തിരുവനന്തപുരം : നിലവിലെ ഒഴിവുകൾക്ക് ആനുപാതികമായി പി.എസ്‌സി റാങ്ക് ലിസ്റ്റുകളുടെ വലിപ്പം വെട്ടിച്ചുരുക്കാനുള്ള സർക്കാർ നീക്കം മൂന്ന് വർഷ കാലാവധിക്കുള്ളിൽ വരുന്ന പുതിയ ഒഴിവുകളിൽ നിയമിക്കാൻ ആളില്ലാത്ത സ്ഥിതി സൃഷ്ടിച്ചേക്കും. പിന്നാക്ക-പട്ടിക സമുദായങ്ങൾക്ക് അർഹതപ്പെട്ട മെരിറ്റ്-സംവരണ നിയമനങ്ങളെയാവും ഇത് കൂടുതൽ ബാധിക്കുക. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് മുതൽ അടുത്ത മൂന്ന് വർഷത്തിനകം വിരമിക്കൽ,മരണം,പുതിയ തസ്കികകൾ
സൃഷ്ടിക്കൽ എന്നിവ വഴി പുതിയ ഒഴിവുകളുണ്ടാവും. റാങ്ക് ലിസ്റ്റ് കാലാവധി നാലര വർഷം നീട്ടാറുമുണ്ട് .ഓരോ വകുപ്പിലും പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടാം. ഒഴിവുകളിൽ നിയമനത്തിന് ആളില്ലാതെ വരുമ്പോൾ പുറം വാതിൽ,കരാർ നിയമനങ്ങൾക്ക് വഴിയൊരുങ്ങും. സംവരണ സമുദായങ്ങളെ ഇത് കൂടുതലായി ബാധിക്കുന്നത് ഒഴിവാക്കാനാണ് ഒരു വർഷം ശരാശരി അഡ്വൈസ് ചെയ്തതിന്റെ മൂന്നിരട്ടി ഉദ്യോഗാർത്ഥികളെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് .സംവരണ നിയമനങ്ങൾക്ക് വേണ്ടത്ര പിന്നാക്ക-പട്ടിക വിഭാഗക്കാർ മെയിൻ ലിസ്റ്റിൽ ഇല്ലാതെ വരുന്നത് ഒഴിവാക്കാനാണ് സപ്ലിമെന്ററി ലിസ്റും (അഞ്ചിരട്ടി വരെ) തയ്യാറാക്കുന്നത്. ഇതിനായി എഴുത്ത് പരീക്ഷയുടെ മാർക്ക് പരിധിയിലും (കട്ട് ഒഫ് മാർക്ക്) ഇളവ് വരുത്തും.
കട്ട് ഒഫ് മാർക്ക്
ഉയർത്തേണ്ടി വരും
റാങ്ക് പട്ടികയുടെ വലിപ്പം കുറയ്ക്കുന്നതോടെ എഴുത്ത് പരീക്ഷയിലെ കട്ട് ഒഫ് മാർക്കും ഉയർത്തും. എൽ.ഡി.സി,ലാസ്റ്റ് ഗ്രേഡ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തുടങ്ങിയ തസ്തിതകളിൽ ലക്ഷക്കണക്കിന് പേരാണ് അപേക്ഷിക്കുന്നത്. അയ്യായിരം പേരടങ്ങുന്ന മെയിൻ പട്ടിക തയ്യാറാക്കുന്നതിന് പരിഗണിക്കുന്ന കട്ട് ഒഫ് മാർക്ക്
80 ആണെന്നിരിക്കട്ടെ.മെയിൻ പട്ടികയുടെ വലിപ്പം 2000 പേരുടേതായി കുറച്ചാൽ കട്ട് ഒഫ് മാർക്ക് 90 മുതൽ 95
വരെയാകാം.മെയിൻ പട്ടികയിൽ സംവരണ സമുദായക്കാരുടെ എണ്ണം കൂടുതൽ പരിമിതപ്പെടും. ഇതിന് ആനുപാതികമായി സപ്ളിമെന്ററി പട്ടികയുടെയും വലിപ്പവും കുറയുന്നത് പിന്നാക്ക- പട്ടിക വിഭാഗക്കാർക്ക് അർഹതപ്പെട്ട നിയമനങ്ങൾ ഇല്ലാതാക്കും.
കമ്മിഷൻ നിയമനം
നിയമവിരുദ്ധമെന്ന്
നിയമന നടപടികളിൽ മാറ്റം വരുത്താനുള്ള അധികാരം കമ്മിഷനാണ്. റാങ്ക് ലിസ്സുകളുടെ വലിപ്പം കുറയ്ക്കൽ തീരുമാനിക്കുന്നതിന് സംസ്ഥാന സർക്കാർ കമ്മിഷനെ
നിയമിക്കുന്നത് നിയമത്തിനും ഭരണഘടനയ്ക്കും വിരുദ്ധമാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |