വിതുര: തൊളിക്കോട് വിതുര പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ ചേന്നൻപാറ ജംഗ്ഷനിലും പേരയത്തുപാറ, ചാരുപാറ മേഖലകളിലും തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നതായി പരാതി. തെരുവ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടും നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇവയെ പേടിച്ച് വഴി നടക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. പേവിഷബാധയുള്ള നായ്ക്കൾ വരെ തെരുവോരങ്ങളിൽ ചുറ്റിത്തിരിഞ്ഞ് നടക്കുന്നത് കാണാം. മാലിന്യം തിന്ന് നായ്ക്കൾ പെറ്റ് പെരുകുകയാണ്.
ചിലർ വീടുകളിൽ ഭക്ഷണം നൽകി തെരുവ് നായ്ക്കളെ പരിപാലിക്കുന്നതായും പരാതിയുണ്ട്. ഇതുസംബന്ധിച്ച് നാട്ടുകാർ പഞ്ചായത്തിൽ നിരവധി പരാതി നൽകിയിട്ടുണ്ട്.
ആക്രമിക്കലും
അനവധി പേർ ഇതിനകം നായ്ക്കളുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. മാത്രമല്ല ചേന്നൻപാറ, പേരയത്തുപാറ, ചാരുപാറ മേഖലകളിൽ രാത്രിയിൽ തെരുവ് നായ്ക്കളെ കൊണ്ടിറക്കി വിടുന്നതായും പറയുന്നു. ഇത്തരം നായ്ക്കൾ വീടുകളിൽ അതിക്രമിച്ചു കയറി കോഴികളേയും ആടുകളേയും കടിച്ചുകൊല്ലുന്നുണ്ട്. വിതുര എം.ജി.എം സ്കൂൾ പരിസരത്തും തെരുവ്നായശല്യം രൂക്ഷമാണ്.
റോഡ് നായ്ക്കളുടെ നിയന്ത്രണത്തിൽ
പൊൻമുടി സംസ്ഥാനപാതയിൽ തോട്ടുമുക്ക് മുതൽ വിതുര വരെയുള്ള ഭാഗം രാത്രിയിൽ തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിലാണ്. രാത്രിയിൽ ബസിറങ്ങുന്നവർ സൂക്ഷിച്ചില്ലെങ്കിൽ നായ്ക്കളുടെ ആക്രമണത്തിന് വിധേയരാകും. പൊൻമുടി തിരുവനന്തപുരം സംസ്ഥാന പാതയോരങ്ങളിൽ വൻ തോതിൽ നിക്ഷേപിച്ചിരിക്കുന്ന ഇറച്ചി വേസ്റ്റുൾപ്പെടെയുള്ള മാലിന്യങ്ങളാണ് ഇവരുടെ ഭക്ഷണം. മാലിന്യനിക്ഷേപകേന്ദ്രങ്ങളിലും നായ്ക്കൾ കൂട്ടത്തോടെ തമ്പടിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |