തിരുവനന്തപുരം: ആറ്റിങ്ങലിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. പൊലീസ് സ്റ്റേഷന് സമീപം പാത്രങ്ങൾ വിൽക്കുന്ന കടയിലാണ് തീപിടിത്തം ഉണ്ടായത്. കട ഏതാണ്ട് പൂർണമായിത്തന്നെ കത്തിനശിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. മധുര അലുമിനിയം സ്റ്റോഴ‌്സ്, ശ്രീനാരായണ പ്ലാസ്റ്റിക് എന്നീ കടകളും അതിൻ്റെ ഗോഡൗണുമാണ് കത്തിനശിച്ചത്.
പ്ലാസ്റ്റിക്, അലൂമിനിയം പാത്രങ്ങൾ, പേപ്പർ, സാനിറ്റൈസർ തുടങ്ങിയവയാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്. ഇതാണ് തീ പൊടുന്നനെ ആളിപ്പടരാൻ ഇടയാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്. കടയിൽ തീ പടർന്ന വിവരം സമീപവാസികളാണ് ഫയർഫോഴ്സിനെ അറിയിച്ചത്. കടയ്ക്ക് സമീപത്തെ വൈദ്യുതി പോസ്റ്റ് വാഹനമിടിച്ച് തകർന്നിരുന്നു. ഇതാണ് ഷോർട്ട് സർക്യൂട്ടിനിടയാക്കിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
ഫയർഫോഴ്സിന്റെ ആറ് യൂണിറ്റുകൾ രണ്ടര മണിക്കൂറോളം കഠിന പരിശ്രമം നടത്തിയാണ് തീ കെടുത്തിയത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. കട ഇൻഷ്വർചെയ്തിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |