ആലപ്പുഴ: ഓണം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും കോഴിയിറച്ചി വില വീണ്ടും മുകളിലോട്ട്. ഒരാഴ്ചയായി കിലോയ്ക്ക് 140- 160 രൂപ വിലയ്ക്കാണ് വിൽപ്പന. കച്ചവടത്തിനും കുറവുണ്ടായിട്ടില്ല. ഇടയ്ക്ക് വില താഴ്ന്നെങ്കിലും വീണ്ടും ഉയരുകയാണ്. മുൻവർഷങ്ങളിൽ ഈ സമയത്ത് 80- 85 രൂപയായിരുന്നു കോഴി വില.
മത്സ്യലഭ്യത കുറഞ്ഞതും ഉത്പാദന ചെലവ് വർദ്ധിച്ചതുമാണ് കോഴി വില ഉയരാൻ കാരണം. സംസ്ഥാനത്തേക്ക് ഇറച്ചിക്കോഴി കൂടുതലായെത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്. എന്നാൽ തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിലെ വൻകിട ഫാമുകളെയാണ് കോഴികുഞ്ഞുക്കൾക്ക് വേണ്ടി സംസ്ഥാനത്തെ കോഴിഫാം ഉടമകൾ ആശ്രയിക്കുന്നത്.
വില വർദ്ധിച്ചതോടെ ഇവിടെനിന്നുള്ള വരവും കുറഞ്ഞിട്ടുണ്ട്. വടക്കേ ഇന്ത്യയിൽ പലയിടത്തും ബീഫ് നിരോധിച്ചതോടെ കോഴിയിറച്ചിക്ക് ആവശ്യക്കാരേറി. കേരളത്തിലെയും തമിഴ്നാട്ടിലെയും സ്റ്റോക്ക് അനുസരിച്ചാണ് ഓരോ ദിവസത്തെയും വില മൊത്തവ്യാപാരികൾ തീരുമാനിക്കുന്നത്.
ചെലവ് കൂടുതൽ
ഉത്പാദന ചെലവ് വർദ്ധിച്ചതാണ് കോഴി വില ഉയരാൻ കാരണം. കോഴിക്കുഞ്ഞ് മുതൽ തീറ്റയ്ക്കുവരെ വില വർദ്ധിച്ചു. നേരത്തെ 15 - 20 രൂപയ്ക്ക് ലഭിച്ചിരുന്ന കോഴിക്കുഞ്ഞുങ്ങൾക്ക് ഇപ്പോൾ 30 രൂപ നൽകണം. 1,200 രൂപയ്ക്ക് ലഭിച്ചിരുന്ന കോഴിത്തീറ്റയ്ക്ക് ഇപ്പോൾ ഇരട്ടിവിലയായി. ഇറക്കുമതി കുറഞ്ഞതും രാജ്യത്തെ കമ്പനികൾ ഉത്പാദനം കുറച്ചതുമാണ് തിരച്ചടിയായത്.
കോഴിവില
മൊത്തക്കച്ചവടക്കാർ ₹ 125 - 130
ചില്ലറ വില്പന ₹ 160
ഇറച്ചി വില ₹ 220 - 240
''
കോഴിയിറച്ചി വില വർദ്ധിച്ചതോടെ വിൽപ്പനയിൽ ഇടിവുണ്ടായി. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി ലഭിച്ചാൽ കച്ചവടം കൂടും. ഇതിനൊപ്പം വിലയും ഉയരാനാണ് സാദ്ധ്യത.
നാസർ, കോഴി വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |