കോഴഞ്ചേരി : മഹാപ്രളയത്തിൽ മുങ്ങിപ്പോയ ആറന്മുള പൊലീസ് സ്‌റ്റേഷനുവേണ്ടി പുതിയ കെട്ടിട നിർമാണം അവസാന ഘട്ടത്തിൽ. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പൊലീസ് സ്റ്റേഷൻ കെട്ടിട നിർമാണ മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ കെട്ടിടം ഉയരുന്നത്. മൂന്നു കോടി രൂപയാണ് ചെലവ്.
മൂന്നു നിലകളിലായി 9100 ചതുരശ്ര അടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെയാണ് നിർമ്മാണം. പഴയ പൊലീസ് സ്‌റ്റേഷൻ നിലനിന്ന സ്ഥലത്തുതന്നെയാണ് പുതിയ കെട്ടിടം. താഴത്തെ നിലയിൽ വാഹനപാർക്കിംഗ് സൗകര്യവും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള വിശ്രമമുറികളും ഉണ്ടാകും. പ്രളയഭീഷണി മുന്നിൽക്കണ്ട് ഉയർത്തിയും സുരക്ഷിതമാക്കിയുമാണ് കെട്ടിടം നിർമ്മിക്കുന്നത്. പുരുഷ, വനിതാ ലോക്കപ്പുകൾ, ലൈബ്രറി, ഫസ്റ്റ് എയ്ഡ് റൂം, ജിംനേഷ്യം തുടങ്ങിയവയും ഒന്നും രണ്ടും നിലകളിലായി ക്രമീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂർ - തെക്കേമല റോഡിൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപത്തിന് സമീപത്താണ് പൊലീസ് സ്റ്റേഷൻ ഉയരുന്നത്. പ്രളയത്തിൽ പൊലീസ് സ്റ്റേഷൻ കെട്ടിടം മുങ്ങിപ്പോയതിനെതുടർന്ന് പാർത്ഥസാരഥി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ പൊലീസ് ക്വാർട്ടേഴ്‌സിന്റെ കെട്ടിടത്തിലാണ് നിലവിൽ സ്‌റ്റേഷൻ പ്രവർത്തിക്കുന്നത്. ഇവിടെ സ്ഥലപരിമിതികളേറെയാണ്.
മൂന്ന് നിലകളിൽ മൂന്നു കോടി ചെലവിട്ട് നിർമ്മാണം
9100 ചതുരശ്ര അടി വിസ്തീർണത്തിൽ
സൗകര്യങ്ങൾ
1. റിസപ്ഷൻ,
2. സന്ദർശകർക്കുള്ള ഇരിപ്പിടങ്ങൾ,
3. എസ്.എച്ച്.ഒ യുടെ മുറി,
4. കോൺഫറൻസ് ഹാൾ,
5. ശുചിമുറികൾ, വയർലെസ് മുറി,
6. ആയുധപ്പുര,
7. റെക്കോർഡ്‌സ് റൂം,
8. വിശ്രമമുറികൾ,
9. ഡൈനിംഗ് ഹാൾ,
10. അടുക്കള
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |