ലക്‌നൗ: അഖില ഭാരതീയ അഖാഡ പരിഷത്ത് അദ്ധക്ഷ്യൻ മഹന്ത് നരേന്ദ്ര ഗിരി മഹാരാജിനെ (72) അലഹാബാദിലെ ബാഘംബരി ഗഡി മഠത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രധാന ശിഷ്യൻ ആനന്ദ് ഗിരി അറസ്റ്റിൽ. ഇയാളുടെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് സീലിംഗ് ഫാനിൽ കെട്ടിയ കയറിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശിഷ്യരിലൊരാളായ ആനന്ദ് ഗിരി മാനസികമായി പീഡിപ്പിച്ചിരുന്നതായി ആത്മഹത്യാക്കുറിപ്പിലെഴുതിയിരുന്നു.
തന്റെ മരണശേഷം ആശ്രമത്തിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും മരണത്തിന് കാരണക്കാരായവരുടെ പേരുകളും കുറിപ്പിലുണ്ട്. ഇതിനൊപ്പം അദ്ദേഹം ഒരു വീഡിയോയും ചിത്രീകരിച്ചിരുന്നു.
നരേന്ദ്രഗിരിയുടെ ഏറ്റവും അടുത്ത ശിഷ്യനായിരുന്ന ആനന്ദ് ഗിരിയെ ചില തർക്കങ്ങളെത്തുടർന്ന് ഒരു വർഷം മുമ്പ് മഠത്തിൽ നിന്ന് പുറത്താക്കിയിരുന്നു. അടുത്തിടെ ഇരുവരും വീണ്ടും അടുത്തു. ഗുരുവിന്റെ കാലിൽ വീണ് ആനന്ദ് മാപ്പു പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. എന്നാൽ ബന്ധം അധികകാലം നീണ്ടില്ലെന്ന് പൊലീസ് പറഞ്ഞു. നരേന്ദ്ര ഗിരിക്കൊപ്പം താമസിച്ചിരുന്ന സന്ദീപ് തിവാരി, ആദ്യ തിവാരി എന്നിവരെയും പൊലീസ് ചോദ്യം ചെയ്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് നരേന്ദ്ര ഗിരിയുടെ ശിഷ്യരാണ് ആദ്യം മൃതദേഹം കണ്ടത്. സാധാരണയായി പങ്കെടുക്കുന്ന പൊതു കൂട്ടായ്മയിലേക്ക് എത്താതിരുന്നതിനെ തുടർന്ന് ശിഷ്യർ മുറിയിൽ തട്ടിവിളിച്ചു. ഏറെനേരം തുറക്കാതിരുന്നതോടെ വാതിൽ പൊളിച്ച് അകത്തെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
മുതിർന്ന രാഷ്ട്രീയക്കാർ ഉൾപ്പെടെ വലിയ അനുയായിവൃന്ദത്തിനുടമയാണ് നരേന്ദ്രഗിരി. 2016 മാർച്ചിലാണ് അദ്ദേഹം ആദ്യമായി അഖാഡ പരിഷത്തിന്റെ അദ്ധ്യക്ഷനായത്. 2019 ഒക്ടോബറിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
സി.ബി.ഐ അന്വേഷിക്കണം: ശിവസേന
അയോദ്ധ്യ രാമജന്മഭൂമി അടക്കമുള്ള വിഷയങ്ങളിൽ ഉൾപ്പടെ മുൻനിരയിൽ പ്രവർത്തിച്ച രാജ്യത്തെ ഏറ്റവും പ്രമുഖനായ ഹിന്ദു സന്യാസിമാരിലൊരാളാണ് നരേന്ദ്രഗിരി. അദ്ദേഹത്തിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ട്. കേസ് സി.ബി.ഐ അന്വേഷിക്കണം. - സഞ്ജയ് റാവത്ത്, ശിവസേന നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |