
ധർമ്മശാല : കഴിഞ്ഞരാത്രി പഞ്ചാബ് കിംഗ്സിന് എതിരായ ഐ.പി.എൽ മത്സരത്തിൽ അട്ടിമറി വിജയം നേടിയെങ്കിലും ഡൽഹി ക്യാപ്പിറ്റൽസ് ക്യാപ്ടൻ അക്ഷർ പട്ടേലിനെ കാത്തിരുന്നത് 12 ലക്ഷം രൂപ പിഴശിക്ഷ. മത്സരത്തിൽ കൃത്യ സമയത്തിനുള്ളിൽ ഓവറുകൾ പൂർത്തിയാക്കാത്തതിനാലാണ് അക്ഷറിന് പിഴ ലഭിച്ചത്.
മത്സരത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു ഡൽഹിയുടെ വിജയം. ആദ്യ ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ 210/5 എന്ന സ്കോർ ഉയർത്തിയപ്പോൾ ഡൽഹി ഒരോവർ ബാക്കിനിൽക്കെ ഏഴുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
പഞ്ചാബിന്റെ തുടർച്ചയായ
നാലാം തോൽവി
ഈ സീസണിലെ പഞ്ചാബ് കിംഗ്സിന്റെ തുടർച്ചയായ നാലാം തോൽവിയായിരുന്നു ഡൽഹി ക്യാപ്പിറ്റൽസിനെതിരെ. ആദ്യ ഏഴ് മത്സരങ്ങളിൽ ഒന്നിൽപ്പോലും തോൽവി അറിയാതെ കുതിച്ച പഞ്ചാബ് ഏപ്രിൽ 28ന് രാജസ്ഥാൻ റോയൽസിന് എതിരെയാണ് ആദ്യമായി തോറ്റത്. തുടർന്ന് ഗുജറാത്ത് ടൈറ്റാൻസ്,സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവർക്ക് എതിരെയും തോറ്റു. അതിന് പിന്നാലെയാണ് ഡൽഹിക്ക് എതിരായ തോൽവി.
ഇതോടെ പഞ്ചാബ് കിംഗ്സിന് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തുനിന്ന് താഴേക്കിറങ്ങേണ്ടിവന്നു. 11 മത്സരങ്ങളിൽ 13 പോയിന്റുമായി പഞ്ചാബ് ഇപ്പോൾ നാലാമതാണ്.
ഡൽഹിക്ക് ആശ്വാസം
പുറത്താകലിന്റെ വക്കിൽ നിന്ന ഡൽഹി ക്യാപ്പിറ്റൽസിന് ആശ്വാസം പകരുന്നതായിരുന്നു പഞ്ചാബിനെതിരായ വിജയം.12 മത്സരങ്ങളിൽ അഞ്ചാം വിജയം നേടിയ ഡൽഹി 10 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. ഇനി രണ്ട് മത്സരങ്ങളാണ് ഡൽഹിക്കുള്ളത്. കൊൽക്കത്തയും രാജസ്ഥാനുമാണ് എതിരാളികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |