
അമ്പലപ്പുഴ: രോഗിയായ മാമിക്കും മാമനുമൊപ്പം ഓട്ടോയിൽ കൂട്ടിനുപോയ സ്വാതിക്ക് അത് അന്ത്യയാത്രയായി. പുന്നപ്ര വടക്ക് പഞ്ചായത്ത് 16ാം വാർഡ് പാലപ്പറമ്പിൽ (ഇപ്പോൾ താമസം പറവൂർ കിഴക് എട്ടാം വാർഡ് നയ്പള്ളിയിൽ) സോണിയുടെയും മിനിയുടെയും മുത്ത മകൾ സ്വാതിയുടെ (22) അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി. ഞായറാഴ്ച പുലർച്ചെ പഴയ നടക്കാവ് റോഡിൽ അറവുകാടിന് തെക്കുഭാഗത്തായിരുന്നു നാടിനെ നടുക്കിയ അപകടം. അമ്മയുടെ കുടുംബ വീടായ നയ്പ്പള്ളി വീട്ടിൽ 3 വർഷമായി താമസിച്ചു വരികയായിരുന്നു സ്വാതി. പുലർച്ചെ ഒരുമണിയോടെ അമ്മായി ദീപികക്ക് കടുത്ത ഛർദ്ദിയും തലകറക്കമുണ്ടാതോടെയാണ് സ്വാതിയെ അമ്മാവൻ അഭിലാഷ് വിളിച്ചുണർത്തിയത്. അയൽവാസിയായ ഹരിസുധയുടെ ഓട്ടോ ടാക്സിയിൽ മൂവരും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അറവുകാട് കണ്ണംപള്ളി മൈതാനിക്ക് തെക്കുഭാഗത്ത് എതിരെ വന്ന ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംതെറ്റിയ ഓട്ടോ റോഡരികിലെ വൈദ്യുതപോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഓട്ടോയുടെ ഇടതുവശത്തിരുന്ന സ്വാതിയുടെ തലയിൽ പോസ്റ്റിലെ ഇരുമ്പു കഷണം വീഴുകയായിരുന്നു. രക്തം വാർന്നൊഴുകിയ സ്വാതിയെ രാത്രിയിൽ അതുവഴി വാഹനസഞ്ചാരം വിരളമായതിനാൽ ആശുപത്രിയിലെത്തിക്കാനും വൈകി. ആശുപത്രിയിലെത്തി പത്ത് മിനിറ്റിനുള്ളിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. വൈകിട്ട് 4 ഓടെ പറവൂരിലെ നയ്പ്പള്ളി വീട്ടിൽ സംസ്‌കരിച്ചു. ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ബില്ലിംഗ് സ്റ്റാഫായി ജോലി ചെയ്തു വന്ന സ്വാതി വീട്ടുകാർക്കും നാട്ടുകാർക്കും പ്രിയങ്കരിയായിരുന്നു. മരണം വിശ്വസിക്കാനാവാതെ പകച്ചു നിൽക്കുന്ന ജനക്കൂട്ടത്തെ സാക്ഷി നിർത്തിയായിരുന്നു അന്ത്യകർമ്മങ്ങൾ. ഏക സഹോദരി അനുജ. പിതാവ് സോണി ഗിറ്റാറിസ്റ്റാണ്. കവിയും, അദ്ധ്യാപകനുമായ പുന്നപ്ര ജ്യോതികുമാറിന്റെ സഹോദരനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |