
ബാങ്കോക്ക്: തായ്‌ലൻഡ് മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനവത്രയ്ക്ക് (76) പരോൾ. പ്രധാനമന്ത്രിയായിരിക്കെയുള്ള അഴിമതി, അധികാര ദുർവിനിയോഗ കുറ്റങ്ങൾക്ക് എട്ട് മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് ഇദ്ദേഹം മോചിതനായത്. നാല് മാസം കൂടി ശിക്ഷ ശേഷിക്കുന്നുണ്ടെങ്കിലും മാനദണ്ഡങ്ങൾ പാലിച്ച് പുറത്തുകഴിയാം. തക്സിന്റെ പ്രായവും ആരോഗ്യവും പരിഗണിച്ചാണ് തീരുമാനം. സെപ്തംബർ വരെ തക്സിൻ ഇലക്ട്രോണിക് ആങ്കിൾ മോണിറ്റർ ധരിക്കണം. അനുമതിയില്ലാതെ ബാങ്കോക്കിലെ വസതി വിട്ടുപോകാനും പാടില്ല.
15 വർഷത്തെ പ്രവാസത്തിന് ശേഷം 2023 ആഗസ്റ്റിൽ രാജ്യത്ത് തിരിച്ചെത്തിയ തക്‌സിൻ അഴിമതി കേസിനെ തുടർന്ന് ഉടൻ ജയിലായിരുന്നു. എന്നാൽ ജയിലിലായ ദിവസം തന്നെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തക്‌സിനെ ബാങ്കോക്കിലെ ആശുപത്രിയിലേക്കും മാറ്റി. ശിക്ഷാ കാലയളവ് മുഴുവൻ തക്സിൻ ആശുപത്രിയിലാണ് ചെലവഴിച്ചത്.
ആശുപത്രി വാസത്തിന്റെ നിയമസാധുത ചോദ്യം ചെയ്യുന്ന കേസിൽ പരാജയപ്പെട്ടതോടെ കഴിഞ്ഞ വർഷം കോടതി വീണ്ടും ഒരു വർഷം ജയിൽ വാസം വിധിക്കുകയായിരുന്നു. ഷിനവത്രയെ പോലെ രാജ്യത്തെ സമ്പന്നർക്കും ശക്തർക്കും പ്രത്യേക പരിഗണന നൽകുന്നെന്ന് കാട്ടി വിമർശനങ്ങൾ ഉയർന്നിരുന്നു. 2001ൽ തായ്‌ലൻഡ് പ്രധാനമന്ത്രിയായിരുന്ന ഷിനവത്ര 2006ലെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |