കോട്ടയം: പാലാ സീറ്റ് ജോസ് കെ മാണിക്ക് വിട്ടുകൊടുക്കില്ലെന്ന് ആവർത്തിച്ച് എൻ സി പി നേതാവ് മാണി സി കാപ്പൻ. എൻ സി പി ഇടതുമുന്നണിയുടെ ഭാഗമായി നാളെയും തുടരും. യു ഡി എഫിലെ ആരുമായും മുന്നണി മാറ്റം സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ സീറ്റിന്റെ പേരിൽ എൻ സി പി മുന്നണി വിടുമെന്ന വാർത്തകൾ വന്ന ശേഷമാണ് മാണി സി കാപ്പൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
പാലാ സീറ്റിനെച്ചൊല്ലി തർക്കമില്ലെന്നും എൻ സി പി എൽ ഡി എഫ് വിടാൻ ആലോചിച്ചിട്ടേയില്ലെന്നും സംസ്ഥാന അദ്ധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്ററും മാദ്ധ്യമങ്ങളോട് പറഞ്ഞു. മാണി സി കാപ്പൻ മുന്നണി വിടില്ല. മുന്നണി മാറ്റം ആലോചിച്ചിട്ടേയില്ലെന്നും എൽ ഡി എഫിനെ ക്ഷീണിപ്പിക്കുന്ന ഒന്നും എൻ സി പി ചെയ്യില്ലെന്നും മന്ത്രി എ കെ ശശീന്ദ്രനും പറഞ്ഞു.
അതേസമയം, എൻ സി പി ജില്ലാകമ്മിറ്റിയോഗങ്ങൾ ഇന്ന് മുതൽ വിളിച്ച് ചേർക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അവലോകനം എന്ന പേരിലാണ് എൻ സി പി ജില്ലാ കമ്മിറ്റി യോഗങ്ങൾ അടിയന്തരമായി വിളിക്കുന്നത്. ആദ്യയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മുന്നണി മാറ്റത്തിലടക്കം ജില്ലാ കമ്മിറ്റികളുടെ നിലപാട് അറിയാനാണ് ഇതിലൂടെ സംസ്ഥാനനേതൃത്വം ലക്ഷ്യമിടുന്നത്. അവസാന യോഗം ജനുവരി 23ന് എറണാകുളത്താണ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |