കാസര്‍കോട്: മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിൻമാറാൻ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പണം നല്‍കിയെന്ന വെളിപ്പെടുത്തലില്‍ കെ. സുന്ദരയുടെ മൊഴിയെടുക്കുന്നു. പ്രാഥമിക അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സുന്ദരയെ ബദിയടുക്ക പോലീസ്, സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ തേടുന്നത്. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി ബദിയടുക്ക പൊലീസ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സുരേന്ദ്രനെതിരെ മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർത്ഥിയായിരുന്ന വി.വി. രമേശൻ പരാതി നൽകിയിരുന്നു. സുന്ദരയുടെ വെളിപ്പെടുത്തൽ ശരിയാണെങ്കിൽ സുരേന്ദ്രൻ ചെയ്‌തത് ക്രിമിനൽ കുറ്റമാണ്. പണം നൽകി പത്രിക പിൻവലിപ്പിച്ചതിന് ഐപിസി 171(ബി) പ്രകാരം സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയ്‌ക്കാണ് രമേശൻ പരാതി നൽകിയത്.
വെളിപ്പെടുത്തലിനു പിന്നാലെ ബി.ജെ.പി നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായി സുന്ദര പറഞ്ഞു. പണം തന്നില്ലെന്ന് പറയണമെന്നാണ് നേതാക്കളുടെ ആവശ്യം. പണം വാങ്ങിയിട്ടില്ലെന്ന് പറയാന്‍ അവര്‍ അമ്മയോട് ആവശ്യപ്പെട്ടു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം വാങ്ങിയത് തെറ്റാണ്. വാങ്ങിയ പണം തിരികെ നല്‍കാനാവില്ല. കിട്ടിയ പണം മുഴുവന്‍ ചെലവഴിച്ചു. ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ആരുടെയും പ്രലോഭനത്താല്‍ അല്ലെന്നും സുന്ദര വ്യക്തമാക്കി.
ബി.ജെ.പി രണ്ടര ലക്ഷം രൂപയും ഫോണും തന്നു എന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. പതിനഞ്ച് ലക്ഷം രൂപയാണ് താന്‍ ആവശ്യപ്പെട്ടത്, രണ്ടരലക്ഷം രൂപ തന്നു. ഒരു റെഡ്‌മി ഫോണും നല്‍കിയതായി സുന്ദര പറഞ്ഞിരുന്നു. ഈ ഫോണിൽ നിന്നാണ് സുന്ദര മാദ്ധ്യമങ്ങൾക്ക് തന്‍റെ വെളിപ്പെടുത്തലുകൾ അയച്ച് നൽകുന്നത്.
സുരേന്ദ്രന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ വൈന്‍ പാര്‍ലര്‍ നല്‍കാമെന്ന് വാഗ്ദ്ധാനം ചെയ്‌തിരുന്നതായും മണ്ഡലത്തിലെ ബി.ജെ.പി നേതാക്കളാണ് പണം നല്‍കിയതെന്നുമായിരുന്നു സുന്ദര കഴിഞ്ഞ ദിവസം പറഞ്ഞത്. 2016ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായിരുന്ന സുന്ദര 467 വോട്ട് നേടിയിരുന്നു. അന്ന് 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |