പൂവാർ: റോഡരികിൽ നിന്ന യുവാവിനെ അവിടെയും സ്റ്റേഷനിലും വച്ച് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ പൂവാർ എസ്.ഐ ജെ.എസ്. സനലിനെ സസ്പെൻഡ് ചെയ്തു. പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി മധുവാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. കൂടുതൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
പൂവാർ കല്ലിംഗവിളാകം സ്വദേശി മണ്ണാംവിളാകം വീട്ടിൽ സുധീർ ഖാനാണ് (38) ഞായറാഴ്ച പൊലീസിന്റെ മർദ്ദനത്തിനിരയായത്. ദേഹമാസകലം മർദ്ദനമേറ്റ് കാലിൽ നീരുവന്ന സുധീർ പൂവാർ, നെയ്യാറ്റിൻകര സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ഞായറാഴ്ച രാവിലെ പതിനൊന്നോടെ പൂവാർ - കളിയിക്കാവിള റോഡിലെ പെട്രോൾ പമ്പിന് സമീപത്തായിരുന്നു സംഭവം.
സുധീർ പറയുന്നത്: രോഗിയായ ഭാര്യയെ വീട്ടിലേക്ക് ബസ് കയറ്റിവിട്ട ശേഷം ബൈക്കിൽ പെട്രോൾ പമ്പിൽ എത്തി ഇന്ധനം നിറച്ചു. തുടർന്ന് മൂത്രമൊഴിക്കാനായി പമ്പിന് സമീപം ബൈക്ക് നിറുത്തി റോഡിന് താഴേക്കിറങ്ങിയപ്പോൾ ജീപ്പിൽ വന്ന പൂവാർ എസ്.ഐ സനലും സംഘവും തടഞ്ഞു നിറുത്തി ചോദ്യംചെയ്തു. ലൈസൻസും ബൈക്കിന്റെ രേഖകളും ആവശ്യപ്പെട്ടപ്പോൾ എടുക്കാനായി തിരിഞ്ഞതും ലാത്തികൊണ്ട് അടിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്താൻ എസ്.ഐ ആവശ്യപ്പെട്ടു.
സ്റ്റേഷനിൽ എത്തിയപ്പോൾ എസ്.ഐ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി വീണ്ടും മർദ്ദിച്ചു. വീട്ടുകാരെ വിളിക്കണമെന്നും ആശുപത്രിയിൽ പോകണമെന്നും ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. സി.ഐ വരാതെ വിടില്ലെന്നായിരുന്നു നിലപാട്. എന്തു തെറ്റാണ് ചെയ്തതെന്ന് ചോദിച്ചപ്പോൾ കേസെടുത്ത് റിമാൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടുകാർ സുധീറിന്റെ മൊബൈലിലേക്ക് വിളിച്ചെങ്കിലും പൊലീസുകാർ കാൾ കട്ട് ചെയ്തു. സുധീറിന്റെ സഹോദരീ ഭർത്താവ് സ്റ്റേഷനിലെത്തി വിവരം തിരക്കിയപ്പോൾ വിരട്ടിവിട്ടു. തുടർന്ന് രാത്രി 7 മണിയോടെയാണ് സുധീറിനെ വിട്ടയച്ചത്.
ഭാര്യയും രോഗബാധിതനായ മകൻ ഉൾപ്പെടെ മൂന്ന് കുട്ടികളും അടങ്ങുന്ന സുധീറിന്റെ കുടുംബം പണി പൂർത്തിയാകാത്ത വീട്ടിലാണ് കഴിയുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സംസ്ഥാന പൊലീസ് മേധാവി, പൊലീസ് കംപ്ളെയിന്റ് അതോറിറ്റി എന്നിവർക്ക് ബന്ധുക്കൾ പരാതി നൽകി.
അതേസമയം, ലോക്കപ്പ് മർദ്ദനം പൊലീസ് നിഷേധിച്ചു. പൊലീസ് പറയുന്നത്: പൂവാറിൽ ബോട്ട് സവാരിക്ക് എത്തുന്നവരെ കാനവാസ് ചെയ്യുന്ന സംഘത്തിൽപ്പെട്ടയാളാണ് സുധീർ ഖാൻ. വാഹനങ്ങളെ തടഞ്ഞുനിറുത്തിയാണ് ഇവർ ആളെ പിടിക്കുന്നത്. അതിന് ശേഷം റേറ്റ് പറഞ്ഞ് ഉറപ്പിക്കും. ഇത് പലപ്പോഴും സംഘർഷത്തിന് ഇടയാക്കിയിട്ടുണ്ട്. പരാതിയുള്ളതിനാൽ പൂവാർ വലിയ പാലത്തിനു സമീപം പൊലീസ് പരിശോധനയുണ്ട്. അകാരണമായി വാഹനങ്ങൾ തടഞ്ഞിടുന്നതിനെ എസ്.ഐ ചോദ്യം ചെയ്തപ്പോൾ സുധീർഖാൻ ഉൾപ്പെടെയുള്ളവർ തള്ളിമാറ്റാൻ ശ്രമിച്ചു. തുടർന്നാണ് ചൂരൽ കൊണ്ട് സുധീർഖാന് മർദ്ദനമേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |