക്ഷിക്കാൻ
തണുത്ത വെള്ളം ലഭ്യമാക്കണം. രാവിലെയും വൈകിട്ടും തറവിരി ഇളക്കി ഇടണം. വൈറ്റമിൻ സി , ഇലക്ട്രോലൈറ്റ്സ് പ്രോബയോട്ടിക്സ് എന്നിവ കുടിവെള്ളത്തിൽ നൽകുന്നത് ചൂട് കുറക്കാൻ സഹായിക്കും. മേൽക്കൂരയ്ക്ക് മുകളിൽ ചാക്ക് നനച്ച് ഇടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |