SignIn
Kerala Kaumudi Online
Thursday, 19 September 2024 7.21 PM IST

ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ​ഗുജറാത്തിലെ സംഭവ വികാസങ്ങൾ, 21,000 കോടിയുടെ ഹെറോയിൻ തുറന്ന് കാട്ടുന്നത് താലിബാന്റെ പൊയ്മുഖം

Increase Font Size Decrease Font Size Print Page
drugs-taliban

ന്യൂഡൽഹി: അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്ത് ഏകദേശം ഒരു മാസം പിന്നിടുന്ന വേളയിലാണ് ​ഗുജറാത്തിലെ മുദ്ര തുറമുഖത്ത് നിന്നും 3000 കിലോ ഹെറോയിൻ പിടിച്ചെടുത്തിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ പിടിച്ചെടുത്ത ഹെറോയിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 21,000 കോടി വില വരും. അഫ്​ഗാനിൽ നിന്നുമാണ് ഈ മയക്കുമരുന്ന് കയറ്റി അയച്ചത് എന്നത് കൂടി വ്യക്തമായതോടെ അഫ്ഗാൻ മണ്ണിൽ ലഹരിമരുന്ന് നിർമാണവും കച്ചവടവും അവസാനിപ്പിക്കുമെന്ന താലിബാന്റെ വാ​ഗ്ദാനം വെറും പൊളളയാണെന്ന ആക്ഷേപം ശക്തമാവുകയാണ്.

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ആഗസ്റ്റ് 18 ന്, രാജ്യത്ത് മയക്കുമരുന്ന് ഉത്പാദനം നിർത്താൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞിരുന്നു. ഒരു തരത്തിലുമുളള മയക്കുമരുന്നിന്റെ ഉത്പാദനവും അനുവദിക്കില്ലെന്ന് ജനങ്ങൾക്കും അന്താരാഷ്ട്ര സമൂഹത്തിനും ഉറപ്പ് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ നിമിഷം മുതൽ, അഫ്ഗാനിസ്ഥാനിൽ ഹെറോയിൻ കച്ചവടത്തിലോ മയക്കുമരുന്ന് കടത്തലോ ആരെയും അനുവദിക്കില്ലെന്നും മുജാഹിദ് പ്രതികരിച്ചിരുന്നു. എന്നാൽ, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് പിടിച്ചെടുത്ത 21000 കോടിയുടെ ഹെറോയിനുമായി ബന്ധപ്പെട്ട് നാല് അഫ്ഗാൻ പൗരന്മാർ ഉൾപ്പെടെ ഏഴ് പേരാണ് അറസ്റ്റിലായത്. പിടിച്ചെടുത്ത ഹെറോയിൻ കാണ്ഡഹാർ ആസ്ഥാനമായുള്ള ഹസൻ ഹുസൈൻ ലിമിറ്റഡ് കയറ്റുമതി ചെയ്യുകയും വിജയവാഡ ആസ്ഥാനമായ ആഷി ട്രേഡിംഗ് കമ്പനി ഇറാനിലെ ബന്ദർ അബ്ബാസ്, പോർട്ട് വഴി ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് ഇറക്കുമതി ചെയ്യുകയുമായിരുന്നു.

താലിബാന്റെ വരുമാനത്തിന്റെ വലിയൊരു ശതമാനവും ലഹരിമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് സ്വരുക്കൂട്ടിയതാണ്. തങ്ങളുടെ ഏറ്റവും വലിയ വരുമാന മാർ​ഗത്തെ ഇത്ര വേ​ഗം ഉപേക്ഷിക്കാൻ ഭീകരർ തയ്യാറാകുമോ എന്ന ചോദ്യം അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചതുമുതൽ ലോക രാജ്യങ്ങൾ ഉയർത്തുന്നുണ്ട്. ലഹരിമരുന്ന് നിർമാണവും വിപണനവും രാജ്യത്ത് അനുവദിക്കില്ലെന്ന് മുജാഹിദ് പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ഹെറോയിന്റെയും കറുപ്പിന്റെയും വില ഏകദേശം ഇരട്ടിയോളം വർദ്ധിച്ചിരുന്നു.

ഭീകരതയ്‌ക്കെതിരായ 20 വർഷത്തെ യുദ്ധത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കറുപ്പ് ഉൽപാദനവും മയക്കുമരുന്ന് വസ്തുക്കളുടെ വിതരണവും കുറയ്ക്കാൻ 2001 മുതൽ യു.എസ് ശ്രമിച്ചു വരുന്നു. 2018 ൽ യു.എസ് സ്പെഷ്യൽ ഇൻസ്പെക്ടർ ജനറൽ (അഫ്ഗാനിസ്ഥാൻ) തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച്, അഫ്ഗാനിസ്ഥാനിലെ മയക്കുമരുന്ന് ഉൽപാദനവും വ്യാപാരവും നേരിടാൻ 2002 മുതൽ 2017 വരെ അമേരിക്ക ഏകദേശം 8.6 ബില്യൺ ഡോളർ (63,525 കോടി രൂപ) ചെലവഴിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ പറയുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ ഉറപ്പുവരുത്തുന്നതിനായി മാത്രമാണ് മയക്കുമരുന്ന് വിതരണം നിരോധിക്കുമെന്ന് താലിബാൻ വാഗ്ദാനം ചെയ്തതെന്ന് വിദഗ്‍ദ്ധർ വിശ്വസിക്കുന്നു. അവരുടെ നിലനിൽപ്പിന്റെ ഏറ്റവും വലിയ ഉറവിടമായ ആയുധങ്ങൾ വാങ്ങുകയും തീവ്രവാദം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു ബിസിനസ് ഭീകരർ പെട്ടെന്നൊന്നും അവസാനിപ്പിക്കില്ലെന്നും അവർ കരുതുന്നു.

ഇത്രയും വലിയ അളവിൽ ഹെറോയിൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്തതിന്റെ ഉദ്ദേശ്യം കണ്ടെത്താൻ ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുകയാണ്. പതിറ്റാണ്ടുകളായി ഇന്ത്യയ്ക്കുള്ളിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം നൽകുന്നതിനായി മയക്കുമരുന്ന് വ്യാപാരം ഉപയോഗിക്കുന്നു. സ്ഥിരമായി, പഞ്ചാബ്, ജമ്മു അതിർത്തിയിൽ നിന്ന് ഭീകരസംഘടനകൾ ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കടത്തലുകൾ പിടിയിലാകുന്നുണ്ട്. പിടികൂടിയ ഹെറോയിൻ ഏതെങ്കിലും ഭീകര സംഘടനയ്ക്ക് വേണ്ടിയാണോ എന്നറിയാനും താലിബാനുമായുള്ള ബന്ധത്തെക്കുറിച്ച് അറിയാനും ഗുജറാത്തിൽ അറസ്റ്റിലായ നാല് അഫ്ഗാൻ പൗരന്മാരെയും ചോദ്യം ചെയ്യുന്നുണ്ട്. എന്തായാലും, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മരുന്നുകൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയായി നിലനിൽക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, GUJARAT, AFGAN, AFGANISTAN, DRUGS, 21000 CRORE, MUNDRA PORT, HEROIN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.