പനാജി: നടുവേദനയുമായി എത്തിയ യുവതിയെ പരിശോധനയ്ക്കിടെ ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ഗോവയിലെ മപുസയിലെ ഒരു സ്വകാര്യ ക്ളിനിക്കിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു ഡോക്ടർക്കെതിരെയാണ് പരാതി ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഭർത്താവിനൊപ്പമാണ് യുവതി ഡോക്ടറെ കാണാനെത്തിയത്. ഈ സമയം ഡോക്ടർ മാത്രമാണ് ആശുപത്രിയിലുണ്ടായിരുന്നത്. നടുവേദനയുടെ കാര്യം വിശദമായി ചോദിച്ചറിഞ്ഞശേഷം ഭർത്താവിനോട് മുറിക്ക് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. തുടർന്ന് പാന്റ് മാറ്റിയശേഷം യുവതിയോട് പരിശോധനമുറിയിലെ കട്ടിലിൽ കിടക്കാൻ ആവശ്യപ്പെടുകയായിരുന്നj. പിന്നീട് പരിശോധിക്കുന്നു എന്ന വ്യാജേന തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാൻ ഡോക്ടർ ശ്രമിക്കുകയായിരുന്നു എന്നാണ് യുവതി പരാതിയിൽ പറയുന്നത്.
സ്വകാര്യ ഭാഗത്ത് സ്പർശിക്കാൻ ശ്രമിച്ചതോടെ ഡോക്ടറുടെ കൈ തട്ടിമാറ്റി യുവതി പുറത്തേക്കോടി ഭർത്താവിനോട് കാര്യം പറയുകയായിരുന്നു. വിവരമറിഞ്ഞ യുവതിയുടെ ഭർത്താവ് ഡോക്ടറെ മർദിക്കുകയും ചെയ്തു. അടികിട്ടിയതോടെ കാറിൽ കയറി ഡോക്ടർ സ്ഥലം വിട്ടു. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഡോക്ടർ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചിട്ടുണ്ട്. ഡോക്ടർക്കെതിരെ കേസെടുത്ത പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |