ന്യൂഡൽഹി: രാജ്യത്താദ്യമായി ചോക്ലേറ്റുകൾ കൊണ്ടുപോകുന്നതിന് ഉപയോഗിക്കാത്ത എ.സി. കോച്ചുകൾ ഉപയോഗിച്ച് ദക്ഷിണ റെയിൽവേയുടെ ഹുബാലി ഡിവിഷൻ. നിയന്ത്രിതവും കുറഞ്ഞ താപനില ആവശ്യമുള്ളതുമായ ഭക്ഷ്യോത്പന്നങ്ങളും ചോക്ളേറ്റുമാണ് കഴിഞ്ഞ വെള്ളിയാഴ്ച ഗോവയിൽ നിന്നും ഡൽഹിയിലേക്കുള്ള പാർസൽ എക്സ്‌പ്രസ് ട്രെയിനിൽ കൊണ്ടു പോയത്.
ഒക്ടോബർ എട്ടിന് ഗോവയിലെ വാസ്‌കോഡഗാമയിൽ നിന്നും ഡൽഹിയിലെ ഒഖ്ലയിലേക്ക് പുറപ്പെട്ട എ.സി. പാർസൽ എക്സ്‌പ്രസ് ട്രെയിനിലെ 18 എസി കോച്ചുകളിലാണ് 163 ടൺ ഭാരം വരുന്ന ചോക്ലേറ്റുകളും ന്യൂഡിൽസുകളും നിറച്ചത്. എ.വി.ജി ലോജിസ്റ്റിക്സിന്റെ ചരക്കുകളാണിത്. 2,115 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ട്രെയിൻ ശനിയാഴ്ച ഡൽഹിയിലെത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. 12.38 ലക്ഷം രൂപയാണ് ഇതിലൂടെ റെയിൽവേയ്ക്ക് ലഭിക്കുന്ന വരുമാനം.
ഹുബാലി ഡിവിഷന്റെ ബിസിനസ് ഡലവപ്‌മെന്റ് യൂണിറ്റിന്റെ മാർക്കറ്റിംഗ് തന്ത്രങ്ങളുടെ ഭാഗമായാണ് പുതിയ പരീക്ഷണം. വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ ചരക്കുനീക്കത്തിന് ഉപഭോക്താക്കൾക്ക് റെയിൽവേയെ സജീവമായി ഉപയോഗിക്കാമെന്ന് ഹുബാലി ഡിവിഷൻ റെയിൽവേ മാനേജർ അരവിന്ദ് മാൽക്കഡെ പറഞ്ഞു. 2021 സെപ്തംബറിൽ ഡിവിഷന്റെ ചരക്ക് വരുമാനം 1.58 കോടി രൂപയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |