ഒരിടവേളയ്ക്ക് ശേഷം സിനിമാരംഗത്ത് സജീവമാകാൻ ഒരുങ്ങുന്ന നടി രസ്ന പവിത്രൻ
സിനിമയെക്കുറിച്ചും വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ചുമുള്ള വിശേഷങ്ങൾ
പങ്കുവയ്ക്കുന്നു...
''വിവാഹശേഷമുള്ള ജീവിതത്തിന് മാറ്റമോ?""
ഒരു നിമിഷം രസ്ന പവിത്രൻ ആലോചിച്ചു. ഉത്തരം അടുത്ത നിമിഷമെത്തി.
''വലിയ മാറ്റമൊന്നും ഇല്ല. എന്തിനും ഏതിനും നമ്മുടെ കൂടെ ഒരാളുണ്ടല്ലോ എന്നൊരു ധൈര്യം ഇപ്പോൾ ഉണ്ടായി. നമ്മുടെ നല്ല മുഖവും മോശം മുഖവും കാണാനും നമുക്ക് ഏത് പാതിരാത്രി വിളിക്കാനും ഒന്ന് സ്നേഹിക്കാനും ചൊറിയാനുമെല്ലാം ഒരാൾ ഉണ്ടാകുന്നത് വലിയ കാര്യം അല്ലേ. നമ്മൾ പറയുന്ന ചെറിയ കാര്യങ്ങൾ പോലും കേൾക്കാൻ ഒരാൾ വേണമല്ലോ. നമ്മുടെ നിരാശകളും സന്തോഷങ്ങളും അവർ കാണുന്നുണ്ട് കേൾക്കുന്നുണ്ട് പരിഗണിക്കുന്നുണ്ട്, പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടെ നിൽക്കുന്നുണ്ട്. ചെറിയ കാര്യങ്ങൾക്ക് പോലും അനാവശ്യമായി സമ്മർദ്ദം അനുഭവിക്കുന്ന വ്യക്തിയാണ് ഞാൻ. ഒരു ഫോട്ടോഷൂട്ട് ചെയ്യുമ്പോൾ പോലും ഒരാഴ്ച മുമ്പ് ടെൻഷൻ ആയിരിക്കും. നിസാര കാര്യത്തിന് ഞാൻ ദേഷ്യപ്പെടും... പൊട്ടിത്തെറിക്കും. അതെല്ലാം തണുപ്പിക്കാനുള്ള ഒരാളെയാണ് എനിക്ക് ഭാഗ്യത്തിന് കിട്ടിയത്.""
'ഊഴം" എന്ന സിനിമയിൽ പൃഥ്വിരാജിന്റെയും 'ജോമോന്റെ സുവിശേഷങ്ങളി" ൽ ദുൽഖറിന്റെയും സഹോദരിയായി അഭിനയിച്ച് ശ്രദ്ധ നേടിയ നടിയാണ് രസ്ന പവിത്രൻ. ആമി എന്ന സിനിമയിൽ നാലപ്പാട്ട് ബാലാമണി അമ്മയുടെ വേഷത്തിലായിരുന്നു. രണ്ടുവർഷം മുമ്പായിരുന്നു പൈലറ്റായ ഡാലിൻ സുകുമാരനുമായുള്ള വിവാഹം. വിവാഹശേഷം ഒരു ബ്രേക്ക് എടുത്ത രസ്ന വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. എറണാകുളം വൈറ്റിലയിൽ ഭർതൃമാതാപിതാക്കൾക്കൊപ്പമാണ് രസ്ന ഇപ്പോൾ ഉള്ളത്. രസ്നയുടെ വിശേഷങ്ങളിലേക്ക്..
സിനിമയിൽ ആഗ്രഹിച്ചെത്തി
ഒരുപാട് ആഗ്രഹിച്ചാണ് സിനിമയിലേക്ക് എത്തിയത്. കുഞ്ഞിലേ എനിക്ക് സിനിമ ഇഷ്ടമാണ്. ഊഴം സിനിമയിലൂടെയാണ് ഞാൻ അഭിനയിച്ചു തുടങ്ങിയത് എന്നാണ് എല്ലാവരും കരുതുന്നത്. പക്ഷേ ഞാൻ അതിന് മുമ്പ് 'മൗനം" എന്നൊരു ആർട്ട് ഫിലിം ചെയ്തിരുന്നു. മാടമ്പ് കുഞ്ഞുകുട്ടൻ സാറിന്റെ തിരക്കഥയും എം.ജെ. രാധാകൃഷ്ണൻ സാർ ഛായാഗ്രഹണവും നിർവഹിച്ച സിനിമ. സുരേഷ് മച്ചാട് ആയിരുന്നു സംവിധാനം നിർവഹിച്ചത്. മുല്ലനേഴി സാറിന്റെയും തിലകൻ സാറിന്റെയും കൂടെ കുറച്ച് നേരത്തേക്കാണെങ്കിലും അഭിനയിക്കാൻ പറ്റി. തുടക്കം തന്നെ ഇങ്ങനെ ഒരു ടീമിന്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. മലയാള സിനിമയുടെ പ്രൗഢി തന്നെയായ അവരുടെ കൂടെ നിൽക്കാനും സംസാരിക്കാനും അഭിനയിക്കാനും കഴിഞ്ഞത് ഒരു ഭാഗ്യമായി കാണുന്നു. സിനിമയെ നമ്മൾ എത്രത്തോളം ഗൗരവത്തോടെ കാണണം, എത്ര വലിയ ലോകമാണ് സിനിമ എന്നുള്ള ഒരു ചിത്രമാണ് അവരുടെയൊപ്പം നിൽക്കുമ്പോൾ നമുക്ക് കിട്ടുന്നത്. ചിലപ്പോൾ ഞാൻ തുടക്കക്കാരുടെ കൂടെ അടിച്ചുപൊളിച്ചു തുടങ്ങിയിരുന്നെങ്കിൽ ഞാൻ വേറെയൊരു രീതിയിലായിരിക്കും സിനിമയെ സമീപിക്കുക. പിന്നീട് വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഞാൻ 'ഊഴം" ചെയ്യുന്നത്. ഇതിനിടയ്ക്ക് ഞാൻ കുറച്ച് പരസ്യങ്ങൾ ചെയ്തിരുന്നു. ഊഴം ചെയ്തതിനു ശേഷമാണ് 'ജോമോന്റെ സുവിശേഷങ്ങളി" ൽ അഭിനയിക്കുന്നത്. അത് ചെയ്തുകൊണ്ടിരിക്കുമ്പോൾ ആണ് കമൽ സാറിന്റെ 'ആമി"യിൽ ബാലാമണി അമ്മയുടെ ചെറുപ്പകാലം അവതരിപ്പിക്കാൻ എന്നെ വിളിച്ചു. ചുരുക്കം ചില വേഷങ്ങളാണ് ചെയ്തതെങ്കിലും എല്ലാം നല്ല മികച്ച ടീമുകൾക്ക് ഒപ്പമായിരുന്നു എന്നത് വലിയ കാര്യമാണ്.
ഫോട്ടോഷൂട്ടിലൂടെ തിരിച്ചുവരവ്
സിനിമയിൽ നിന്നും വലിയൊരു ഇടവേള എടുത്തിരിക്കുകയായിരുന്നു. ഇതിനിടയ്ക്ക് സിനിമകൾ വന്നെങ്കിലും കാര്യഗൗരവമുള്ള കഥാപാത്രങ്ങളായി തോന്നിയില്ല. മുൻനിരയിലെ വേഷങ്ങൾ മാത്രമേ ചെയ്യുള്ളു എന്നൊന്നും ഇല്ല. പക്ഷേ വെറുതെ ശ്രദ്ധിക്കപ്പെടാത്ത വേഷം ചെയ്യാനും താത്പര്യമില്ല. സിനിമയിൽ സജീവമാകാൻ ഇപ്പോൾ വീണ്ടും ശ്രമിക്കുകയാണ്. അതിനു മുന്നോടിയായി ഒരു ഫോട്ടോഷൂട്ട് ചെയ്തു. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കാമറയ്ക്ക് മുന്നിൽ നിന്നു. സിനിമ സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ഇത്രയും നല്ലൊരു ഫോട്ടോഗ്രാഫറുടെ കൂടെ വർക്ക് ചെയ്യുമ്പോൾ നമ്മുടെ പകുതി ടെൻഷൻ ഇല്ലാതാകും. കാരണം ബാക്കി റിസ്ക്ക് എല്ലാം അവർ ഏറ്റെടുക്കും. ഈ ഒരു തിരിച്ചുവരവിൽ അദ്ദേഹത്തിന്റെ കാമറയുടെ മുന്നിലാണ് സ്റ്റിൽസ് എടുക്കാൻ നിൽക്കുന്നത്. അതൊരു വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്. കൂടാതെ, കോസ്റ്റ്യൂം ഡിസൈനിംഗ് അരുൺ ദേവും മേക്കപ്പ് എൽദോ പൗലോസുമായിരുന്നു ചെയ്തത്. ഫോട്ടോസ് എല്ലാം വളരെ നന്നായിട്ട് കിട്ടിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ എല്ലാവർക്കും നല്ല അഭിപ്രായമാണ്. എല്ലാവരും പറയാറുണ്ട് എന്റെ ഒരു നല്ല ഫോട്ടോ ഇതുവരെ വന്നിട്ടില്ല എന്ന്. എന്നെ കാണുമ്പോളുള്ള രൂപം ഫോട്ടോയിൽ വന്നിട്ടില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. ദൈവാനുഗ്രഹം പോലെ ഈ ഫോട്ടോഷൂട്ടിൽ എനിക്കത് കിട്ടി. നമ്മൾ വ്യത്യസ്തമായി എന്ത് ചെയ്യാൻ ശ്രമിച്ചോ, അത് അങ്ങനെ തന്നെ വന്നിട്ടുണ്ട്. അത് സാദ്ധ്യമാക്കിയ അനീഷ് ചേട്ടനോട് നന്ദിയും കടപ്പാടുമുണ്ട്.
കൊവിഡ് കാലത്തെ ജീവിതം
കൊവിഡ് ലോക്ക്ഡൗൺ സമയത്ത് ഞാൻ ബാംഗ്ലൂരിൽ ആയിരുന്നു. എല്ലാവരും ആ സമയത്ത് യൂട്യൂബ് വീഡിയോകൾ കാണുന്നതായിരുന്നു പ്രധാനപരിപാടി. പലരും യൂട്യൂബ് ചാനലുകൾ തുടങ്ങുന്നുണ്ടായിരുന്നു. എനിക്ക് അങ്ങനെ തുടങ്ങണം എന്നൊന്നും തോന്നിയിട്ടില്ല. കാരണം നമ്മൾ അതിന് അനുസരിച്ച് വർക്ക് ചെയ്യണം. അതൊരു വലിയ കഷ്ടപ്പാട് തന്നെയാണ്. എല്ലാവരും ചെയ്യുന്നതൊക്കെ കണ്ട് ആസ്വദിക്കുക എന്ന കാറ്റഗറിയിൽ ആയിരുന്നു ഞാൻ. യൂട്യൂബ് തുടങ്ങുന്നില്ലേ എന്ന് എല്ലാവരും സാധാരണ ചെയ്യുന്ന കാര്യങ്ങളായ വായന, പാചകം, സിനിമ കാണുക ഇതൊക്കെ ആയിരുന്നു അടച്ചുപൂട്ടൽ സമയത്തും ഞാൻ ചെയ്തത്. പിന്നെ എനിക്ക് വ്യായാമം ചെയ്യുന്നത് ഇഷ്ടമാണ്. അത് ചില ദിവസങ്ങളിൽ ജോഗിംഗ് ആണെങ്കിൽ മറ്റു ചില ദിവസങ്ങളിൽ ഡാൻസ് ആയിരിക്കും ചെയ്യുക. കഴിഞ്ഞ വർഷം വിഷു സമയത്ത് ബാംഗ്ലൂരിൽ ആയിരുന്നു. അന്ന് സദ്യയോ മറ്റ് ആഘോഷങ്ങളോ ഒന്നും ഉണ്ടായില്ല. അരി പോലും നേരെ കിട്ടാത്ത സ്ഥിതി ആയിരുന്നു. പക്ഷേ ഭഗവാൻ ആ സമയത്ത് ഒരുപാട് കൊന്നപ്പൂക്കൾ തന്നു. നമ്മൾ താമസിക്കുന്ന ഫ്ളാറ്റിൽ ഒരു ചെറിയ കൊന്ന മരമുണ്ട്. ഇലകൾ കുറവായിരുന്നെങ്കിലും അതിൽ നിറയെ കൊന്നപ്പൂക്കൾ ആയിരുന്നു. ഇലകൾക്ക് പകരം കൊന്നപ്പൂവ് നിറഞ്ഞ് നിൽക്കുകയായിരുന്നു. ശരിക്കും വിഷു അവിടെ ആഘോഷിച്ച പ്രതീതി ഉണ്ടായത് ഈ പൂക്കൾ കാരണം ആണ്. ഓണത്തിന് നാട്ടിൽ തന്നെ ഉണ്ടായിരുന്നു. വീട്ടിൽ എല്ലാവരും സദ്യ ഒരുക്കി, പൂക്കളമിട്ടു. നമ്മൾ ഒന്നും ചേയ്യേണ്ട, അവിടെ അടുത്ത് നിന്നുകൊടുത്താൽ മതി എന്ന അവസ്ഥയായിരുന്നു. എന്റെ അമ്മായിയമ്മ ഭക്ഷണം ഉണ്ടാക്കാനും എല്ലാവർക്കും കൊടുക്കാനും ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ്.
അങ്ങനെയുള്ള അനുഭവങ്ങൾ ഇല്ല
സിനിമയിൽ നിന്നും ഒരുപാട് അനുഭവങ്ങൾ ഉണ്ടാകാൻ മാത്രമുള്ള എക്സ്പീരിയൻസ് എനിക്ക് ഇല്ല. വളരെ കുറച്ച് സിനിമകളാണ് ഞാൻ ചെയ്തത്. അതുകൊണ്ടായിരിക്കാം നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും ഒരുപാട് ഉണ്ടെന്ന് പറയാൻ കഴിയില്ല. ഈശ്വരാനുഗ്രഹം കൊണ്ട് നല്ല ടീമിന്റെ ഒപ്പമാണ് ചെയ്തത്. അതിനാൽ ഒരിടത്ത് നിന്നും മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. ചെറുതാണെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്യാനാണ് എനിക്ക് താത്പര്യം. സിനിമയിൽ എനിക്ക് നായികാവേഷം തന്നെ വേണമെന്ന നിർബന്ധമില്ല. കാരക്ടർ വേഷം, കോമഡി വേഷം, നെഗറ്റീവ് വേഷം എന്നിവ ചെയ്യാൻ ആഗ്രഹമുണ്ട്. അഭിനയിക്കുന്നതിൽ സംതൃപ്തി ലഭിക്കുന്ന വേഷങ്ങൾ ചെയ്യാനാണ് എന്റെ തീരുമാനം.
ചീത്തപ്പേരിൽ ഇപ്പോൾ പേടിയില്ല
പെട്ടെന്ന് ചൂടാകുന്ന സ്വഭാവമായതിനാൽ, കുറച്ചുമുമ്പ് സിനിമയിൽ സജീവമായിരുന്നെങ്കിൽ എന്തായാലും ചീത്തപ്പേര് കേൾക്കുമായിരുന്നു. ഇപ്പോൾ ആ പേടിയില്ല. എന്തിനും കൂടെ ഒരാളുണ്ട് എന്നത് ഒരു സമാധാനമാണ്. ഇപ്പോൾ കാര്യങ്ങൾ കുറച്ചുകൂടെ പക്വതയോടെ ചിന്തിക്കാൻ പറ്റുന്നുണ്ട്. ഭർത്താവിന്റെ അച്ഛനും അമ്മയും സ്വന്തം മോളെപ്പോലെയാണ് എന്നെ കാണുന്നത്. ഇപ്പോൾ എന്തെങ്കിലും വഴക്ക് ഉണ്ടായാൽ തന്നെ മകൾ എന്നുള്ള രീതിയിലെ സമീപിക്കൂ. അവർ എന്തിനും പിന്തുണയോടെ കൂടെയുണ്ട്. അതുകൊണ്ട് മനസ് എപ്പോഴും ഫ്രീ ആണ്. മാതാപിതാക്കൾ ആണ് ഇപ്പോഴും നമ്മളെ നോക്കുന്നതെന്ന് പറയാം. അതുകൊണ്ട് ഞാൻ ഇപ്പോഴും കുട്ടിയാണ്. ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ എനിക്കെതിരെ നെഗറ്റീവ് കമന്റുകൾ ഒരുപാട് ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാവരും നല്ല സ്നേഹത്തോടെയുള്ള കമന്റുകളാണ് ഇടാറ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |