നിലമ്പൂർ: കൊവിഡ് ദുരിതകാലത്ത് സർക്കാർ ജീവനക്കാർക്കായി കെ.എസ്.ആർ.ടി.സി ആരംഭിച്ച ബോണ്ട് സർവീസ് ഒരു വർഷം പൂർത്തിയാക്കി. 60ഓളം സ്ഥിരം യാത്രക്കാരുമായി വഴിക്കടവ് മലപ്പുറം റൂട്ടിലാണ് ഒരു ദിവസം പോലും മുടങ്ങാതെ മേഖലയിലെ ബോണ്ട് സർവീസ് ഒരു വർഷം പിന്നിട്ടത്. ഒന്നാം വാർഷികം യാത്രക്കാർ വിപുലമായി തന്നെ ആഘോഷിച്ചു
അലങ്കരിച്ചെത്തിയ ബസിന് നിലമ്പൂരിലും മഞ്ചേരിയിലും സ്വീകരണം നൽകി. നിലമ്പൂരിൽ കനോലി പ്ലോട്ടിനു സമീപം ഫോട്ടോ സെഷനും സംഘടിപ്പിച്ചിരുന്നു. ഔദ്യോഗിക ഉദ്ഘാടനം മഞ്ചേരിയിൽ ഡി.ടി.ഓ ജോഷി ജോൺ കേക്ക് മുറിച്ചാണ് നടത്തിയത്. അഡ്വ.വി.ആർ.ബാബു,എൻ.കെ.ജോയ്, മോഹൻദാസ്, സുരേഷ് കുമാർ,അജിത, ശുഭ എന്നിവർ നേതൃത്വം നൽകി.
നിരവധി സർക്കാർ ജീവനക്കാരും മറ്റ് ഉദ്യോഗസ്ഥരുമാണ് ഈ മേഖലയിൽ പൊതുഗതാഗതത്തെ ആശ്രയിച്ചിരുന്നത്. കൊവിഡ് ആദ്യഘട്ടത്തിലെ ലോക്ക് ഡൗണോടെ ജോലിക്കായി എത്തുന്നത് ഏറെ ശ്രമകരമായിരുന്നു. തുടർന്നാണ് കെ.എസ്.ആർ.ടി.സി ബോണ്ട് സർവ്വീസുകൾ തുടങ്ങിയത്. മേഖലയിൽ വഴിക്കടവ് നിന്നും മലപ്പുറം വരെയാണ് സർവ്വീസ്. സ്ഥിരം യാത്രക്കാരും ആയതോടെ ബസ്സിൽ യാത്രചെയ്യുന്നവർ തമ്മിൽ മാനസിക അടുപ്പവും പുതിയ സുഹൃദ് ബന്ധങ്ങളുമായി. തൊഴിൽ സ്ഥലത്തേക്കും തിരിച്ചും സുരക്ഷിത യാത്രയാണ് ഇവർക്ക് ബോണ്ട് നൽകിയത്.രാവിലെ 8 ന് വഴിക്കടവിൽ നിന്നും തുടങ്ങി 9,45 ന് മലപ്പുറത്തെത്തുന്ന സർവ്വീസ് ഒരു ദിവസം പോലും മുടങ്ങിയിട്ടില്ല.വൈകിട്ട് 5.10നാണ് ബസ്സ് മലപ്പുറത്തു നിന്നും മടങ്ങുന്നത്.ബോണ്ടിന്റെ വാർഷികം യാത്രക്കാർ വിപുലമായാണ് ആഘോഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |