ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിയതിന്റെ സന്തോഷത്തിലാണ് നടി പാർവതി കൃഷ്ണ. പലപ്പോഴായി തേടി വന്ന വേഷങ്ങളിൽ നിന്നെല്ലാം അകലം പാലിച്ചെങ്കിലും 'മാലിക്കി"ലെ ഡോക്ടർ വേഷം പാർവതിക്ക് ഉപേക്ഷിക്കാനായില്ല.അതും ഏറെ പ്രിയപ്പെട്ട ഫഹദിനൊപ്പമുള്ള ചിത്രം. സിനിമ കണ്ടവർക്കെല്ലാം പാർവതിയുടെ വേഷം തികച്ചും സർപ്രൈസിംഗായിരുന്നു. ഇപ്പോഴും ഫോണിൽ നിലയ്ക്കാത്ത അഭിനന്ദനങ്ങളാണ് പാർവതിയെ തേടിയെത്തുന്നത്. പുതിയ സിനിമയെ കുറിച്ചും ഇടവേളയെ കുറിച്ചുമെല്ലാം പാർവതി സംസാരിക്കുന്നു.
'സന്തോഷം പറഞ്ഞറിയിക്കാനാകില്ല. അത്രയുമുണ്ട്. തിരക്കഥ വായിച്ചപ്പോൾ തന്നെ സിനിമ ബ്ലോക്ക് ബസ്റ്റർ ആകുമെന്ന് ഉറപ്പായിരുന്നു. പക്ഷേ, എനിക്ക് ഇത്ര അഭിനന്ദനങ്ങൾ കിട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ്. ഓരോരുത്തരും വിളിക്കുകയും മെസേജ് ചെയ്യുകയും ചെയ്യുമ്പോഴാണ് കഥാപാത്രത്തിന്റെ റീച്ച് മനസിലാകുന്നത്. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. ഒരിടവേളയ്ക്ക് ശേഷമാണ് കാമറയ്ക്ക് മുന്നിൽ നിൽക്കുന്നത്. മാലിക്കിൽ ഞാനുണ്ടെന്ന കാര്യം ആർക്കും അറിയില്ലായിരുന്നു. വീട്ടിലും അടുത്ത ഒന്ന് രണ്ട് സുഹൃത്തുക്കളോടും മാത്രം പറഞ്ഞു. എന്നെ പരിചയമുള്ളവരൊക്കെ സിനിമ കണ്ടിട്ട് നീ പറഞ്ഞില്ലല്ലോയെന്നും നിന്നെ കണ്ടപ്പോൾ ഞെട്ടിയെന്നുമൊക്കെ പറഞ്ഞു. അത് കേൾക്കുമ്പോൾ നല്ല സന്തോഷമുണ്ട്. മാലിക് അനൗൺസ് ചെയ്തപ്പോൾ മുതൽ പ്രേക്ഷകർ കാത്തിരുന്ന സിനിമയാണ്. ഞാനാണെങ്കിൽ ഇടവേളയ്ക്ക് ശേഷമാണ് കാമറയ്ക്ക് മുന്നിൽ നിൽക്കുന്നതും. പ്രതീക്ഷ കൊടുത്തിട്ട് സിനിമ കാണുന്നതിലും നല്ലതല്ലേ പെട്ടെന്ന് എന്നെ സ്ക്രീനിൽ കാണുന്നത്. അതാകുമ്പോൾ സത്യസന്ധമായ അഭിപ്രായവും കേൾക്കാം. ഇതുപോലൊരു വേഷത്തിൽ നിന്നെ പ്രതീക്ഷിച്ചില്ലെന്ന് പറയുന്നവരാണ് അധികവും. "
സ്ക്രിപ്റ്റ് കാണാപ്പാഠം
ഡോ. ഷെർമിൻ എങ്ങനെയാണെന്ന് മഹേഷ് ചേട്ടൻ ആദ്യമേ പറഞ്ഞു തന്നിരുന്നു. ഡോക്ടറുടെ മാനറിസങ്ങളൊക്കെ പഠിപ്പിക്കാനായി ഒരു ചേട്ടനുണ്ടായിരുന്നു. എക്സ് റേ നോക്കുന്ന രീതി പോലും നമുക്കറിയില്ല. അത് പിടിക്കേണ്ടതും നോക്കേണ്ടതും മുറിവ് ഡ്രസ് ചെയ്യുന്നതുമൊക്കെ എല്ലാം ചോദിച്ചു മനസിലാക്കി. ഡോക്ടർമാരുടെ മാനറിസങ്ങളൊക്കെ അങ്ങനെയാണ് കൊണ്ടുവന്നത്. മാലിക്കിന്റെ സ്ക്രിപ്റ്റ് എനിക്ക് മനപ്പാഠമായിരുന്നു. എന്റെ മാത്രമല്ല എല്ലാ കഥാപാത്രങ്ങളുടെയും. അതുകൊണ്ട് തന്നെ കഥാപാത്രത്തിന്റെ ഡെപ്ത്ത് നന്നായിട്ട് അറിയാമായിരുന്നു. സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ ത്രില്ലടിച്ചു. എന്നെ സംബന്ധിച്ച് സിനിമയിൽ തുടക്കമാണ്. അതും വലിയൊരു ടീമിനൊപ്പം തുടങ്ങാൻ കഴിഞ്ഞു. മഹേഷ് നാരായൺ സിനിമ, ഫഹദ് ഫാസിൽ സിനിമ, പ്രേക്ഷകർ ഏറെ കാത്തിരുന്ന സിനിമ. അങ്ങനെ സന്തോഷിക്കാൻ ഒത്തിരി കാരണങ്ങളുണ്ട്. അതിനേക്കാളുപരി ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞുവെന്നതാണ് വലിയ ഭാഗ്യം.
ആദ്യം വേണ്ടെന്ന് വച്ചു
സ്ക്രീൻ ടെസ്റ്റ് വഴിയാണ് മാലിക്കിലേക്ക് എത്തുന്നത്. അസിസ്റ്റന്റ് ഡയറക്ടർ ആർ. ജെ ശാലിനി ചേച്ചിയാണ് എന്നോട് ഇങ്ങനെയൊരു കഥാപാത്രമുണ്ടെന്ന് പറയുന്നത്. മുമ്പും ഒത്തിരി സിനിമകൾ വന്നിട്ടുണ്ട്. അതൊന്നും ചെയ്തിട്ടില്ല. പൊതുവേ ഓഡിഷനൊക്കെ പങ്കെടുക്കാൻ എനിക്ക് മടിയാണ്. ഇതുവരെയും ഞാൻ പങ്കെടുത്തിട്ടുമില്ല. അതുപോലെ ഇതും ഞാൻ ഒഴിവാക്കിയതാണ്. ഒന്ന് ട്രൈ ചെയ്ത് നോക്കെന്ന് പിന്നെയും ചേച്ചി നിർബന്ധിച്ചതു കൊണ്ടാണ് ചെയ്തത്. ഞാനും അച്ഛനും കൂടിയാണ് സ്ക്രീൻ ടെസ്റ്റിന് പോയത്. സാധാരണ ഓഡിഷന് കാണുന്ന തിരക്കൊന്നും അവിടെയുണ്ടായിരുന്നില്ല. പുതിയൊരു അനുഭവമായിരുന്നു അത്. മഹേഷേട്ടൻ എല്ലാം ഫോണിൽ റെക്കോഡ് ചെയ്യുന്നുണ്ടായിരുന്നു. ആദ്യത്തെ സ്ക്രീൻ ടെസ്റ്റ് കഴിഞ്ഞിട്ട് ഒാക്കെ പറഞ്ഞു. അതുകഴിഞ്ഞ് രണ്ടാമതൊരു ടെസ്റ്റ് കൂടി നടത്തണമെന്ന് പറഞ്ഞു. ചിത്രത്തിൽ ഫ്രെഡിയായിട്ടെത്തുന്ന സനലേട്ടനുമായി മാച്ച് ചെയ്തു പോകുമോയെന്ന് നോക്കാൻ വേണ്ടിയാണ് രണ്ടാമത്തെ ടെസ്റ്റ് നടത്തിയത്. പുള്ളിക്കാരൻ നേർപകുതി പ്രായത്തിൽ, സ്കൂൾ വിദ്യാർത്ഥിയായിട്ടാണ് അഭിനയിക്കുന്നത്. പുള്ളിയേക്കാളും പ്രായം എനിക്ക് തോന്നണം. അതിന് വേണ്ടി ഞാൻ കുറച്ച് വണ്ണം കൂട്ടി. എന്തായാലും രണ്ടാമത്തെ സ്ക്രീൻ ടെസ്റ്റിന് സെറ്റായി. കൂടെയുണ്ടായിരുന്ന എല്ലാവരും അഭിനയത്തിൽ കഴിവ് തെളിയിച്ചവരും തീയേറ്റർ ആർട്ടിസ്റ്റുകളുമൊക്കെയാണ്. ഞാൻ മാത്രമാണ് അതിൽ പുതിയൊരാൾ. അഭിനയം ഒരു തരം കൊടുക്കൽ വാങ്ങലാണെന്ന് മനസിലാകുന്നത് മാലിക്കിൽ എത്തിയപ്പോഴാണ്. അവരെല്ലാം അത്രയും പ്രൊഫഷണലായിട്ടാണ് ചെയ്യുന്നത്. എല്ലാത്തിലും അതിന്റേതായ സമയമുണ്ടെന്ന് പറയാറില്ലേ. അത് തന്നെയാണ് എന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. എനിക്ക് വേണ്ടിയുള്ളതായിരുന്നു ഡോ. ഷെർമിൻ. ഇപ്പോൾ കൈയടി കിട്ടുമ്പോൾ ഒത്തിരി സന്തോഷമുണ്ട്.
മാലിക് സമ്മാനിച്ച സന്തോഷം
ആകെ പതിനഞ്ച് ദിവസത്തെ ഷൂട്ടേ എനിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ, നല്ലൊരു എക്സ്പീരിയൻസായിരുന്നു. മാലിക് എന്തുകൊണ്ടും എനിക്ക് സ്പെഷ്യലാണ്. എന്റെ ആദ്യത്തെ ഷോട്ട് ഫഹദിക്കയ്ക്കൊപ്പമാണ്. ഞാൻ ഏറെ ആരാധിക്കുന്ന നടൻ. പുള്ളിക്കാരൻ നല്ല സപ്പോർട്ടാണ്. പക്ഷേ, സെറ്റ് ഭയങ്കര സീരിയസായിരുന്നു. കഥയും അങ്ങനെയാണല്ലോ. ക്ലൈമാക്സിൽ നിന്നായിരുന്നു ഷൂട്ട് തുടങ്ങുന്നത്. എല്ലാവരും കാരക്ടറായിട്ട് നിൽക്കുകയാണ്. അതിന്റെ സീരിയസ്നെസ് അവിടെ മൊത്തമുണ്ടായിരുന്നു. പക്ഷേ മേക്കപ്പ് ഇട്ടു കഴിഞ്ഞപ്പോൾ ഞാനും അതിലേക്ക് അങ്ങെത്തി. സെറ്റിലെല്ലാവരും റെഡിയായി നിൽക്കുകയാണ്. അതിനിടയിൽ ടെൻഷനടിക്കാനുള്ള സമയം കിട്ടിയില്ല. സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഞാൻ സിനിമ മുഴുവൻ ഭാവനയിൽ കണ്ടു. പക്ഷേ, ലൊക്കേഷനിലെത്തിയപ്പോൾ മഹേഷട്ടന്റെ മനസിൽ മറ്റൊരു രീതിയായിരുന്നു. അവിടെയാണ് മഹേഷേട്ടനിലെ സംവിധായകൻ വ്യത്യസ്തനാകുന്നത്. ഭയങ്കര പെർഫക്ഷനിസ്റ്റാണ് അദ്ദേഹം. നമ്മളിൽ നിന്ന് അദ്ദേഹം ഉദ്ദേശിക്കുന്നത് കിട്ടുന്നതുവരെ ടേക്ക് എടുപ്പിക്കും. ഒരുപാട് ടേക്കുകൾ പോയ സീനൊക്കെയുണ്ട്.
ചെയ്യാനിഷ്ടം പരസ്യങ്ങളാണ്
സിനിമ എനിക്ക് ഇഷ്ടമായിരുന്നു, ചെറുപ്പകാലത്ത് പാഷനുമായിരുന്നു. പക്ഷേ, വളർന്നപ്പോൾ പ്രൊഫഷനായിട്ട് എടുക്കാൻ താത്പര്യമുണ്ടായിരുന്നില്ല. ഇപ്പോൾ മാലിക് നൽകിയ സന്തോഷം ഒട്ടും ചെറുതല്ല. നല്ല പ്രോജക്ടുകൾ വന്നാൽ ചെയ്യാം. 'ഏയ്ഞ്ചൽസ് " എന്നൊരു സിനിമ ചെയ്തിട്ടുണ്ട്. ആ വേഷം ശ്രദ്ധിക്കപ്പെട്ടില്ല. പേരിനൊരു വേഷമായിരുന്നു. പിന്നീട് കെ.കെ രാജീവിന്റെ 'അമ്മ മാനസ"ത്തിലൂടെയാണ് മിനിസ്ക്രീനിലേക്ക് വരുന്നത്. പിന്നീട് 'ഈശ്വരൻ സാക്ഷി"യായി ചെയ്തു. 'രാത്രി മഴ"യാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സീരിയലിലേക്ക് എത്തിയതും ഒട്ടും പ്രതീക്ഷിക്കാതെയാണ്. കെ.കെ രാജീവ് സാറിന്റെ സീരിയലുകൾ ഗ്യാരന്റിയുള്ളതാണ്, അങ്ങനെയാണ് സീരിയലുകൾ ചെയ്തത്. പിന്നീട് ഇടവേളയെടുത്തു. അഭിനയിക്കാൻ എനിക്ക് ഏറെ ഇഷ്ടം പരസ്യങ്ങളിലാണ്. ഏതാണ്ട് നൂറിനടുത്ത് പരസ്യങ്ങൾ ചെയ്തിട്ടുണ്ട്. കേരളകൗമുദി ഫ്ലാഷിന് വേണ്ടി കളക്ടറായിട്ട് വരുന്ന പരസ്യം ഒത്തിരി ശ്രദ്ധിക്കപ്പെട്ടു. ഒരുപാട് പേർ അഭിനന്ദിച്ചു. എനിക്കും ഒത്തിരിയിഷ്ടമുള്ള പരസ്യമാണത്.
അന്ന് പൊങ്കാല ഇന്ന് ഫഹദിക്കിയ്ക്കൊപ്പം കൈയടി
ആങ്കറിംഗിലും സജീവമായിരുന്നു. ഒത്തിരി അഭിമുഖങ്ങളും നടത്തിയിട്ടുണ്ട്. ഒരിക്കൽ ഫഹദിക്കയെ ഇന്റർവ്യൂ ചെയ്തതിന്റെ പേരിൽ നല്ല പൊങ്കാല കിട്ടിയ ആളാണ് ഞാൻ. വൻ തെറിവിളിയായിരുന്നു. പക്ഷേ ഇപ്പോൾ ഒരുപാട് ട്രോളുകൾ വരുന്നുണ്ട്. അന്നത്തെ ഇന്റർവ്യൂവും ഇപ്പോൾ അദ്ദേഹത്തിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യുന്നതും വച്ചുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. അതെനിക്ക് അച്ചീവ് ചെയ്യാൻ പറ്റിയ കാര്യമാണ്. നല്ല സന്തോഷമുണ്ട്. അന്ന് ഫഹദിക്കയും ശ്യാം പുഷ്കറുമാണ് കൂടെയുണ്ടായിരുന്നത്. അവർ നല്ല സീരിയസായിട്ട് ഇരിക്കുമ്പോഴാണ് ഞാൻ കുറേ പൊട്ടത്തരങ്ങൾ ചോദിക്കുന്നത്. സത്യത്തിൽ അന്ന് പുള്ളിയെ കണ്ട് ഞാൻ ഭയങ്കര എക്സൈറ്റഡായി. അതോടെ എല്ലാം കൈയിന്ന് പോയി. അത്രയും വലിയ ഫാനാണ് ഞാൻ. മാലിക്കിൽ ജോയിൻ ചെയ്തപ്പോൾ ഫഹദിക്ക തിരിച്ചറിഞ്ഞു. അന്ന് ഇന്റർവ്യൂ ചെയ്ത കുട്ടിയല്ലേയെന്ന് ചോദിച്ചു. അദ്ദേഹം നല്ല കംഫർട്ടാക്കി നിറുത്തി. ഒന്നിച്ചുള്ള സീനും ചെയ്യേണ്ടത് എങ്ങനെയെന്നൊക്കെ പറഞ്ഞുതരുമായിരുന്നു.
ഇപ്പോഴത്തെ സന്തോഷത്തിൽ ഏറ്റവും കൂടുതൽ അഭിമാനിക്കുന്നത് ഭർത്താവ് ബാലഗോപാലാണ്, കക്ഷി മ്യൂസിക് ഡയറക്ടറാണ്. ഞങ്ങൾക്ക് ഒരു മകനുണ്ട്, അവ്യുക്ത്. ഏഴ് മാസം പ്രായമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |