കുഞ്ഞുജീവിതത്തിനിടെ വാത്സല്യനിധിയായ അച്ഛൻ യാത്രയാകുമ്പോൾ പകച്ചു പോയ കുഞ്ഞുങ്ങളുടെ ചിത്രം പകർത്തിയ ഒരു ഫോട്ടോഗ്രാഫറുടെ വേദനാനിർഭരമായ നിമിഷങ്ങളിലൂടെ...
മരിച്ച വീട്ടിൽ പോകാൻ പണ്ടേ മടിയാണ്; ജോലിയുടെ ഭാഗമായാണെങ്കിൽ കൂടിയും മടിച്ചാണ് ആ വീട്ടിലേയ്ക്ക് ചിത്രങ്ങളെടുക്കാനായി ചെന്നത്. നാശം വിതച്ച ചുഴലിക്കാറ്റിന്റെ അടയാളമെന്നവണ്ണം കാർമേഘങ്ങൾ അപ്പോഴും ആ വീടിന്റെ മുകളിലുണ്ട്. താഴെ കറുത്ത കരകളുള്ള പന്തലിൽ എല്ലുറയ്ക്കുന്ന തണുപ്പുമായി വലിയ ഫ്രീസർ. ദിവസങ്ങളോളം കടലാഴങ്ങളിൽ മരണത്തിന്റെ മരവിപ്പുമായ് കഴിഞ്ഞത് കൊണ്ടാവാം; വല്ലാതെ കറുത്ത് പോയ ആ മനുഷ്യന്റെ മുമ്പിൽ തല കുനിച്ചൽപ്പനേരം.
കാമറ പുറത്തേയ്ക്കെടുക്കാൻ തന്നെ തോന്നിയില്ല; ഈ കുടുംബത്തിന്റെ ദുഃഖം ഞാനെങ്ങനെ പകർത്തും? ഇത്തരം ദുരന്തങ്ങൾ ആവർത്തിയ്ക്കാതിരിയ്ക്കാൻ സമൂഹത്തിലേയ്ക്ക് ഈ വേദന പകരേണ്ടത് കടമയാണെന്ന് മനസിനെ ബോദ്ധ്യപ്പെടുത്താൽ ശ്രമിച്ച് കൊണ്ടേയിരുന്നു. ചുറ്റും നിൽക്കുന്ന കുനിഞ്ഞ മുഖങ്ങളിൽ നിന്ന് മാറി; വരാന്തയിലെ കസേരയിൽ ചമ്രം പടിഞ്ഞിരിയ്ക്കുകയാണ് അഞ്ച് വയസുകാരൻ. വിങ്ങിപ്പൊട്ടുകയും ഏങ്ങലടിയ്ക്കുകയും ചെയ്യുന്ന കുരുന്നിന്റെ പിറകിലായി, പ്രാർത്ഥനകൾ ചൊല്ലുന്ന കന്യാമഠത്തിലെ അമ്മമാർ.
ഒരു വെളുത്ത കാർ ഗേറ്റിന് മുൻപിൽ വന്ന് നിന്നു. കാറിൽ നിന്നിറങ്ങി. ഉറക്കെ നിലവിളിച്ച് കൊണ്ട് പ്രിയതമ തന്റെ പ്രിയപ്പെട്ടവന്റെ അടുത്തേയ്ക്ക്. ഭയന്നത് പോലെ തന്നെ; ഹൈസ്കൂളിൽ എന്നോടൊപ്പം പഠിച്ച സഹപാഠി തന്നെയാണിത്. പത്താം ക്ലാസിലെ നീല യൂണിഫോമിലായിരുന്നു ജോയ്സിയെ അവസാനമായി കണ്ടത്. ഡൽഹിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു അവർ.
അസ്ഥികളുറയുന്ന തണുപ്പിൽ നിശബ്ദനായ് കിടക്കുന്ന പ്രിയതമന്റെ ശരീരം; ജീവിതത്തിൽ അവർ അന്നുവരെ കണ്ടതിൽ വച്ചേറ്റവും ഭീകരമായ കാഴ്ച. അമ്മയുടെ കരച്ചിൽ കേട്ട്, രണ്ട് വയസുകാരി ജോനയുമടുത്തെത്തി. കുഞ്ഞുമകളുടെ കരച്ചിലിൽ വല്ലാതെ പതറിപ്പോയ അമ്മ, അവളെ വാരിയെടുത്ത് തന്റെ മുഖത്തോട് ചേർത്തു. അവരുടെ കണ്ണുനീർ ഒരു പെരുമഴയായ് ചുറ്റും നിന്നവരുടെ നെഞ്ചിനകത്ത് പെയ്ത് കവിഞ്ഞു.
കാമറയുടെ ഷട്ടർ പലതവണ തുറന്നടഞ്ഞു; ചിലപ്പോഴൊക്കെ കാമറയിലേയ്ക്ക് നോക്കിയ കുഞ്ഞ് കണ്ണുകൾ മനസിനെ പൊള്ളിച്ച് കൊണ്ടിരുന്നു. അപ്പോഴൊക്കെ കാമറയും കണ്ണുകളും താഴ്ത്തി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു. താഴേയ്ക്ക് വരില്ല എന്ന് ശാഠ്യത്തോടെ കരഞ്ഞ് കൊണ്ട് അവനപ്പോഴും വരാന്തയിൽ തന്നെയിരുന്നു. പക്ഷേ, നെഞ്ചിൽ തീയാളുമ്പോഴും മക്കൾ കരയാതിരിയ്ക്കാൻ കരച്ചിലടക്കി നിൽക്കുന്ന അമ്മയുടെ വിളി അവഗണിയ്ക്കാൻ അവനാവുമായിരുന്നില്ല. നിറഞ്ഞൊഴുകുന്ന കണ്ണുകളുമായ് അവനും അമ്മയുടെ മടിയിലിരുന്നു. തങ്ങളുടെ എല്ലാമായിരുന്ന പപ്പയുടെ ചലനമറ്റ ശരീരത്തിനരികെ അവർ മൂന്ന് പേരും ചേർന്നിരുന്നു. ''പപ്പയ്ക്കെന്താ പറ്റിയത്? എഴുന്നേക്കാത്തതെന്താ? പപ്പ മരിച്ച് പോയോ അമ്മാ?"" ഉത്തരമില്ലാത്ത വലിയ ചോദ്യങ്ങൾ കേട്ട് സഹിയ്ക്കാനാവാതെ അമ്മ കരയുമ്പോൾ കുട്ടികളും പൊട്ടിക്കരയും. അപ്പോഴൊരു സങ്കടക്കടൽ ഉള്ളിലൊളിപ്പിച്ച് അവർ പറഞ്ഞു, ''നോക്ക്, അമ്മ കരയുന്നില്ലല്ലോ? എന്റെ മക്കളും കരയരുത്, പപ്പ തിരിച്ച് വരും, നമ്മുടെ കൂടെത്തന്നെയുണ്ടാവും, എന്നും... ""
കരഞ്ഞ് കൊണ്ട് തന്നെയാണ് ഓരോ ചിത്രവുമെടുത്തത്, മാസ്ക് വലിയ ആശ്വാസമായി തോന്നി, ഒഴുകുന്ന കണ്ണീരിനെ ആരും കാണാതെ അതിനടിയിലൊളിപ്പിയ്ക്കാം. വ്യൂഫൈൻഡറിലൂടെയുള്ള കാഴ്ച മിക്കപ്പോഴും മുഴുവനായി മങ്ങി. ഫ്രീസറിനകത്തെ തണുപ്പ് പലപ്പോഴും എന്നെയും മൂടി, നിറഞ്ഞൊഴുകിയ ആ കുഞ്ഞു കണ്ണുകളുടെ പ്രായം തന്നെയായിരുന്നു എന്റെ മക്കൾക്കും. ലക്ഷദ്വീപിനടുത്ത് നിന്ന് വീശാൻ തുടങ്ങിയ ചുഴലിക്കാറ്റ് ദിവസങ്ങളെടുത്താണ് മുംബയിലെത്തിയത്. മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് കടലിൽ തുടർന്ന ബാർജിനോടൊപ്പം ആഴങ്ങളിലേയ്ക്കാണ്ട് പോയത് നൂറിൽപ്പരം ജീവനുകളാണ്... വേണ്ട സമയത്ത് ശരിയായ തീരുമാനങ്ങളെടുക്കേണ്ടവരുടെ അനാസ്ഥ, അനാഥരാക്കിയത് ജോലിനേയും ജോനയേയും പോലെ പറക്കമുറ്റാത്ത എത്ര കുഞ്ഞുങ്ങളെയാണ്? പോരുന്നതിന് മുമ്പ് ആ കുട്ടികളുടെ കാലിൽ തൊട്ടൊന്ന് മാപ്പിരക്കണമെന്നുണ്ടായിരുന്നു; അവരുടെ സങ്കടം പകർത്തിയതിന്... അതിന് കഴിഞ്ഞില്ല , ഞങ്ങളിറങ്ങി ... അവർ നാലുപേരും ചേർന്നിരുന്ന നാളുകളിലേത് പോലെ കുറച്ച് നിമിഷങ്ങളെങ്കിലും അവസാനമായി അവർക്ക് മാത്രമായിരിയ്ക്കട്ടെ ... കാഴ്ചകൾ പിന്നെയും മങ്ങുകയാണ് ... ഫോക്കസ് തെറ്റിയ ചിത്രം പോലെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |