മലയാളികൾക്ക് ലക്ഷ്മി നക്ഷത്രയെന്ന പേരിനേക്കാൾ പ്രിയം ചിന്നുവിനോടാണ്. ലക്ഷ്മിക്കും ആ വിളി ഏറെ പ്രിയങ്കരമാണ്. കളിയും ചിരിയും നിറയുന്ന സൂപ്പർ ഫ്ലോറിൽ അതിലും സൂപ്പറായി തിളങ്ങുന്ന അവതാരക. താരങ്ങളുടെ കളിയാക്കലുകൾക്കും തമാശകൾക്കും അതിനേക്കാൾ വേഗത്തിലുള്ള കൗണ്ടറുകളാണ് ലക്ഷ്മിയുടെ ഹൈലൈറ്റ് എന്നു പറയാം. ആങ്കറിംഗിനോടൊപ്പം, എഫ്.എമ്മിലെ ചറപറ വർത്തമാനമായാലും സ്വന്തം യൂട്യൂബ് ചാനലിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളായാലും പ്രസരിപ്പോടെയല്ലാതെ ആരും ലക്ഷ്മിയെ കാണാറില്ല. കുറേ കാര്യങ്ങൾ ഒന്നിച്ചു ചെയ്യുന്നതിന്റെ തിരക്ക് എപ്പോഴും കൂടെയുണ്ട്. ഇടയ്ക്ക് വീണുകിട്ടിയ ഇടവേളയിൽ ലക്ഷ്മി തന്നെക്കുറിച്ച്, പുതിയ വിശേഷങ്ങളെക്കുറിച്ച് സംസാരിച്ചു തുടങ്ങി.
''ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് സ്റ്റാർ മാജിക്ക് എന്ന പ്രോഗ്രാമിലേക്കുള്ള അവസരം വന്നത്. ഒരുപാട് തവണ ചിന്തിച്ചെടുത്ത തീരുമാനമാണ്. ഇതിന് മുമ്പൊന്നും ഇത്രയും വലിയൊരു പരിപാടി അവതരിപ്പിച്ച പരിചയമില്ല. മാത്രവുമല്ല, ഇതൊരു കോമഡി ഷോയാണ്. ഞാൻ മുമ്പ് ചെയ്തിരുന്നതെല്ലാം സംഗീതവുമായി ബന്ധപ്പെട്ട പരിപാടികളായിരുന്നു. അതിന്റെ ടെൻഷൻ കുറച്ചധികമുണ്ടായിരുന്നു. പല പല ആങ്കർമാർ മാറി വന്ന സമയത്താണ് എനിക്ക് ഈ ഓഫർ കിട്ടുന്നത്. അന്നത്തെ വലിയ ആങ്കർമാർ വരെ വന്ന് മാറിപ്പോയ ഷോയാണ്. പ്രേക്ഷകർ എന്നെ സ്വീകരിക്കുമോ, പ്രോഗ്രാം എനിക്ക് നന്നായി മാനേജ് ചെയ്യാൻ പറ്റുമോ അങ്ങനെ ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. പക്ഷേ, ഇത്രയും വലിയൊരു ഓഫർ ഇനി വരണമെന്നുമില്ല. അങ്ങനെ ആലോചിച്ച് ആലോചിച്ച് ഒടുവിൽ ചെയ്യാമെന്ന് തന്നെ തീരുമാനിച്ചു. ആ തീരുമാനം എന്തായാലും തെറ്റിയില്ല. ""
ചിരിച്ചും ചിരിപ്പിച്ചും ഞാനുണ്ട്
പതിനൊന്ന് വർഷമായി ഞാൻ അവതാരകയുടെ വേഷത്തിലെത്തിയിട്ട്. കൈരളി ടി വിയിലെ 'ഡ്യൂ ഡ്രോപ്സ് " ആയിരുന്നു തുടക്കം. അതുകഴിഞ്ഞ് 'പട്ടുറുമാൽ". പിന്നീട് ഏഷ്യാനെറ്റിൽ 'സൂപ്പർ വോയ്സ് ", 'മൈലാഞ്ചി " ഇവയും ചെയ്തു. ചുരുക്കി പറഞ്ഞാൽ മ്യൂസിക് റിയാലിറ്റി ഷോ മാത്രം ചെയ്തു വന്ന ആളാണ്. കുട്ടി കുട്ടി പരിപാടികളാണ് കൂടുതലും ചെയ്തിരിക്കുന്നത്. അന്നൊക്കെ നൂറിൽ നാല് പേര് തിരിച്ചറിയുമായിരുന്നുവെങ്കിൽ ഇപ്പോൾ പുറത്തിറങ്ങുമ്പോൾ ഇത് നമ്മുടെ ലക്ഷ്മിയല്ലേയെന്ന് ചോദിക്കുന്ന രീതിയിലേക്ക് മാറി. അത് എനിക്ക് 'സ്റ്റാർ മാജിക്ക് " സമ്മാനിച്ച നേട്ടമാണ്. എനിക്ക് കൗണ്ടർ പറയാൻ അറിയുമെന്നും എന്റെ ചിരിക്ക് പ്രത്യേകതയുണ്ടെന്നുമൊക്കെ തിരിച്ചറിഞ്ഞത് ഈ ഷോയിൽ വന്ന ശേഷമാണ്. പൊട്ടിച്ചിരിയാണ് എന്റേത്. അതിനൊക്കെ ഒരുപാട് കളിയാക്കലുകൾ കിട്ടാറുണ്ട്. എന്നാലും ഞാനതൊക്കെ ആസ്വദിക്കുന്നുണ്ട് കേട്ടോ.
സ്റ്റാർ മാജിക്കിന്റെ വിജയം ഒരാളുടെ മാത്രം പ്രയത്നം കൊണ്ട് സംഭവിച്ചതല്ല. ഷോയുടെ മുന്നിലും പിന്നിലും നിൽക്കുന്ന എല്ലാവരും ഒരുപോലെ പണിയെടുക്കുന്നുണ്ട്. എല്ലാവരും കൂടി മനസ് വച്ചാൽ മാത്രമേ ആ ഫോർമുല കറക്ടായി പോകൂ. ഷോ ഡയറക്ടർ അനൂപ് ജോണും പിന്നിൽ പ്രവർത്തിക്കുന്ന ഓരോരുത്തരും അത്രയും ആത്മാർത്ഥമായി വർക്ക് ചെയ്യുന്നുണ്ട്. പിന്നെ, പ്രേക്ഷകരാണ് ഏതു പരിപാടിയും വിജയിപ്പിക്കേണ്ടത്. അവരോടാണ് കടപ്പാടും നന്ദിയുമൊക്കെ. നമ്മുടെ ചിന്നുവെന്ന് പറയുന്നവർ ഒരുപാടുണ്ട്. എന്നെ വീട്ടിൽ വിളിക്കുന്ന പേരാണത്. ആ പേര് പ്രേക്ഷകരും വിളിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമാണ്. അവർക്ക് ഞാൻ സെലിബ്രിറ്റിയോ ആങ്കറോ ഒന്നുമല്ല സ്വന്തം വീട്ടിലെ കുട്ടിയാണ്.
നഷ്ടബോധം ഇല്ലാതില്ല
തൃശൂരിലെ ലോക്കൽ ചാനൽ ടി.സി.വിയിൽ നിന്നായിരുന്നു തുടക്കം. പാട്ട് പാടി ചോദ്യം ചോദിക്കുക ആയിരുന്നു എന്റെ പരിപാടി. അങ്ങനെ നാട്ടിലൊക്കെ കുറച്ച് പേർ തിരിച്ചറിഞ്ഞു തുടങ്ങി. ഡിഗ്രിക്ക് എത്തിയപ്പോഴാണ് കൈരളിയിലേക്ക് എത്തുന്നത്. യൂത്ത് ഫെസ്റ്റിവലിൽ കലാതിലകമൊക്കെയായിട്ടുണ്ട്. ഇതൊരു പാഷൻ ആയിരുന്നോന്ന് ചോദിച്ചാൽ പറയാൻ അറിയില്ല. പക്ഷേ, കാമറയുടെ വെള്ളിവെളിച്ചമൊക്കെ എനിക്കും ഇഷ്ടമായിരുന്നു. മൈം, മോണോ ആക്ട്, പാട്ട് ഒക്കെ പഠിക്കുന്ന സമയത്ത് കൂടെയുണ്ടായിരുന്നതാണ്. പിന്നീട് പാട്ട് മാത്രമായി ഒതുങ്ങി. ചെറുപ്പം മുതലേ കണ്ണാടിക്ക് മുന്നിൽ നിന്നുള്ള അഭിനയവും കാര്യങ്ങളുമൊക്കെയുണ്ട്. അച്ഛൻ വിദേശത്താണ്. അമ്മയും അമ്മൂമ്മയും മാത്രമാണ് വീട്ടിൽ. പക്ഷേ, അവസരം കിട്ടിയപ്പോഴൊന്നും വീട്ടിൽ നിന്ന് വലിയ പിന്തുണ കിട്ടിയില്ല. കൊണ്ടു പോകാൻ ആരുമില്ലെന്ന് പറഞ്ഞ് അപ്പോഴൊക്കെ അമ്മ നോ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പക്ഷേ കഥ കേൾക്കുന്നുണ്ട്. ഒരു സിനിമയായാലും മതി, അത് നല്ലതായിരിക്കണമെന്ന ആഗ്രഹമുണ്ട്. വേണ്ടെന്ന് വച്ച സിനിമയൊക്കെ ആലോചിക്കുമ്പോൾ നഷ്ടബോധം ഇല്ലാതില്ല. ഒരുപക്ഷേ അന്ന് ആ സിനിമ ചെയ്ത് വീട്ടിലിരുന്നെങ്കിൽ ഈ സ്നേഹമൊക്കെ മിസാകുമായിരുന്നില്ലേ. അങ്ങനെ പറഞ്ഞാണ് ഞാനിപ്പോൾ എന്നെ തന്നെ സമാധാനിപ്പിക്കുന്നത്. (ചിരിക്കുന്നു) ഒരു സിനിമയിൽ അഭിനയിച്ച് കിട്ടുന്നതിനേക്കാൾ വലിയ സ്നേഹമാണ് ഇപ്പോൾ പ്രേക്ഷകരിൽ നിന്ന് കിട്ടുന്നത്.
അതാണ് സ്റ്റേജിൽ കയറാനുള്ള ധൈര്യം
കാമറയ്ക്ക് മുന്നിൽ നിൽക്കേണ്ടി വരുമ്പോഴെല്ലാം തലേദിവസം ഞാൻ ചെറിയ രീതിയിൽ പ്രിപ്പറേഷൻ നടത്താറുണ്ട്. അത് ഇനി ചെറിയ ഷോ ആണേൽ പോലും മുടക്കില്ല. ഒരു നോട്ട് പാഡും പേനയും ഒരു ചെറിയ കണ്ണാടിയും എപ്പോഴും കൈയിലുണ്ടാകും. ആദ്യം ഒരു സ്ക്രിപ്ട് എഴുതും, എന്നിട്ട് കണ്ണാടിക്ക് മുന്നിൽ നിന്ന് അവതരിപ്പിച്ചു നോക്കും. എവിടെയൊക്കെയാണ് പ്രശ്നങ്ങളെന്ന് അപ്പോൾ മനസിലാകും. ആരെയും അനുകരിക്കാതെ സ്വന്തം രീതിക്ക് അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ആർട്ടിസ്റ്റുകൾ നമ്മുടെ അടുത്ത സുഹൃത്തുക്കളാണെങ്കിൽ പോലും കൃത്യമായി ഞാൻ വർക്ക് ചെയ്യാറുണ്ട്. റെഫർ ചെയ്യാതെ കിടന്നാൽ ഉറക്കം വരില്ലെന്നതാണ് സത്യം. തലേദിവസത്തെ പ്രിപ്പറേഷനാണ് പിറ്റേദിവസം സ്റ്റേജിൽ നിൽക്കാനുള്ള എന്റെ ധൈര്യം. സ്ക്രിപ്ട് വായിച്ച് അവതരിപ്പിക്കുന്നതല്ല എന്റെ രീതി. കാമറയെ എന്റെ മുന്നിലുള്ള കുറേ ആൾക്കാരായിട്ടാണ് കാണുന്നത്. അവരോട് സംസാരിക്കുന്നതാണ് എന്റെ രീതി. ജെനുവിനായി പെരുമാറും. അച്ചടിഭാഷയോ കടിച്ചാൽ പൊട്ടാത്തതോ ഒന്നും ഇന്നത്തെ കാലത്ത് ആർക്കും ഇഷ്ടമാകില്ല. തൊട്ടപ്പുറത്ത് നിന്ന് സംസാരിക്കുന്നത് പോലെയാണ് ചെയ്യുന്നത്.
സംഗതി ക്ലിക്കായി
യൂട്യൂബിലേക്കുള്ള എന്റെ എൻട്രി അടുത്ത കാലത്തെടുത്ത തീരുമാനങ്ങളിൽ മികച്ച ഒന്നായിരുന്നുവെന്ന് വേണം പറയാൻ. കാരണം പൊതുവേ ഞാനെടുക്കുന്ന തീരുമാനങ്ങളൊക്കെ പാളിപ്പോകാറാണ് പതിവ്. തുടങ്ങിയിട്ട് അഞ്ച് മാസമായതേയുള്ളൂ. ആൾക്കാർക്ക് കുറച്ചു കൂടി ഇന്റിമസി കൂടിയിട്ടുണ്ട്. അതിൽ പാട്ടും മേക്കപ്പും യാത്രകളുമൊക്കെയുണ്ട്. ആദ്യമൊക്കെ ഞാൻ ഷോയിൽ പാടുമായിരുന്നു. ആൾക്കാരെ പിടിച്ചിരുത്താൻ നല്ല എനർജെറ്റിക്കായിട്ട് വേണം സംസാരിക്കാൻ. വലിയ ഫ്ലോറാണ്. അപ്പോൾ എല്ലാവരും ഒച്ചത്തിൽ സംസാരിച്ചാൽ മാത്രമേ കേൾക്കൂ. നല്ല സ്ട്രെയിൻ ആണ്. അപ്പോൾ പാട്ട് പാടുക അത്ര എളുപ്പമല്ല. അങ്ങനെ പതിയെ നിറുത്തി. പക്ഷേ പലരും ചോദിക്കാൻ തുടങ്ങി, ലക്ഷ്മി എന്താ പാട്ടൊന്നും പാടാത്തതെന്ന്. അങ്ങനെയാണ് 'വാതിക്കല് വെള്ളരിപ്രാവ് " പാടി സ്വന്തം യൂട്യൂബിലിട്ടത്. അതിന് നല്ല അഭിപ്രായം കിട്ടിയതോടെ യുട്യൂബ് മുന്നോട്ട് കൊണ്ടുപോകാനുള്ള ധൈര്യമായി. അടുത്തിടെ ചെയ്ത വെയിറ്റ്ലോസ് ജേർണിയും ഹെയർട്രീറ്റ്മെന്റുമൊക്കെ മികച്ച പ്രതികരണങ്ങൾ നേടിത്തന്ന വീഡിയോകളാണ്. ഇനിയും വ്യത്യസ്തമായ കാഴ്ചകളുമായി ഞാൻ വീണ്ടും വരുമെന്ന ഉറപ്പാണ് തരാനുള്ളത്. പ്രേക്ഷകരോട് പറയാനുള്ളതും അതാണ്, നിങ്ങളുടെ ചിന്നുവായി എന്നും ഞാനുണ്ടാകും. സ്നേഹം ഒട്ടും കുറയരുതെന്ന് മാത്രം.
വി. ജെ മാത്രമല്ല
ആർ.ജെയുമാണ്
ആങ്കർ മാത്രമല്ല, റേഡിയോ ജോക്കി കൂടിയാണ്. റെഡ് എഫ് എമ്മിൽ ആർ. ജെ ലക്ഷ്മിയായിട്ടാണ് അറിയപ്പെടുന്നത്. ഫ്ലവേഴ്സിൽ എത്തുമ്പോൾ എന്നെ എല്ലാവരും കാണുന്നുണ്ട്. നേരിട്ടുള്ള അടുപ്പമാണ്. ഇതും രണ്ടും ഒരാളാണെന്ന് ആൾക്കാർക്ക് ഇപ്പോൾ മനസിലായി തുടങ്ങിയിട്ടുണ്ട്. ഷോയിലെ മേക്കപ്പും ഡ്രസിംഗുമൊക്കെ നല്ലതാണെന്ന് പറഞ്ഞ് എഫ്.എമ്മിൽ വിളിക്കുന്നവരുമുണ്ട്. അതൊക്കെ വലിയ സന്തോഷം തന്നെയാണ്. എന്നാലും അവിടെ ഞാൻ ലക്ഷ്മി നക്ഷത്ര ആയിട്ട് നിൽക്കില്ല, ആർ ജെ ലക്ഷ്മി മാത്രമാണ്. ഇതു രണ്ടും കൂടി ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ കുറച്ച് ബുദ്ധിമുട്ടാണ്. എന്നാലും എല്ലാവരുടെയും സഹായം കൊണ്ട് രണ്ടും നന്നായി മുന്നോട്ട് പോകുന്നു. ചിലരൊക്കെ ചോദിക്കാറുണ്ട് എങ്ങനെയാണ് ഇങ്ങനെ നിറുത്താതെ വർത്തമാനം പറയാൻ കഴിയുന്നതെന്ന്.
അത് ചെറുപ്പം മുതലേ കൂടെയുള്ളതാണ്. വെറുതേയിരിക്കാൻ പറ്റാറില്ല എനിക്ക്. അതെന്തായാലും ഇപ്പോൾ നന്നായെന്നാ തോന്നുന്നത്. എത്ര സംസാരിച്ചാലും എനിക്ക് മടുക്കില്ല. അതുകൊണ്ടുതന്നെയാണ് അവതാരകയുടെ റോളും ആർ.ജെ ജോലിയും ആസ്വദിച്ച് ചെയ്യാൻ പറ്റുന്നത്. തൃശൂരാണ് വീട്. അച്ഛൻ ഉണ്ണികൃഷ്ണനും അമ്മ ബിന്ദുവുമാണ് എല്ലാ പിന്തുണയുമായി കൂടെയുള്ളത്. അവർ തന്നെയാണ് എന്റെ ഊർജവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |