
കൊച്ചി: ക്രമക്കേടിനെത്തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയെങ്കിലും തളരാതെ പോരാടാൻ വിദ്യാർത്ഥികളും അവർക്ക് പിന്തുണയുമായി കോച്ചിംഗ് സെന്ററുകളും. പരീക്ഷ റദ്ദാക്കിയ ആഘാതത്തിൽ നിന്നും നിരാശയിൽ നിന്നും വിദ്യാർത്ഥികളെ കരകയറ്റാൻ എൻട്രൻസ് കോച്ചിംഗ് സെന്ററുകൾ സജീവമായി. പുതിയ ബാച്ചുകൾ ആരംഭിക്കേണ്ട സമയമാണെങ്കിലും, പുനഃപരീക്ഷ എഴുതേണ്ടിവരുന്ന വിദ്യാർത്ഥികൾക്ക് മുൻഗണന നൽകി പ്രത്യേക റിവിഷൻ ക്ലാസുകളും മാനസികപിന്തുണയും ഉറപ്പാക്കുന്ന തിരക്കിലാണ് പരിശീലന കേന്ദ്രങ്ങൾ. പരീക്ഷ റദ്ദാക്കിയ ഇന്നലെത്തന്നെ പരിശീലനം ആരംഭിച്ച സെന്ററുകളുമുണ്ട്. കുട്ടികൾ കൂട്ടത്തോടെ സെന്ററുകളെ സമീപിച്ചതോടെയാണിത്.മിക്ക കേന്ദ്രങ്ങളും 24 മണിക്കൂറും ലഭ്യമാകുന്ന സംശയനിവാരണ സെഷനുകളും കൗൺസലിംഗും ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഒന്നേകാൽ ലക്ഷം പേരാണ് നീറ്റ് യു.ജി പരീക്ഷ എഴുതിയത്. നല്ലൊരു വിഭാഗവും ഒന്നു മുതൽ മൂന്നു വർഷംവരെ പരിശീലനം നേടിയവരാണ്. മികച്ച രീതിയിൽ പരീക്ഷയെഴുതി പ്രവേശനം ഉറപ്പിച്ച ഘട്ടത്തിലാണ് റദ്ദാക്കൽ. വീണ്ടും എഴുതിയാലും മുമ്പ് ലഭിച്ച മാർക്ക് ലഭിക്കുമെന്ന് ഉറപ്പില്ല. പുനഃപരീക്ഷ കൂടുതൽ കടുപ്പമാകുമോയെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ.
കോച്ചിംഗ് സെന്ററിനടുത്ത് വീടെടുത്ത് ഒരുവർഷമായി പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ നിന്നും വീട്ടുകാരിൽ നിന്നു പോലും അക്ഷരാർത്ഥത്തിൽ ഒറ്റപ്പെട്ടാണ് കഴിഞ്ഞത്. പരീക്ഷ നന്നായി എഴുതിയതിനാൽ നല്ല മാർക്ക് പ്രതീക്ഷിച്ചിരുന്നു. വീണ്ടും പഠനം തുടങ്ങാനുള്ള ശ്രമത്തിലാണ്.
അശ്വിൻ, ശബരി
തിരുവനന്തപുരം
ദീർഘനാളത്തെ കഠിനമായ പഠനത്തിന് ശേഷം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് വീണ്ടും അതേ ഊർജ്ജത്തിൽ തയ്യാറെടുപ്പ് നടത്തുക വലിയ വെല്ലുവിളിയാണ്. കഠിനാധ്വാനം ചെയ്തവർക്ക് അർഹമായ സീറ്റ് ലഭിക്കണമെങ്കിൽ തളർച്ചയെ അതിജീവിച്ചേ മതിയാകൂ. വിദ്യാർത്ഥികൾക്ക് എല്ലാ പിന്തുണയും നൽകി വീണ്ടും ട്രാക്കിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്
ഡോ. ജി. അജിത് കുമാർ
അദ്ധ്യാപകൻ
സഫയർ എൻട്രൻസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |