തിരുവനന്തപുരം: കേരളവികസനത്തിന്റെ തനിപകർപ്പാണ് മാസങ്ങളായി തകർന്ന് കിടക്കുന്ന ശംഖുംമുഖം വിമാനത്താവളം റോഡെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിന് അപമാനമാണ് തലസ്ഥാനത്തെ വിമാനത്താവളത്തിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥയെന്നും സ്ഥലം സന്ദർശിച്ചശേഷം കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.
തലസ്ഥാനത്ത് സ്‌മാർട്ട് സിറ്റി, വിമാനത്താവള വികസനം, വിഴിഞ്ഞം പദ്ധതി എന്നിവയെല്ലാം കേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പിലാക്കുമ്പോൾ തിരുവനന്തപുരത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് ചിറക് നൽകുന്ന ഒരു റോഡ് നിർമ്മിക്കാൻ പോലും സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ലെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. തകർന്ന വിമാനത്താവള റോഡ് മാസങ്ങളായി നന്നാക്കാൻ കഴിയാത്തത് കേരളത്തിന്റെ പ്രതിച്ഛായ നഷ്ടമാക്കി. ഇതുവരെ നടന്ന അറ്റകുറ്റ പണികളെല്ലാം അശാസ്ത്രീയമാണ്. ഇപ്പോഴത്തെ നിലയിലാണ് റോഡ് നിർമ്മിക്കുന്നതെങ്കിൽ അതും ജനങ്ങൾക്ക് ഉപദ്രവമാകുമെന്ന് കെ.സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.
റോഡ് പണിയുടെ പേരിൽ തീരദേശവാസികൾക്ക് ആശുപത്രിയിൽ പോകാൻ ഒരു ഓട്ടോറിക്ഷ പോലും കടത്തിവിടാത്ത സ്ഥിതിയാണുള്ളത്. സ്ഥലം എംപിയും മണ്ഡലത്തിനെ പ്രതിനിധീകരിക്കുന്ന മന്ത്രിയും വോട്ട് ചെയ്‌ത് ജയിപ്പിച്ച ജനത്തിന്റെ ദുരിതത്തിന് മറുപടി പറയണം. നടപടി ഉണ്ടായില്ലെങ്കിൽ പ്രദേശവാസികളുമായി ചേർന്ന് ശക്തമായ പ്രതിഷേധത്തിന് ബിജെപി നേതൃത്വം നൽകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി രമ, സംസ്ഥാന സെക്രട്ടറിമാരായ എസ്.സുരേഷ്, കരമന ജയൻ, വിജയൻ തോമസ്, ഒബിസി മോർച്ചാ ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, സിനിമാതാരം കൃഷ്‌ണകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |