ന്യൂഡൽഹി: ദസ്റ ആഘോഷങ്ങൾക്ക് ശേഷം രാജ്യത്ത് കൊവിഡിന്റെ മറ്റൊരു തരംഗം ഉണ്ടായില്ലെങ്കിൽ സുപ്രീംകോടതി വീണ്ടും സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. കൊവിഡ് പ്രതിസന്ധിക്കിടയിലും കോടതി തുറന്ന് പ്രവർത്തിക്കാൻ തയാറായിരുന്നു. എന്നാൽ, ഭൂരിഭാഗം അഭിഭാഷകരും ഓൺലൈൻ വാദം മതിയെന്നാണ് അഭിപ്രായപ്പെട്ടത്.
യുവാക്കളായ അഭിഭാഷകർ കോടതിയിൽ എത്താൻ സന്നദ്ധരായിരുന്നു. എന്നാൽ, മെഡിക്കൽ ഉപദേശങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിസ്‌ക് എടുക്കേണ്ട കാര്യമില്ലെന്നായിരുന്നു നിഗമനം. കോടതിയിൽ ഓൺലൈനിൽ നിന്ന് മാറി സാധാരണ നിലയിൽ പ്രവർത്തിക്കുന്നതിൽ ജഡ്ജിമാർക്ക് കുഴപ്പമില്ല. ഗ്ലാസ് മറയുള്ള കോടതിമുറികളാണല്ലോ ഉള്ളത്. എന്നാൽ, അഭിഭാഷകരും കോടതി ജീവനക്കാരും ഉൾപ്പടെയുള്ളവരാണ് കൂടുതൽ ബുദ്ധിമുട്ടിലാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുപ്രീംകോടതിയിലെ വനിതാ അഭിഭാഷകർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. സുപ്രീംകോടതിയിൽ പുതിയതായി ചുമതലയേറ്റ ഒമ്പത് ജഡ്ജിമാർക്കും സ്വീകരണം നൽകി.
കോടതി പൂർണമായും തുറന്ന് പ്രവർത്തിക്കുന്നത് സംബന്ധിച്ച് എല്ലാ വശങ്ങളിൽ നിന്നുയർന്ന ആശങ്കകളും കണക്കിലെടുക്കും. കൊവിഡിന്റെ മൂന്നും നാലും തരംഗങ്ങളുടെ വരവിനിടെ പെട്ടെന്ന് കോടതികൾ തുറന്നുവെന്ന് ആളുകൾ വിമർശിച്ചേക്കാം. അതിനാൽ മറ്റൊരു തരംഗത്തിന്റെ വരവില്ല എന്നുറപ്പിച്ചതിന് ശേഷം മാത്രം ദസ്റയ്ക്ക് പിന്നാലെ കോടതി തുറക്കാമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |