പത്തനംതിട്ട: ഇന്ത്യൻ നേവിയിൽ പെറ്റി ഒാഫീസറായി ജോലി ചെയ്ത ശേഷമാണ് വിജീഷ് കനറാ ബാങ്കിൽ ക്ളർക്കായി എത്തിയത്. പല ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവും നേവി ഉദ്യോഗസ്ഥനെന്ന പദവിയും മൂലം സഹപ്രവർത്തകർക്കിടയിലുള്ള മതിപ്പും വിശ്വാസവും മുതലെടുത്താണ് തട്ടിപ്പിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
ലോക് ഡൗണിൽ ബാങ്കിലെ മറ്റ് ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ സഹായിച്ച വിജീഷ് ഒരു ദിവസം പോലും അവധിയെടുക്കാതെ ബാങ്കിൽ കൃത്യസമയത്ത് ജോലിക്കെത്തുമായിരന്നു.
2002 മുതൽ 2017 വരെയാണ് ഇയാൾ ഇന്ത്യൻ നേവിയിലുണ്ടായിരുന്നത്. വിരമിച്ച ശേഷം 2017 സെപ്തംബർ 11ന് കൊച്ചി സിൻഡിക്കേറ്റ് ബാങ്കിൽ പ്രൊബേഷണറി ക്ളാർക്കായി . 2019 ജനുവരി 28 മുതൽ സിൻഡിക്കേറ്റ് ബാങ്കിന്റെ പത്തനംതിട്ട ശാഖയിലെത്തി. 2019 ഏപ്രിൽ ഒന്നിന് സിൻഡിക്കേറ്റ് ബാങ്ക്, കനറാ ബാങ്കിൽ ലയിച്ചപ്പോഴും പത്തനംതിട്ട ബ്രാഞ്ചിൽ തുടർന്നു.
ബാങ്കിലെ സ്ഥിരം നിക്ഷേപങ്ങൾ ക്ളോസ് ചെയ്യണമെങ്കിൽ അക്കൗണ്ട് ഹോൾഡർ നേരിട്ട് വന്ന് സർട്ടിഫിക്കറ്റ് പൂരിപ്പിച്ച് ഒപ്പിട്ടു നൽകണം. ഇത് കൈകാര്യം ചെയ്യുന്ന ക്ളർക്ക് തൊട്ടടുത്ത സീനിയർ ഉദ്യോഗസ്ഥന് കൈമാറണം. സീനിയർ ഉദ്യോഗസ്ഥൻ ഇത് പരിശോധിച്ച് ഒപ്പിട്ടാൽ മാത്രമേ നിക്ഷേപകന്റെ അക്കൗണ്ട് ക്ളോസ് ചെയ്യാനാകൂ. ക്ളോസ് ചെയ്യുന്ന തുക ബാങ്കിന്റെ പാർക്കിംഗ് അക്കൗണ്ടിലേക്ക് മാറ്റും. ഇവിടെയും ഉയർന്ന ഉദ്യോഗസ്ഥൻ പരിശോധിച്ച് ഒപ്പിട്ട് പാസാക്കിയ ശേഷമേ അക്കൗണ്ട് ഹോൾഡർ ആവശ്യപ്പെടുന്ന മറ്റൊരു അക്കൗണ്ടിലേക്ക് തുക കൈമാറാൻ കഴിയൂ.
പത്തനംതിട്ട ബ്രാഞ്ചിലെ സ്ഥിര നിക്ഷേപങ്ങൾ കൈകാര്യം ചെയ്തിരുന്നത് വിജീഷായിരുന്നു. മെച്യുരിറ്റി എത്താറായ നിക്ഷേപങ്ങൾ കണ്ടെത്തി അത് തന്റെ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് വിജീഷ് കൈകാര്യം ചെയ്യുന്നത് പതിവായിരുന്നു. തൊട്ടടുത്ത സീനിയർ ഉദ്യോഗസ്ഥർ സീറ്റിൽ നിന്ന് മാറുന്ന തക്കം നോക്കി അവരുടെ കമ്പ്യൂട്ടറിലൂടെ ഒാതറൈസ് ചെയ്ത് പണം തന്റെ അക്കൗണ്ടിലേക്ക് മാറ്റും. അവകാശികളില്ലാത്ത പല അക്കൗണ്ടുകളിലെയും പണം വിജീഷിന്റെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. മോട്ടോർ വാഹന ക്ളെയിം ഇനത്തിൽ ബാങ്കിലെത്തിയ പണവും വിജീഷ് തന്റെയും ഭാര്യയുടെയും ഭാര്യാ പിതാവിന്റെയും അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ബാങ്കിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിരംനിക്ഷേപം ക്ളോസ് ചെയ്തതായി അവർക്ക് ലഭിച്ച ഫോൺ മെസേജിൽ നിന്നാണ് തട്ടിപ്പ് പുറത്തായത്. നിക്ഷേപക പരാതി നൽകിയതിനെത്തുടർന്ന് ബാങ്ക് നടത്തിയ പരിശോധനയിൽ 8.13കോടിയുടെ തട്ടിപ്പ് കണ്ടെത്തുകയായിരുന്നു. വിജീഷ് ഉയർന്ന ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടറുകൾ ഉപയോഗിച്ചത് ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തിയിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |