കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ കെ ബി ഗണേശ് കുമാർ എംഎൽഎയുടെ മുൻ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
പ്രദീപ് കുമാറിന്റെ കസ്റ്റഡി കാലാവധി ഇന്നലെ ഉച്ചയോടെ അവസാനിച്ചിരുന്നു. നാല് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിട്ടും കൂടുതൽ അന്വേഷണം നടത്തുന്നതിനോ, തെളിവുകൾ ശേഖരിക്കുന്നതിനോ സാധിക്കാതെയാണ് അന്വേഷണ സംഘം ഇയാളെ കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയത്. ചോദ്യം ചെയ്യലിൽ പ്രതി സഹകരിക്കാത്തതിനാൽ സംഭവത്തിന് പിന്നിലെ ഉന്നതതല ഗൂഢാലോചനയും തെളിയിക്കാൻ പൊലീസിനായില്ല.
തീർത്ഥാടനത്തിനാണ് താൻ കാസർകോട് എത്തിയതെന്നും, കർണാടകയിലെ ഉള്ളാൽ പള്ളിയിലും തൃക്കണ്ണാട് അമ്പലത്തിലും പോയെന്നും, പോകുന്നതിനിടെ ദിലീപിന്റെ സിനിമ പോസ്റ്റർ കണ്ടാണ് കാസർകോട് ഇറങ്ങിയതെന്നും കസ്റ്റഡിയിലെ ചോദ്യം ചെയ്യലിൽ പ്രദീപ് മൊഴി നൽകിയിരുന്നു. കടയിൽ കയറി വാച്ച് വാങ്ങി. കടയിൽ ആരുണ്ടെന്ന് നോക്കിയില്ല എന്നുമായിരുന്നു മൊഴി. ഇതേ തുടർന്ന് കേസിൽ തുടരന്വേഷണവും തെളിവെടുപ്പും വഴിമുട്ടുകയായിരുന്നു.
മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും, കണ്ടെത്താനാകാത്തതും അന്വേഷണ സംഘത്തിന് തിരിച്ചടിയായി. കേസിലെ പ്രധാന തെളിവുകൾ ഇവയായിരുന്നു. സിം കാർഡ് ട്രെയിനിൽ കളഞ്ഞുപോയെന്നാണ് പൊലിസിനോട് പറഞ്ഞത്. 2020 ജനുവരി 28നാണ് നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ ബേക്കൽ മലാംകുന്നിലെ വിപിൻലാലിന് മൊഴി മാറ്റണമെന്നാവശ്യപ്പെട്ട് പ്രദീപിൻറെ ഫോൺവിളി വന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |