പ്രതിയെ ഒക്ടോബർ ഒന്ന് വരെ റിമാൻഡ് ചെയ്തു
കാസർകോട്: ദേളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ആത്മഹത്യ ചെയ്ത കളനാട് സ്വദേശിനിക്ക് അദ്ധ്യാപകൻ മൊബൈൽ വഴി അയച്ചത് അശ്ളീലം നിറഞ്ഞ പോസ്റ്റുകൾ. പെൺകുട്ടിയെ മരണത്തിലേക്ക് തള്ളിവിടുന്നതിന് കാരണമായ അശ്ലീല പോസ്റ്റുകൾ മൊബൈലിൽ അയച്ചിരുന്നതായി അറസ്റ്റിലായ പ്രതി ഉസ്മാൻ പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ബേക്കൽ ഡിവൈ.എസ്.പി സി.കെ. സുനിൽകുമാറും സംഘവും നടത്തിയ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. മാതാവിന്റെ ഫോൺ എടുത്താണ് അധികവും ചാറ്റിംഗ് നടത്തിയതെന്നും ലൈംഗിക ചുവയുള്ള പോസ്റ്റുകളും സംഭാഷണങ്ങളും അതിലേക്ക് അയച്ചിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി. മാതാവിന്റെ ഫോണിലേക്ക് അയച്ച അശ്ലീല പോസ്റ്റുകളാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതാണ് വീട്ടുകാർ തെളിവായി പൊലീസിന് മുമ്പിൽ ഹാജരാക്കിയത്. സൈബർ സെല്ലിൽ നടത്തിയ പരിശോധനയിൽ എല്ലാം ലഭിക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാം വഴിയുള്ള നിരന്തരമായ ചാറ്റിംഗാണ് പെൺകുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് പൊലീസ് പറഞ്ഞു.
8നാണ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചത്. സംഭവത്തെ തുടർന്ന് ഒളിവിൽപോയ ദേളി സഅദിയ സ്കൂളിലെ അദ്ധ്യാപകനും ആദൂർ സി.എ നഗർ സ്വദേശിയുമായ എ. ഉസ്മാനെ (25) ഒക്ടോബർ ഒന്ന് വരെ കോടതി റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ആദ്യം അസ്വാഭാവിക മരണത്തിന് കേസ് എടുത്ത മേൽപറമ്പ പൊലീസ്, അന്വേഷണത്തിനിടെ പ്രതിയുടെ പേരിൽ പോക്സോ നിയമവും ബാലനീതി നിയമവും കൂടാതെ ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പെൺകുട്ടിയുടെ മരണ വിവരം അറിഞ്ഞ ഉടൻ തന്നെ പ്രതി കർണാടകത്തിലേക്ക് കടന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി പി.ബി. രാജീവിന്റെ നിർദ്ദേശപ്രകാരം പൊലീസ് ബാംഗ്ലൂർ എത്തി കർണാടക പോലീസിന്റെ സഹായത്തോടെ ദിവസങ്ങളോളം പരിശോധന നടത്തിയിരുന്നു. അതിനിടയിൽ പ്രതി മഹാരാഷ്ട്രയിലേക്ക് കടന്ന് വിദേശത്തേക്ക് പോകാനായി ശ്രമം നടത്തുന്നതായി മനസിലാക്കിയ അന്വേഷണ സംഘം തന്ത്രപൂർവം ഒരുക്കിയ വലയിൽ കുടുക്കുകയായിരുന്നു. ബേക്കൽ ഡിവൈ.എസ്.പി സി.കെ. സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ടി. ഉത്തംദാസ്, എസ്.ഐമാരായ വി.കെ. വിജയൻ, കെ.എം ജോൺ, എ.എസ്.ഐ മാരായ മധുസൂദനൻ, അരവിന്ദൻ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ശ്രീജിത്ത്, ജോസ് വിൻസന്റ്, ദീപക്, നിഷാന്ത്, നികേഷ്, സുരേഷ്, ഷീബ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ നൽകും. വേഗത്തിൽ അന്വേഷണം പൂർത്തീകരിച്ചു കുറ്റപത്രം നൽകാനുള്ള ശ്രമത്തിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |