തിരുവനന്തപുരം: കുറവുള്ള സീറ്റുകൾ കണ്ടെത്താൻ താലൂക്ക്, സ്‌കൂൾ തലത്തിൽ പരിശോധന നടത്തുമെന്നും എല്ലാവർക്കും ഉപരിപഠനത്തിന് അവസരമൊരുക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. രണ്ടാം അലോട്ട്മെന്റ് പൂർത്തിയാവുന്ന 23ന് ശേഷം ഏതൊക്കെ വിഷയങ്ങൾക്ക് സീറ്റ് കുറവുണ്ടെന്ന് കണ്ടെത്തി പരിഹാരമുണ്ടാക്കും. എ പ്ലസ് നേടിയവർ കൂടുതലുള്ളതുകൊണ്ടാണ് ആഗ്രഹിക്കുന്ന സീറ്റും വീടിനടുത്തുള്ള സ്‌കൂളും ലഭിക്കാത്തത്. എന്നാൽ, രണ്ടാം അലോട്ട്മെന്റ് പൂർത്തിയായിട്ടും പതിനായിരക്കണക്കിന് കുട്ടികൾക്ക് പ്രവേശനം കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വാക്കൗട്ട് നടത്തി.
എ പ്ലസ് നേടിയവർ വലയുന്നു: വി.ഡി.സതീശൻ
ഇഷ്ടമുള്ള സ്‌കൂളും വിഷയവും ലഭിക്കാത്തത് മാത്രമല്ല പ്രശ്നമെന്നും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ആയിരക്കണക്കിന് കുട്ടികൾ വലയുകയാണെന്നും സബ്മിഷൻ അവതരിപ്പിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. എന്നാൽ, 85,316 പേർക്കേ പ്രവേശനം ലഭിക്കാനുള്ളൂവെന്നും രണ്ടാം അലോട്ട്മെന്റിൽ 69,642 പേർക്ക് പ്രവേശനം ലഭിച്ചെന്നും മന്ത്രി മറുപടി നൽകി. വിഷയം മൂന്നുവട്ടം സഭയിൽ ഉന്നയിച്ചിട്ടും ഉദ്യോഗസ്ഥർ നൽകുന്ന കണക്കുകൾ മാത്രമാണ് മന്ത്രി വായിക്കുന്നതെന്നും നേരത്തേ പറഞ്ഞ മറുപടി ആവർത്തിക്കുകയാണെന്നും സീറ്റുകൾ വർദ്ധിപ്പിച്ച് കുട്ടികളുടെ ഉത്കണ്ഠ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും സതീശൻ തിരിച്ചടിച്ചു.
സഭയിൽ പോർവിളി
അതിനിടെ, മന്ത്രിയുടെ കണക്ക് കേൾക്കേണ്ടെന്നും പരിഹാരമാണ് വേണ്ടതെന്നും വിളിച്ചുപറഞ്ഞ് പ്രതിപക്ഷം ബഹളം തുടങ്ങി. ഇതിനെതിരെ ഭരണപക്ഷവും എഴുന്നേറ്റതോടെ പോർവിളിയും വാക്കേറ്റവുമായി. അൻവർസാദത്ത്, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, പി.കെ. ബഷീർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷം നടുത്തളത്തിലേക്ക് കുതിച്ചു. പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിന്റെ തൊട്ടടുത്തെത്തിയപ്പോൾ ഭരണപക്ഷത്തെ അംഗങ്ങളും എഴുന്നേറ്റ് വാക്കേറ്റം തുടങ്ങി. പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്നത് തടയാൻ ശ്രമിക്കുകയാണെന്നും അടിയന്തരമായി സീറ്റ് കൂട്ടുകയും പുതിയ ബാച്ച് അനുവദിക്കുകയുമാണ് വേണ്ടതെന്നും സതീശൻ പറഞ്ഞു. രണ്ടാം അലോട്ട്‌മെന്റ് കഴിയുമ്പോൾ 39,119 സീറ്റ് മിച്ചം വരുമെന്നാണ് മന്ത്രി നേരത്തേ പറഞ്ഞത്. 655 സീറ്റുകൾ മാത്രമാണ് മെറിറ്റിൽ ബാക്കിയുള്ളത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ പോലും അൺ എയ്ഡഡ് സ്‌കൂളുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്ന് സതീശൻ പറഞ്ഞു. വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
'കുട്ടികൾക്ക് പ്രവേശനവും ഉപരിപഠനവും ഉറപ്പാക്കുന്നതിൽ അപ്പുറം പ്രതിപക്ഷത്തിന് രാഷ്ട്രീയ ദുഷ്‌ടലാക്കുണ്ട്. വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ ഉപരിപഠനത്തിന് അവസരമുണ്ടാക്കും".
- വി. ശിവൻകുട്ടി, പൊതുവിദ്യാഭ്യാസ മന്ത്രി
'പ്രതിപക്ഷ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് നിയമസഭയിൽ പറഞ്ഞ വിദ്യാഭ്യാസ മന്ത്രിക്ക് രക്ഷിതാക്കളോടും കുട്ടികളോടും ഇതു പറയാൻ ധൈര്യമുണ്ടോ? അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് സർക്കാരിനോട് കൈകൂപ്പി അഭ്യർത്ഥിക്കുകയാണ്".
- വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |