ന്യൂഡൽഹി: ലഖിംപൂർഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് ലഖിംപൂർ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ്. ഇന്ന് മുതൽ 15 വരെ കസ്റ്റഡിയിൽ വിടാനാണ് ഉത്തരവായത്.
ആശിഷ് മിശ്രയുടെ ഒരു അഭിഭാഷകന് ചോദ്യം ചെയ്യൽ നിരീക്ഷിക്കാം. എന്നാൽ ചോദ്യം ചെയ്യുന്നതിൽ ഇടപെടാൻ അനുവദിക്കില്ല. സുപ്രീംകോടതി മാർഗ നിർദ്ദേശമനുസരിച്ച് വേണം ചോദ്യം ചെയ്യാനെന്നും ആശിഷിനെ ദേഹോപദ്രവമേൽപ്പിക്കാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു.
താൻ നിരപരാധിയാണെന്ന് തെളിയിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ആശിഷ് മിശ്രയുടെയും സംഘത്തിന്റെയും ഗൂഢാലോചന പുറത്ത് കൊണ്ടുവരാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ഇതിനായി ആശിഷിനെ 14 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ഇന്നലെ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി.
ആശിഷിന്റെ കൂട്ടാളികളായ സുമിത് ജയ്സ്വാൾ, അങ്കിത് ദാസ് എന്നിവർക്കായുള്ള അന്വേഷണവും ഊർജിതമാക്കി.
മഹാരാഷ്ട്രയിൽ ബന്ത് പൂർണം
ലഖിംപൂർ ഖേരിയിൽ നടന്ന കർഷകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ടയിലെ ഭരണ കക്ഷികളായ ശിവസേന, കോൺഗ്രസ്, എൻ.സി.പി സഖ്യം നടത്തിയ ബന്ത് ജനജീവിതത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്തെ കാർഷിക ചന്തകൾ പൂർണമായും അടഞ്ഞുകിടന്നു. മിക്കയിടത്തും പൊതുഗതാഗതം തടസപ്പെട്ടു. കേന്ദ്രമന്ത്രി അജയ് സിംഗിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രാജ്യം മുഴുവൻ കോൺഗ്രസ് മൗനവ്രത സത്യഗ്രഹം നടത്തി. ലക്നൗവിലെ ജി.പി.ഒ പാർക്കിൽ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ നടന്ന മൗനവ്രത സത്യഗ്രഹത്തിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്തു.
അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കാണാൻ അനുമതി തേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |