ന്യൂഡൽഹി : അറബ് രാജ്യങ്ങളെ വെട്ടി ഇസ്ലാമിക രാജ്യങ്ങളുടെ തലതൊട്ടപ്പനാകാനുള്ള തുർക്കിയുടെ ശ്രമം തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായി. തുർക്കി പ്രസിഡന്റ് എർദോഗനാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ഇന്ത്യയുമായി നേരിട്ട് പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും പാകിസ്ഥാന് വേണ്ടി ഇന്ത്യയ്‌ക്കെതിരെ പ്രസംഗിക്കുകയും, വോട്ടെടുപ്പിലടക്കം പക്ഷപാതം കാണിക്കുന്നതും തുർക്കി ശീലമാക്കിയിരിക്കുകയാണ്. കഴിഞ്ഞ വർഷത്തേതു പോലെ ഇക്കുറിയും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ എർദോഗൻ കാശ്മീരിനെ കുറിച്ച് സംസാരിച്ചു.
കക്ഷികൾ തമ്മിലുള്ള ചർച്ചയിലൂടെയും പ്രസക്തമായ ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളുടെ ചട്ടക്കൂടിനുള്ളിലും 74 വർഷമായി കാശ്മീരിൽ നിലനിൽക്കുന്ന പ്രശ്നം പരിഹരിക്കുന്നതിന് അനുകൂലമായി ഞങ്ങളുടെ നിലപാട് നിലനിർത്തുന്നു എന്നാണ് മുൻകൂട്ടി റെക്കാഡ് ചെയ്ത പ്രസംഗത്തിൽ അദ്ദേഹം പ്രസ്താവിച്ചത്. എന്നാൽ ഇക്കുറി തുർക്കിയുടെ പ്രവൃത്തിക്ക് അതേ നാണയത്തിൽ തിരിച്ചടിച്ചിരിക്കുകയാണ് ഇന്ത്യ.
ഇന്ത്യൻ പ്രധാനമന്ത്രി അമേരിക്കയിൽ എത്തുന്നതിനും ദിവസങ്ങൾക്ക് മുൻപേ ന്യൂയോർക്കിലെത്തിയ ഇന്ത്യൻ വിദേശ കാര്യമന്ത്രി ജയ്ശങ്കർ സൈപ്രസ് വിദേശകാര്യ സഹമന്ത്രി നിക്കോസ് ക്രിസ്റ്റോഡൂലൈഡിസിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം നടത്തിയ ട്വീറ്റ് തുർക്കിക്ക് നേരെ ലക്ഷ്യം വച്ചുള്ളതാണ്. സൈപ്രസിലെ യുഎൻ പ്രമേയങ്ങളെ തുർക്കി ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുന്നതായിരുന്നു അത്. ഇത് കൂടാതെ സൈപ്രസുമായുള്ള സാമ്പത്തിക ബന്ധങ്ങൾ ഊഷ്മളമാക്കുമെന്നും ഉറപ്പ് നൽകി. ഗ്രീക്ക് സർക്കാരിന്റെ പിന്തുണയുള്ള സൈപ്രസ് ദ്വീപിൽ തുർക്കിയുടെ ഇടപെടലിൽ രാജ്യം രണ്ട് ഭരണസംവിധാനങ്ങളായിരുന്നു. ഇതിൽ നോർത്ത് സൈപ്രസിനെ തുർക്കി അംഗീകരിച്ചു.
എന്നാൽ ഗ്രീക്ക് പിന്തുണയുള്ള സൈപ്രസ് റിപ്പബ്ലിക്കിനാണ് അന്താരാഷ്ട്ര തലത്തിൽ അംഗീകാരമുള്ളത്. ഇതിനെ കാശ്മീരിനെ കുറിച്ച് പരാമർശിച്ച തുർക്കിക്കുള്ള മറുപടിയായി ഉയർത്തിക്കാട്ടാനാണ് ഇന്ത്യൻ ശ്രമം.
കാശ്മീരിന് പുറമേ തന്റെ പ്രസംഗത്തിൽ എർദോഗൻ ചൈനയിലെ സിൻജിയാങ്ങിലെ ഉയ്ഗൂർ മുസ്ലീങ്ങളെയും മ്യാൻമറിലെ റോഹിംഗ്യകളെയും പരാമർശിച്ചിരുന്നു. ചൈനയുടെ കാഴ്ചപ്പാടിൽ, മുസ്ലീം ഉയ്ഗൂറുകളുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ച് കൂടുതൽ പരിശ്രമിക്കേണ്ടതുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |