
ഹോട്ടൽമുറിയിൽ ലഹരിയിൽ മുങ്ങി മാതാപിതാക്കൾ
കൊച്ചി: ലഹരിക്ക് അടിമകളായ ദമ്പതികളിൽ നിന്ന് രക്ഷപ്പെടുത്തിയ ഒന്നര വയസുകാരനെ പാലക്കാട് ശിശുക്ഷേമസമിതിയ്ക്ക് (സി.ഡബ്ല്യു.സി) കൈമാറും. ഇന്ന് രാവിലെ ചൈൽഡ് ലൈൻ അധികൃതരും ജില്ല ശിശു സംരക്ഷണ ഉദ്യോഗസ്ഥരും ചേർന്ന് കുട്ടിയെ പാലക്കാട്ടേക്ക് കൊണ്ടുപോകും. സി.ഡബ്ല്യു.സിയുടെ സംരക്ഷണ കേന്ദ്രത്തിലാണ് കുഞ്ഞ്. ചൈൽഡ് ലൈനും പൊലീസും സി.ഡബ്ല്യു.സിയും ചേർന്ന് കലൂരിലെ ഹോട്ടലിൽ നിന്ന് തിങ്കളാഴ്ചയാണ് കുട്ടിയെ മോചിപ്പിച്ചത്. ലഹരി ഉപയോഗിച്ച ശേഷം അമ്മ കുഞ്ഞിനെ മുലയൂട്ടുന്നതായ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ യുവതിയും കഞ്ചാവ് കടത്ത് കേസുകളിൽ പ്രതിയായ മലപ്പുറം സ്വദേശിയുമാണ് കുട്ടിയുടെ മാതാപിതാക്കൾ. 26ഉം 24ഉം വയസുള്ള ഇവർ ദിവസങ്ങളായി ഹോട്ടലിൽ താമസിക്കുകയാണ്. മറ്റൊരാളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് ഇവർ മുറിയെടുത്തത്.
മാതാപിതാക്കൾ വിവാഹിതരല്ല
ജോലിക്കും പഠനാവശ്യത്തിനും കൊച്ചിയിലെത്തിയെന്നാണ് ഇവരുടെ നിലപാട്. ഇരുവരും വിവാഹിതരല്ല. കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടുന്നത് സുരക്ഷിതമല്ലെന്ന് പൊലീസ് ഇന്നലെ സി.ഡബ്ല്യു.സിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
നാടകീയ രംഗങ്ങൾ
തിങ്കളാഴ്ച ഉദ്യോഗസ്ഥരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവതി ഹോട്ടൽമുറിയുടെ വാതിൽ തുറന്നത്. പരിശോധനയ്ക്കിടെ ദമ്പതികൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഉദ്യോഗസ്ഥർക്ക് നേരെ തട്ടിക്കയറി. കുട്ടി ഉറക്കമുണർന്നപ്പോൾ ഭക്ഷണം നൽകാനും ഇവർ തയ്യാറായില്ല. ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർ കുട്ടിക്ക് കുടിവെള്ളവും ഭക്ഷണവും നൽകിയത്.
ഉദ്യോഗസ്ഥയ്ക്ക് ഭീഷണി
കാക്കനാട്ടെ സി.ഡബ്ല്യു.സി ഓഫീസിലെത്തിയ ദമ്പതികൾ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നീട് സി.ഡബ്ല്യു.സി വനിതാ അംഗത്തിന്റ നമ്പറിൽ വിളിച്ചും ഇതാവർത്തിച്ചു. ഈ സംഭവത്തിലും പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |