തിരുവനന്തപുരം: കുറച്ചു നാളുകൾക്കു മുമ്പ് സഞ്ജു സാംസൺ കേരളാ കൗമുദിക്കു നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില വാക്കുകൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു പന്ത് നേരിടുന്നതിന് മുമ്പ് എന്തെങ്കിലും തയ്യാറെടുപ്പ് എടുക്കാറുണ്ടോ എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് സഞ്ജു പറഞ്ഞത് ഇങ്ങനെയായിരുന്നു. "അങ്ങനെയൊന്നുമില്ല ചേട്ടാ, ബോൾ വരുന്നത് കാണുമ്പോൾ വീശിയങ്ങ് അടിക്കും. വേറൊന്നും ആലോചിക്കാറില്ല." ഈ ഒരു സമീപനം സഞ്ജുവിന്റെ പ്രായത്തിലുള്ള ഒരു വിധം എല്ലാ ക്രിക്കറ്റർമാരിലും കാണാൻ സാധിക്കും. കളി മതിയാവോളം ആസ്വദിക്കുക. കിട്ടുന്ന പന്തെല്ലാം അടിച്ച് ബൗണ്ടറി കടത്തുക. എന്നാൽ ഇതിൽ പതിയിരിക്കുന്ന അപകടം കളിയിൽ സ്ഥിരത കൈവരിക്കാൻ സാധിക്കില്ലെന്നതാണ്. സഞ്ജു ഇത്രയും നാൾ നേരിട്ടിരുന്ന ഏറ്റവും വലിയ വിമർശനവും ഈ സ്ഥിരതയില്ലായ്മ ആയിരുന്നു. ഒരു സീസണിൽ ഒരു സെഞ്ച്വറി അടിച്ചാൽ പിന്നെ അടുത്ത അഞ്ച് കളികളിൽ താരത്തിൽ നിന്നും വലുതായി ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന അടക്കം പറച്ചിലുകൾ ഗാലറിയിൽ പതിവാണ്. ഒരു പരിധി വരെ ഈ സ്ഥിരതയില്ലായ്മ തന്നെയാണ് സഞ്ജുവിനും ഇന്ത്യൻ ടീമിനും ഇടയിലുള്ള തടസവും
എന്നാൽ ഈ ഒരു സ്ഥിരതയില്ലായ്മയ്ക്കുള്ള പരിഹാരമാണ് സഞ്ജുവിന്റെ കഴിഞ്ഞ രണ്ട് കളികളിൽ നിന്നും കണ്ടത്. ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ച ഐ പി എല്ലിൽ രാജസ്ഥാൻ കളിച്ച മൂന്നിൽ രണ്ട് കളികളും തോറ്റെങ്കിലും സഞ്ജുവിന്റെ പ്രകടനം വേറിട്ട് നിന്നു. പഞ്ചാബിനെതിരെയുള്ള ആദ്യ മത്സരത്തിൽ നാല് റണ്ണെടുത്ത് പുറത്തായെങ്കിലും ഡൽഹിക്കെതിരെ 53 പന്തിൽ 70ഉം ഹൈദരബാദിനെതിരെ 57 പന്തിൽ 82ഉം റണ്ണെടുത്ത് സഞ്ജു മികച്ചു നിന്നു. രണ്ട് കളികളിലും സഞ്ജു ഉൾപ്പെടെ രണ്ട് താരങ്ങൾ മാത്രമേ രണ്ടക്കം കടന്നിരുന്നുള്ളു എന്നത് തന്നെ സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടത്തിനുള്ള തെളിവാണ്. ഒരു വശത്ത് രാജസ്ഥാന്രെ വിക്കറ്റുകൾ തുടർച്ചയായി വീഴുമ്പോഴും മറുവശത്ത് സഞ്ജു നിന്ന് പൊരുതുകയായിരുന്നു. ഇന്നലത്തെ മത്സരത്തോടെ ഏറ്റവും കൂടുതൽ റൺ നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പും സഞ്ജുവിന് ലഭിച്ചു.
മുമ്പ് ഇല്ലാതിരുന്ന എന്ത് മാറ്റമാണ് സഞ്ജുവിന്റെ കളിയിൽ വന്നിട്ടുള്ളത് എന്ന ചോദ്യത്തിന് സഞ്ജു കൂടുതൽ പക്വത കാണിച്ചു തുടങ്ങി എന്നതാണ് ഉത്തരം. ക്രീസിൽ വന്ന ഉടനെ എല്ലാ പന്തും ബൗണ്ടറി അടിക്കാൻ നോക്കുന്നതിനു പകരം കഴിഞ്ഞ രണ്ട് കളിയിലും ക്രീസിൽ ഉറച്ചു നിൽക്കാനാണ് സഞ്ജു ശ്രമിച്ചത്. ഏതൊരു പന്തും അനായാസം ബൗണ്ടറി കടത്താനുള്ള ടെക്നിക്കും കഴിവും സഞ്ജുവിന് ഉണ്ട്. എന്നാൽ അതിനുള്ള ക്ഷമ ആയിരുന്നു ഇത്രയും നാൾ ഇല്ലാതിരുന്നത്. സഞ്ജുവിന്റെ കഴിഞ്ഞ രണ്ട് കളിയിലും കണ്ടത് ആ ക്ഷമ ആയിരുന്നു.
മത്സരശേഷം മുൻ ഇന്ത്യൻ താരം അജയ് ജഡേജ പറഞ്ഞതും ഇതു തന്നെയാണ്. "സഞ്ജു സാംസണിൽ ഒരു വലിയ മാറ്റം വന്നിട്ടുണ്ട്, കളിയോടുള്ള ഒരു പൊസിറ്റീവ് സമീപനം, ഇന്നിംഗ്സ് തുടങ്ങുന്നതിന് സഞ്ജു ഇപ്പോൾ കുറച്ച് സമയം കൂടുതൽ എടുക്കുന്നുണ്ട്. അത് ഒരു വലിയ മാറ്റമാണ്. കളിക്കളത്തിൽ സ്ഥിരത പുലർത്തുന്ന എല്ലാ താരങ്ങളിലും ഈ ഗുണം നമുക്ക് കാണാൻ സാധിക്കും," ജഡേജ മത്സരശേഷം ക്രിക്ക്ബസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജഡേജ പറഞ്ഞ ഈ ക്ഷമ തന്നെയാണ് സഞ്ജുവിൽ ഇത്രയും നാൾ ഇല്ലാതിരുന്നത്. അത് കൈവരിച്ചാൽ ഒരു പക്ഷേ സഞ്ജുവിന് മുന്നിൽ കീറാമുട്ടിയായി കിടക്കുന്ന ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിദ്ധ്യം എന്ന സ്വപ്നം കൂടി പൂർത്തിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |