കാട്ടാക്കട: കൊവിഡിന്റെ ആഘാതത്തിൽ ജീവിതം താളം തെറ്റി തയ്യൽ തൊഴിലാളികൾ. കൊവിഡിനെ തുടർന്ന് സ്കൂൾ - ക്രിസ്മസ് - ഓണം - പെരുന്നാൾ ഉൾപ്പെടെ എല്ലാ സീസണുകളിലും തയ്യൽക്കടകൾ അടഞ്ഞുകിടന്നു. ഇതോടെ തയ്യൽ കുലത്തൊഴിലാക്കി ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്ന തൊഴിലാളി കുടുംബങ്ങൾക്ക് വരുമാനമില്ലാതെയായി.
വളരെ പ്രത്യാശയോടെയാണ് ഓരോസീസണും തൊഴിലാളികൾ കാണുന്നത്. കഴിഞ്ഞ ഒന്നര മാസത്തോളമായി കൊവിഡിന്റെ രണ്ടാം വരവിൽ പൂർണമായും ആളുകൾ പുറത്തിറങ്ങാതെ വീടുകളിലാണ്. ഈ കാലയളവിലാണ് പെരുന്നാൾ കടന്നുപോയത്. പെരുന്നാളിന് തയ്ച്ച് നൽകാൻ വാങ്ങിയ തുണികൾ പോലും കെട്ടിക്കിടക്കുകയാണ്. എല്ലാ മേഖലകൾക്കും സർക്കാർ ഇളവുകൾ നൽകിയെങ്കിലും തയ്യൽ തൊഴിലാളികളെ മാത്രം വിസ്മരിച്ചു.
കഴിഞ്ഞ കൊവിഡ് കാലത്ത് തൊഴിലില്ലാതെ വലഞ്ഞ തൊഴിലാളികൾക്ക് 1000 രൂപ വീതം ധനസഹായം നൽകിയിരുന്നു. എന്നാലിപ്പോൾ അതില്ല. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി 1000 രൂപ ധനസഹായം തങ്ങൾക്ക് അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
തയ്യൽ മെഷ്യനുകളും ഉപയോഗിക്കാതെ നശിക്കുന്നു
പൊടിയടിച്ച് തുണികൾ
വാങ്ങിയ തുണികൾ പോലും തയ്ച്ച് തിരികെ നൽകാൻ ഇവർക്ക് കഴിയുന്നില്ല. ഇവയെല്ലാം അടഞ്ഞു കിടക്കുന്ന കടകളിൽ പൊടിയടിച്ച് നശിക്കുകയാണ്. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും തയ്യൽ തൊഴിലാളികൾക്ക് കടകൾ തുറക്കാനുള്ള അനുമതി നൽകണമെന്നാണ് ആവശ്യം.
വൻ ഷോപ്പുകൾക്ക് തുറക്കാം...പക്ഷെ
ജനസമ്പർക്കം കൂടുതലുണ്ടാക്കുന്ന വൻകിട വസ്ത്രവ്യാപാര സ്ഥാപനങ്ങൾ വരെ തുറക്കാൻ അനുമതി നൽകിയപ്പോൾ ഒന്നോ രണ്ടോ പേർ മാത്രം തൊഴിലെടുക്കുന്ന ജനസമ്പർക്കം വളരെ കുറവായിരിക്കുന്ന തയ്യൽ സ്ഥാപനങ്ങൾ അവഗണിച്ചത് തൊഴിലാളികളോടുള്ള വിവേചനമാണെന്ന് ഇവർ പരാതിപ്പെടുന്നു.
കൊവിഡ് കാലത്തെ തയ്യൽ തൊഴിലാളികളുടെ ദുരിതം സർക്കാർ കാണണം. കട വാടക നൽകാനും ലോണുകൾ തിരിച്ചടയ്ക്കാൻ കഴിയാതെയും തൊഴിലാളികൾ ബുദ്ധിമുട്ടുകയാണ്. സാമ്പത്തിക സഹായം നൽകുന്നതിനും ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും കടകൾ തുറക്കാനും സർക്കാർ അനുമതി നൽകണം.
എൻ.സി. ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി
ഒ.ബി. ദിവാകരൻ, ജില്ലാ കമ്മിറ്റിയംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |