ന്യൂഡൽഹി: മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് സൂചന. ഉടൻ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവരം. ട്വിറ്റർ അക്കൗണ്ടിൽ നിന്ന് കോൺഗ്രസ് നേതാവെന്ന വിശേഷണം അദ്ദേഹം ഒഴിവാക്കി. കേന്ദ്ര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്നലെ അദ്ദേഹം ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിനെയും കണ്ടു.
നവ്ജോത് സിംഗ് സിദ്ദുവിന് വേണ്ടി തന്നെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ഇറക്കി വിട്ട രീതി അംഗീകരിക്കാനാകില്ലെന്നും കോൺഗ്രസിൽ തുടരില്ലെന്നും ഉചിതമായ സമയത്ത് രാജിക്കത്ത് നൽകുമെന്നും ഇന്നലെ അമരീന്ദർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
'52 വർഷത്തെ രാഷ്‌ട്രീയ പാരമ്പര്യമുള്ള തന്നോട് ഒരു ദിവസം രാവിലെ മുഖ്യമന്ത്രി പദം ഒഴിയാൻ ആവശ്യപ്പെട്ട് അപമാനിച്ചു. ഇത്തരം ഒരു പാർട്ടിയിൽ എങ്ങനെ തുടരും. അതേസമയം ബി.ജെ.പിയിൽ ചേരില്ലെന്നും' അദ്ദേഹം വ്യക്തമാക്കി.
സിദ്ദുവിനെതിരെ പോരാടാനാണ് അമരീന്ദറിന്റെ തീരുമാനം. സിദ്ദുവിനെ ജയിക്കാൻ വിടില്ലെന്നും അയാൾ പഞ്ചാബിന് പറ്റിയ ആളല്ലെന്നും അമരീന്ദർ പറഞ്ഞു.
'സിദ്ദു മൂലമാകും കോൺഗ്രസിന്റെ പരാജയം. അയാൾ ഒറ്റയാനാണ്. പാർട്ടിയെ ഒന്നിച്ചു കൊണ്ടുപോകാനുള്ള കഴിവില്ല. മുഖ്യമന്ത്രി ചന്നിയുടെ സാദ്ധ്യതകൾ അയാൾ ഇല്ലാതാക്കും. ടിവി ഷോയും മറ്റും നടത്തി ആളെക്കൂട്ടാൻ മാത്രമെ അറിയൂ. അമിത്ഷായുമായുള്ള കൂടിക്കാഴ്ച രാഷ്‌ട്രീയപരമല്ലെന്നും സുരക്ഷാ വിഷയങ്ങളാണ് ചർച്ച ചെയ്തതെന്നും' അമരീന്ദർ പറഞ്ഞു. പഞ്ചാബിൽ പാക് ഡ്രോണുകൾ ഉയർത്തുന്ന വെല്ലുവിളി ചർച്ച ചെയ്യാനാണ് അജിത് ഡോവലിനെ കണ്ടതെന്നും വിശദീകരിച്ചു. കോൺഗ്രസ് നേതാവ് എന്നത് നീക്കം ചെയ്‌ത അമരീന്ദറിന്റെ ട്വിറ്റർ അക്കൗണ്ട് ബയോയിൽ മുൻ സൈനികനും മുൻ പഞ്ചാബ് മുഖ്യമന്ത്രിയെന്നും മാത്രമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |