കൊച്ചി: പുരാവസ്തു തട്ടിപ്പിന്റെ പേരിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലുമായി തനിക്ക് നല്ല അടുപ്പം ഉണ്ടായിരുന്നതായും തന്റെ കുടുംബത്തിലെ മിക്ക ചടങ്ങുകളിലും മോൻസൻ പങ്കെടുക്കുമായിരുന്നുവെന്നും ഡി ഐ ജി സുരേന്ദ്രൻ. കൊച്ചി കമ്മിഷണർ ആയിരുന്ന അവസരത്തിലാണ് മോൻസണിനെ പരിചയപ്പെടുന്നതെന്നും അതിനു ശേഷം തങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ മോൻസണിന്റെ ഇടപാടുകളിൽ തനിക്ക് ചില സംശയങ്ങൾ തോന്നിയതിനാൽ അടുത്ത കാലത്തായി ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്ന് ഡി ഐ ജി പറഞ്ഞു. ആരിൽ നിന്നും പരാതികൾ ഒന്നും ലഭിക്കാത്തതിനാലാണ് മോൻസണിന്റെ ഇടപാടുകളെ കുറിച്ച് കൂടുതലായി അന്വേഷിക്കാത്തതെന്നും അയാളുടെ നിയമവിരുദ്ധ ഇടപാടുകളെ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും ഡി ഐ ജി വ്യക്തമാക്കി.
അതേസമയം തന്റെ സാന്നിദ്ധ്യത്തിൽ പരാതിക്കാർ മോൻസണിന് പണം കൈമാറിയെന്ന് പറയുന്നത് ശരിയല്ലെന്നും തന്റെ സാന്നിദ്ധ്യത്തിൽ ആരും പണം കൈമാറ്റം നടത്തിയിട്ടില്ലെന്നും ഡി ഐ ജി പറഞ്ഞു.
നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കൾ വിദേശത്ത് വിറ്റതിലൂടെ ലഭിച്ച കോടികൾ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇത് നിയമപോരാട്ടത്തിലൂടെ സ്വന്തമാക്കാൻ സഹായിച്ചാൽ 25 കോടി രൂപ പലിശരഹിത വായ്പ നൽകാമെന്നും വിശ്വസിപ്പിച്ചാണ് മോൻസൺ ആറ് പേരെ മൂന്നു വർഷത്തോളം വട്ടംകറക്കിയത്. കോഴിക്കോട് സ്വദേശി യാക്കോബ് പാറയിൽ, അനൂപ് വി അഹമ്മദ്, സലിം എടത്തിൽ, എം ടി ഷമീർ, സിദ്ദീഖ് പുറായിൽ, ഷിനിമോൾ എന്നിവരുടെ പരാതിയിലാണ് ചേർത്തല വല്ലിയിൽ വീട്ടിൽ മോൻസണിനെ ക്രൈംബ്രാഞ്ച് ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തതത്. കൂട്ടാളികളായ നാലു പേരും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |