ചെറുവത്തൂർ: മട്ടലായിയിൽ ദേശീയപാത നിർമ്മാണത്തിനിടെ പാതയിൽ വിള്ളൽ കാണപ്പെട്ട സംഭവത്തിൽ സ്ഥല പരിശോധന നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകുന്നതിന് അന്വേഷണസംഘത്തെ നിയോഗിച്ച് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. കാഞ്ഞങ്ങാട് ആർ.ഡി.ഒ യുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തും. റവന്യു ഡിവിഷണൽ ഓഫീസർ കൺവീനറും തഹസിൽദാർ, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ, ആർ.ടി.ഒ, ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, സോയിൽ കൺസർവേറ്റർ, ജിയോളജിസ്റ്റ്, ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ, ജില്ലാ പൊലീസ് മേധാവിയുടെ പ്രതിനിധി എന്നിവർ അംഗങ്ങളുമായ സമിതിയാണ് പരിശോധന നടത്തുക.
അതേസമയം ദേശീയപാതയിൽ മട്ടലായി ശിവക്ഷേത്രത്തിന് എതിർ ഭാഗത്തായുണ്ടായ വലിയ വിള്ളൽ നിർമ്മാണം നടത്തിവരുന്ന കരാർ കമ്പനി ടാർ ചെയ്തു മൂടി. അമ്പത് മീറ്റർ നീളത്തിൽ ഞായറാഴ്ച രാവിലെ കണ്ടെത്തിയ വിള്ളൽ ആ ഭാഗത്തെ ടാറിംഗ് മുഴുവൻ പൊളിച്ചുമാറ്റിയ ശേഷമാണ് നിർമാണം നടത്തുന്ന മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ജീവനക്കാർ മൂടിയത്. അതിനുസമീപത്തെ സർവീസ് റോഡിലും വിള്ളൽ ഉണ്ടായിട്ടുണ്ട്.
കോൺക്രീറ്റ് സ്ലാബ് ഇളകിമാറി
കാലിക്കടവ്: കാലിക്കടവിൽ സമീപന റോഡിന്റെ കോൺക്രീറ്റ ഭിത്തി തെന്നിമാറിയ നിലയിൽ കണ്ടെത്തി. കാലിക്കടവ് മേൽപ്പാലത്തിന് മുകളിൽ മണ്ണിട്ട് ഉയർത്തിയ സമീപന റോഡിന്റെ ഭിത്തിയിലെ കോൺക്രീറ്റ് സ്ലാബാണ് ഇളകിയത്. കാലിക്കടവ് ടൗണിനെ പകുതിയാക്കി കൂറ്റൻമതിൽ പണിതാണ് ഓവർബ്രിഡ്ജിന് ഇരുഭാഗത്തുമായി സമീപന റോഡ് പണിതത്. മണ്ണ് പുറത്തേക്ക് തള്ളി പോകാതിരിക്കാനാണ് ഉയരത്തിൽ കോൺക്രീറ്റ് സ്ലാബുകൾ ഘടിപ്പിച്ചിരിക്കുന്നത്. ഇതിന് മുകളിൽ നേരത്തെ കുഴി കണ്ടെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |