കൊല്ലം: മംഗള - ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിനിൽ കുടിവെള്ളത്തിന് അമിത ചാർജ് ഈടാക്കിയതിന് മലയാളി യാത്രക്കാരൻ ഐ ആർ ടി സി കരാറുകാരന് നൽകിയത് എട്ടിന്റെ പണി. തന്റെ കമ്പാർട്ട്മെന്റിലുള്ളവർക്കെല്ലാം സൗജന്യമായി ഓരോ കുപ്പി വെള്ളം നൽകണമെന്നുള്ള ആവശ്യം കരാറുകാരന് ഒടുവിൽ സമ്മതിക്കേണ്ടതായി വന്നു. കൊല്ലം ചവറ സ്വദേശിയായ അരുൺകുമാറാണ് ഐ ആർ ടി സി കരാറുകാരനെ ഒരു പാഠം പഠിപ്പിച്ചത്.
ഇന്നലെ ഡൽഹിയിലെ ഹസ്രത്ത് നിസാമുദീനിൽ നിന്നും എറണാകുളത്തേക്കുള്ള മംഗള എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന അരുൺകുമാറിൽ നിന്നും ഒരു കുപ്പി വെള്ളത്തിന് ഇരട്ടിയോളം തുകയാണ് കാറ്ററിംഗ് ജീവനക്കാർ ഈടാക്കിയത്. ഉടൻ തന്നെ ഐ ആർ ടി സി സൈറ്റിൽ കയറി വില വിവരം നോക്കിയ അരുൺകുമാർ തന്നിൽ നിന്നും അമിത നിരക്ക് ഈടാക്കിയെന്ന് കാണിച്ച് പരാതി രജിസ്റ്റർ ചെയ്തു. ഉടൻ പ്രതികരിച്ച റെയിൽവേയുടെ നിർദേശാനുസരണം ഒത്തുതീർപ്പിനെത്തിയ കരാറുകാരൻ അരുൺകുമാറിന്റെ കയ്യിൽ നിന്നും അമിതമായി വാങ്ങിയ തുക തിരിച്ചു നൽകാമെന്നും പ്രശ്നം വഷളാക്കരുതെന്നും അഭ്യർത്ഥിച്ചു. തന്നിൽ നിന്നും മാത്രമല്ല ആ കമ്പാർട്ട്മെന്റിലെ എല്ലാ യാത്രക്കാരിൽ നിന്നും കുടിവെള്ളത്തിന് അമിത തുക ഈടാക്കിയെന്ന് മനസിലാക്കിയ അരുൺകുമാർ, എല്ലാ യാത്രക്കാർക്കും ഓരോ കുപ്പി വെള്ളം സൗജന്യമായി നൽകിയാൽ മാത്രമേ താൻ ഒത്തു തീർപ്പിന് തയ്യാറാകുകയുള്ളൂവെന്ന് കരാറുകാരനെ അറിയിച്ചു. നിവൃത്തിയില്ലാതെ ഇതിനു വഴങ്ങിയ കരാറുകാരൻ ആ കമ്പാർട്ട്മെന്റിലെ എല്ലാ യാത്രക്കാർക്കും ഓരോ കുപ്പി വെള്ലം സൗജന്യമായി നൽകി പ്രശ്നം അവസാനിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |