
കൊച്ചി: സംസ്ഥാനത്തെ 75,000 അദ്ധ്യാപകരുടെ തൊഴിൽ സുരക്ഷ സംബന്ധിച്ച നിർണായകമായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അദ്ധ്യാപക നിയമനത്തിന് കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കിയ വിധിക്കെതിരായ 68 ഹർജികളാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചിന് മുന്നിൽ ഉച്ചയ്‌ക്ക് 2ന് വരിക. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തുറന്ന കോടതിയിൽ നേരിട്ട് വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു.
കേസ് വിശാല ബെഞ്ചിന് വിടാനാണ് സാദ്ധ്യത. രണ്ടു വർഷത്തിനുള്ളിൽ കെ-ടെറ്റ് വിജയിക്കാത്തവരെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന വിധിയിൽ ഇളവ് തേടിയാണ് അദ്ധ്യാപക സംഘടനകൾ സുപ്രീം കോടതിയിലെത്തിയത്.
യോഗ്യത നേടാൻ രണ്ടു വർഷം അനുവദിച്ച 2025 സെപ്തംബർ 1ലെ സുപ്രീംകോടതി വിധിക്കെതിരെയാണ് സർക്കാരിന്റെ ഹർജി. മാസങ്ങളായി ഹർജി സുപ്രീംകോടതിയുടെ 'ഡിഫക്ട് ലിസ്റ്റിൽ" ആണ്. പിഴവുകൾ തീർക്കാൻ അനുവദിച്ച 90 ദിവസകാലാവധി കഴിഞ്ഞു. ഇന്നത്തെ വാദത്തിൽ ഇത് സർക്കാരിന് തിരിച്ചടിയാകാം. കേൾക്കാതെ തന്നെ തള്ളപ്പെട്ടേക്കാം. അഞ്ച് വർഷത്തിലേറെ സർവീസുള്ളവർക്കും സ്ഥാനക്കയറ്റം ലഭിക്കേണ്ടവർക്കും കെ-ടെറ്റ് നിർബന്ധമാക്കിയതോടെ, സീനിയർ അദ്ധ്യാപകരടക്കം നിയമക്കുരുക്കിലാണ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ പ്രത്യേക ഇളവുകൾ സുപ്രീം കോടതി അംഗീകരിച്ചിട്ടില്ല. അനുകൂല തീരുമാനമനുണ്ടായില്ലെങ്കിൽ അദ്ധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടാം, കൈപ്പറ്റിയ ആനുകൂല്യങ്ങൾ തിരിച്ചടയ്ക്കേണ്ടിയും വരാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |