കൊച്ചി: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ സംവിധാനം പൊലീസിൽ നിന്ന് ഏറ്റെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് ആലുവ കമ്പനിപ്പടി സ്വദേശി കെ.എസ്.ആർ. മേനോൻ ഹൈക്കോടതിയിൽ ഹർജി നൽകി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് കെ. ബാബു എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് തിങ്കളാഴ്ച വാദം കേൾക്കും.
വെർച്വൽ ക്യൂ സംവിധാനം ഇപ്പോൾ പൊലീസിന്റെ നിയന്ത്രണത്തിൽ ടി.സി.എസാണ് കൈകാര്യം ചെയ്യുന്നത്. ഭക്തർ നൽകുന്ന വ്യക്തിവിവരങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പില്ല. സർക്കാരും പൊലീസും ദേവസ്വം ബോർഡിന്റെ അധികാരം കൈക്കലാക്കുകയാണെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. വെർച്വൽ ക്യൂ സംവിധാനം ബോർഡിനെ ഏല്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് നേരത്തെ ശബരിമല സ്പെഷ്യൽ കമ്മിഷണർ ദേവസ്വം ബെഞ്ചിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇത് ഹൈക്കോടതി സ്വമേധയാ ഹർജിയായി പരിഗണിക്കുന്നുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |