സാന്റാ ക്രൂസ് ഡേ ലാ പാൽമ: സ്പെയിനിലെ കാനറി ദ്വീപുകളിലെ ലാ പാൽമയിലെ കുംബ്രെ ബിയേഹ അഗ്നിപർവതം പൊട്ടിത്തെറിച്ചു. അതിശക്തമായ ലാവാ പ്രവാഹത്തെ തുടർന്ന് നൂറുകണക്കിന് വീടുകൾ കത്തിയമർന്നു. 6000 പേർ പ്രദേശത്ത് നിന്ന് പലായനം ചെയ്തു.
അഗ്നിപർവത സ്‌ഫോടനത്തിന് പിന്നാലെ നാല് ഭൂചലനങ്ങളും അനുഭവപ്പെട്ടു. ലാവാപ്രവാഹം വൻ സ്‌ഫോടനങ്ങൾക്കിടയാക്കുമെന്നും അത് കടലിൽ പതിക്കുന്നതോടെ വിഷവാതകം വ്യാപിക്കാനിടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.നൂറിലേറെ ഹെക്ടർ പ്രദേശത്തേക്ക് ലാവ വ്യാപിച്ചുകഴിഞ്ഞു. ലാവാ പ്രവാഹത്തിന്റെ 3.7 കിലോമീറ്റർ പരിധിയിൽ അധികൃതർ വിലക്കേർപ്പെടുത്തി. ലാവ കടലിൽ വീഴുന്നതിന്റെ ഭാഗമായുണ്ടാകുന്ന വിഷവാതക പ്രവാഹവും പ്രദേശവാസികളെ ദുരിതത്തിലാക്കും. ലാവാ പ്രവാഹം നിലച്ചാലും പ്രദേശത്തെ ജനജീവിതം സാധാരണഗതിയിലാകാൻ ഏറെ നാളെടുക്കുത്തേക്കും.
അതേസമയം അഗ്നിപർവതസ്‌ഫോടനത്തിന്റെ ഭാഗമായി അന്തരീക്ഷത്തിൽ സൾഫർ ഡയോക്‌സൈഡ് വ്യാപിക്കുന്നുണ്ട്. ഇത് ഓക്‌സിജനുമായും അന്തരീക്ഷ ഈർപ്പവുമായും കലർന്ന് അമ്ലമഴയ്ക്കിടയാക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.
50 വർഷത്തിന് ശേഷമുണ്ടായ സ്ഫോടനം
ഇതിന് മുമ്പ് 1949 ലും 1971 ലുമാണ് ലാ പാൽമയിൽ അഗ്നിപർവത സ്‌ഫോടനമുണ്ടായത്. കൃത്യം 50 വർഷത്തിന് ശേഷം വീണ്ടും ലാവാ പ്രവാഹമുണ്ടായി.
പർവതം സ്ഥിതി ചെയ്യുന്ന ദക്ഷിണ മേഖലയിൽ ഏകദേശം 80000 ആളുകൾ താമസിക്കുന്നുണ്ട്. 50 വർഷത്തിന് ശേഷമുള്ള സ്‌ഫോടനമായതിനാൽ ഏത്രനാൾ ലാവാ പ്രവാഹം നീണ്ടുനിൽക്കുമെന്ന് കണക്കാക്കാനായിട്ടില്ല. മുമ്പുണ്ടായ ലാവാ പ്രവാഹം 24 മുതൽ 84 ദിവസം വരെയാണ് നീണ്ടുനിന്നതെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |