പേരാവൂർ:സി.പി.എം നിയന്ത്രണത്തിലുള്ള ഹൗസ് ബിൽഡിംഗ് സൊസൈറ്റിയിലെ കോടികളുടെ തട്ടിപ്പിൽ മുഖം രക്ഷിക്കാനൊരുങ്ങി സി.പി. എം. സമ്മേളനകാലത്ത് നേതൃത്വത്തിനെതിരായ വിമർശനങ്ങൾക്ക് സഹകരണ സംഘം തട്ടിപ്പ് വഴിയൊരുക്കുമെന്ന ആശങ്ക ഉയർന്ന പശ്ചാത്തലത്തിലാണിത്. ആരോപണ വിധേയരായവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നു സി.പി. എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വ്യക്തമാക്കി.
ആരോപണ വിധേയനായ സെക്രട്ടറി പി.വി.ഹരിദാസിനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ടവരെ സംഘടനയിൽ നിന്നു പുറത്താക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. സൊസൈറ്റിയിൽ ഒന്നരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് പുറത്തുവന്നതോടെ സെക്രട്ടറി ഒളിവിൽ പോകുകയായിരുന്നു .പിന്നാലെ സി.പി. എം പ്രവർത്തകർ ഉൾപ്പെടുന്ന ഇടപാടുകൾ ഇന്നലെ സെക്രട്ടറിയുടെ വീടിനു മുന്നിൽ ധർണ നടത്തി.
പേരാവൂർ കോ - ഓപറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റി 2017 ലാണ് 876 പേരിൽ നിന്നായി ഒരു ലക്ഷം രൂപയുടെ ചിട്ടി തുടങ്ങിയത്. കാലാവധി പൂർത്തിയായിട്ടും 315 പേർക്ക് മുഴുവൻ പണവും തിരികെ നൽകിയില്ല. ആകെ 1.85കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസിന് ലഭിച്ച പരാതി. പല തവണ പൊലീസിന്റെ മദ്ധ്യസ്ഥതയിൽ ചർച്ച നടത്തിയിട്ടും പരിഹാരം കാണാതായതോടെ കഴിഞ്ഞ വ്യാഴാഴ്ച നൂറിലേറെ നിക്ഷേപകർ സൊസൈറ്റിയിലെത്തി ഉപരോധ സമരം നടത്തിയത്.
സെക്രട്ടറിക്കെതിരെ ആരോപണപ്പെരുമഴ
അടുത്ത കാലത്ത് പേരാവൂർ ടൗണിൽ ഇരുനില കെട്ടിടം വിലയ്‌ക്ക് വാങ്ങിയതും സഹോദരനെ ബിനാമിയാക്കി 68 ലക്ഷം രൂപയുടെ ഭൂമി വാങ്ങിയതും ഹരിദാസിനെതിരെ കൂടുതൽ ആരോപണങ്ങളുയരാൻ ഇടയാക്കി. നൂറ് പവൻ സ്വർണം സമ്മാനമായി നൽകിയാണ് ഇയാൾ മകളുടെ വിവാഹം നടത്തിയതെന്നും തട്ടിപ്പിന് ഇരയായവർ ആരോപിച്ചു. നിലവിലുള്ള ഭരണസമിതിക്ക് തട്ടിപ്പിൽ പങ്കില്ലെങ്കിലും കഴിഞ്ഞ ഭരണസമിതിയുടെ തട്ടിപ്പിന് മൗനാനുവാദം നൽകിയെന്ന് ഇരകൾ ആരോപിക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികളടക്കം നിരവധി നിർദ്ധനരായ ആളുകൾ സൊസൈറ്റിയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
11മുതൽ അനിശ്ചിതകാല നിരാഹാര സമരം
പേരാവൂർ സഹകരണ ഹൗസ് ബിൽഡിംഗ് സൊസൈറ്റിക്ക് മുന്നിൽ ഒക്ടോബർ 11 മുതൽ കർമ്മസമിതി അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങും. പതിമൂന്നംഗ സമിതിയുടെ കൺവീനറായി സിബി മേച്ചേരിയേയും ചെയർമാനായി കെ.സനീഷിനെയും സെക്രട്ടറിയായി ടി.ബി.വിനോദിനെയും ട്രഷററായി ജോൺ പാലിയത്തിനെയും തിരഞ്ഞെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |