ഇടിച്ചത് കേന്ദ്ര മന്ത്രി അജയ് കുമാർ മിശ്രയുടെ വാഹനമെന്ന് റിപ്പോർട്ട്
ലക്നൗ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടയിലേക്ക് വാഹന വ്യൂഹം ഇടിച്ചുകയറി നാല് കർഷകരുൾപ്പെടെ എട്ടുപേർ മരിച്ചു. മരിച്ചവരിൽ നാലുപേർ വാഹനമോടിച്ചിരുന്നവരാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ വാഹനമിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ലവ്പ്രീത് സിംഗ് (20), നച്ചത്തർ സിംഗ് (60), ദൽജീത് സിംഗ് (35), ഗുർവീന്ദർ സിംഗ് (19) എന്നീ കർഷകരാണ് മരിച്ചത്. സമരക്കാർക്ക് നേരെ വെടിവയ്പുണ്ടായെന്നും ഗുർവീന്ദർ ഗുണ്ടകളുടെ വെടിയേറ്റാണ് മരിച്ചതെന്നും റിപ്പോർട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മാദ്ധ്യമ പ്രവർത്തകരടക്കം നിരവധിപ്പേർക്ക് പരിക്കേറ്റു.
അതേസമയം, അപകടമുണ്ടാക്കിയ വാഹനമോടിച്ചത് കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയാണെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് അജയ് കുമാർ മിശ്ര നിഷേധിച്ചു. തന്റെ മകൻ സംഭവസ്ഥലത്ത് ഇല്ലായിരുന്നെന്നും മറ്റ് ചിലരാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നും ഇവർ വാഹനത്തിന് നേർക്ക് കല്ലെറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
അജയ് കുമാർ മിശ്രയും യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടി ഇന്നലെ ലഖിംപുരിലെ ബൻവീറിൽ നിശ്ചയിച്ചിരുന്നു. ഇതിനായി ലഖിംപുരിലെ ഹെലിപാഡിൽ മന്ത്രിമാർ ഇറങ്ങുന്നുവെന്ന് അറിഞ്ഞതിനെ തുടർന്ന് ഹെലിപാഡ് ഉപരോധിക്കാൻ ഒട്ടേറെ കർഷകർ രാവിലെ മുതൽ കരിങ്കൊടിയേന്തിയെത്തി. മിശ്ര ലഖിംപുർ ഖേരിക്കാരനാണ്. കർഷക സമരത്തിന് പിന്നിൽ 10, 15 പേർ മാത്രമാണെന്നും അവരെ വഴിക്കു കൊണ്ടുവരാൻ രണ്ടു മിനിറ്റു മാത്രം മതിയെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന കർഷകരെ ചൊടിപ്പിച്ചിരുന്നു. കർഷകർ ഹെലിപാഡ് ഉപരോധിക്കുന്നതറിഞ്ഞ് മന്ത്രിമാർ യാത്ര റോഡിലൂടെയാക്കി. ഇതോടെ കർഷകർ പിരിഞ്ഞുപോകുന്നതിനിടെയാണ് അവർക്കിടയിലേക്ക് രണ്ട് എസ്.യു.വി ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ ഇടിച്ചുകയറിയത്.
ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരും സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി ജില്ലാ മജിസ്ട്രേറ്റ് ഓഫിസുകൾക്ക് മുന്നിൽ കർഷകർ പ്രതിഷേധിക്കും.
സംഭവം നടന്നതിന് പിന്നാലെ സ്ഥലത്ത് വലിയ സംഘർഷമുണ്ടായി. അപകടമുണ്ടാക്കിയ വാഹനമടക്കം കർഷകർ അഗ്നിക്കിരയാക്കി.വാഹനങ്ങൾ തടഞ്ഞ് കർഷകർ യാത്രക്കാരെ മർദ്ദിച്ചതായും റിപ്പോർട്ടുണ്ട്. പ്രദേശത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.കേന്ദ്രമന്ത്രിയുടെ പരിപാടിക്കെതിരെ റോഡിന്റെ ഇരുവശങ്ങളിൽ നിന്ന് പ്രതിഷേധിച്ച കർഷകർക്കിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയതെന്ന് സംയുക്ത കിസാൻ മോർച്ച ആരോപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ താൻ ദുഃഖിതനാണെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമടക്കം നിരവധിപ്പേർ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |