വാഷിംഗ്ടൺ ഡി.സി: ത്രിദിന സന്ദർശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെ പേരെടുത്തു പറഞ്ഞ് വിമർശിച്ച് യു.എസ്. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്.
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഗ്ളയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭീകരർക്ക് സുരക്ഷിത താവളമായിരിക്കുകയാണ് പാകിസ്ഥാൻ. ലോകരാജ്യങ്ങൾക്ക് ഭീഷണിയാകുന്ന ഭീകരപ്രവർത്തനം തടയാൻ ഇന്ത്യയും യു.എസും കടുത്ത നടപടികളെടുക്കേണ്ടത് അത്യാവശ്യമാണെന്നും കമല പറഞ്ഞു. പതിറ്റാണ്ടുകളായി ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണെന്ന് പറഞ്ഞ കമല, പാകിസ്ഥാനിൽ ഭീകര സംഘടനകൾ പ്രവർത്തിക്കുന്ന കാര്യം സമ്മതിച്ചതായും ശൃംഗ്ല പറഞ്ഞു. യു.എസിന്റെ പ്രധാന പങ്കാളിയാണ് ഇന്ത്യ. വാക്സിൻ കയറ്റുമതി പുനരാരംഭിച്ച ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും കമല പറഞ്ഞു. ബഹിരാകാശ ഗവേഷണം, ഐ.ടി, ആരോഗ്യസംരക്ഷണം തുടങ്ങി നിർണ്ണായക മേഖലകളിലെ സഹകരണത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
ഇന്ത്യയും അമേരിക്കയും സുപ്രധാന പങ്കാളികളാണെന്ന് വിശേഷിപ്പിച്ച മോദി, മൂല്യങ്ങൾ പരസ്പരം പങ്കിടുന്നതിലൂടെ രണ്ടു രാജ്യങ്ങളുടെയും ഏകോപനവും സഹകരണവും വർദ്ധിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. കമല ഹാരിസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനലബ്ധി ഏവർക്കും പ്രചോദനം നല്കുന്ന നേട്ടമാണെന്നും മോദി പറഞ്ഞു. ഇന്ത്യൻ വംശജയായ ആദ്യ അമേരിക്കൻ വൈസ് പ്രസിഡന്റായ കമലയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഏറെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ അധികാരത്തിലെത്തിയ ബൈഡനും കമലയും കാലാവസ്ഥാവ്യതിയാനം, കൊവിഡ് വ്യാപനം, ക്വാഡ് സമ്മേളനം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ചുരുങ്ങിയ കാലയളവിൽ മികച്ച തീരുമാനങ്ങളെടുത്ത് മാതൃകയായെന്ന് പ്രശംസിച്ചു. ഇന്ത്യയിൽ കൊവിഡ് രണ്ടാംതരംഗ സമയത്ത് അമേരിക്ക നൽകിയ സഹായങ്ങൾക്കും മോദി നന്ദി പറഞ്ഞു.
വൈറ്റ്ഹൗസിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |