ന്യൂഡൽഹി: വാഷിംഗ്ടൺ ഡിസിയിൽ പ്രമുഖ അമേരിക്കൻ കമ്പനികളുടെ മേധാവികളുമായുള്ള കൂടിക്കാഴ്ചയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശന പരിപാടികൾ തുടങ്ങി. ഇന്നലെ ഉച്ചയോടെ(യു.എസ് സമയം) യു.എസ് വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസുമായും മോദി കൂടിക്കാഴ്ച നടത്തി. മുഖ്യപരിപാടിയായ ക്വാഡ് സമ്മേളനവും യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയും ഇന്നു നടക്കും. താലിബാനു കീഴിൽ ചൈനയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനിൽ സ്വാധീനമുറപ്പിക്കുന്നതിലുള്ള ആശങ്ക ബൈഡനുമായുള്ള ചർച്ചയിൽ മോദി പങ്കുവയ്ക്കും.
ഇന്തോ-യു.എസ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും ശാസ്‌ത്ര സാങ്കേതിക മേഖലയിലെ വികസനവുമായി ബന്ധപ്പെട്ട ഇടപെടലുകളുമാണ് കമലാ ഹാരിസുമായി ചർച്ച ചെയ്തത്. യു.എൻ സമ്മേളനത്തിനായി നേരത്തെ യു.എസിലെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സംഘത്തിനൊപ്പം ചേർന്നു.
ക്വാഡ് സമ്മേളനത്തിന് മുന്നോടിയായി ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരുമായി ഉഭയകക്ഷി വിഷയങ്ങൾ മോദി ചർച്ച ചെയ്‌തു. അഫ്ഗാൻ വിഷയവും മേഖലയിലെ സുരക്ഷയുമാണ് ക്വാഡിൽ പ്രധാന ചർച്ചാ വിഷയം. സംയുക്ത കൊവിഡ് വാക്സിൻ നയം, പരസ്‌പര സഹകരണം എന്നിവയും ചർച്ചയാവും.
ഡിജിറ്റൽ ഇന്ത്യയിൽ ഭാഗമാകാൻ ക്വാൽകോം
ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് ഏഴിന് ക്വാൽകോം സി.ഇ.ഒ ക്രിസ്‌റ്റ്യാനോ അമോൺ, അഡോബ് മേധാവിശന്തനു നാരായൺ, ഫസ്റ്റ് സോളറിന്റെ മാർക്ക് വിഡ്‌മർ, ജനറൽ അറ്റോമിക്‌സിന്റെ മേധാവി വിവേക് ലൽ, ബ്ളാക്ക്സ്റ്റോണിന്റെ ഷ്വാർസ്‌മാൻ എന്നിവർ ഒാരോരുത്തരായി പ്രധാനമന്ത്രിയെ കണ്ടു. ഇന്ത്യയിലെ 5ജി നെറ്റ്‌വർക്കിലും മറ്റ് ഡിജിറ്റൽ ഇന്ത്യാ പദ്ധതികളിലും പ്രവർത്തിക്കാനുള്ള സന്നദ്ധത ക്വാൽകോം സി.ഇ.ഒ പ്രകടിപ്പിച്ചു. മറ്റ് നിക്ഷേപ സാദ്ധ്യതകളും പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ വിഷയമായെന്ന് അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |